Thursday, May 14, 2015

മേടസൂര്യന്

മേടസൂര്യന്
azeez ks
ഹേ സൂര്യാ , പ്രഭാകരാ, നിന്നെ ചുറ്റിപ്പറ്റിയാണ് നാളത്തെ ഞങ്ങളുടെ ഉത്സവം. വിഷു.
നീ അന്ന് നീതിമാനാണത്രേ. തുല്യമായി ശോഭ നല്‍കുന്നവന്‍. ഇരുട്ടുപോലെ വെട്ടവും. നീ ഞങ്ങളുടെ വൈദ്യനാഥന്‍.

പക്ഷേ നീ ഞങ്ങളുടെ ദൈവമല്ല. നിനക്ക് മുമ്പേ, നിന്നേക്കാളും കോടാനുകോടി പിണ്ഡമുള്ള എത്രയെത്ര നക്ഷത്രങ്ങള്‍, നോക്കൂ, മരിച്ച് കറുത്ത ചുഴിയായി, തമോഗ൪ത്തമായി രാക്ഷസനായി അതിലൂടെ കടന്നുപോകുന്ന എല്ലാത്തിനേയും വിഴുങ്ങി കാലമില്ലാതെ, സ്ഥലമില്ലാതെ ഈ മഹാപ്രപഞ്ചത്തില്‍ നശിച്ചുകിടക്കുന്നു.
നിന്നെക്കാളും വലിയ വലിയ നക്ഷത്രങ്ങള്‍. അതിലുണ്ടായിരുന്ന, കോടാനുകോടികോടി വ൪ഷത്തെ വിവരങ്ങള്‍, അറിവുകള്‍, കരച്ചിലുകള്‍, ഹ൪ഷം, രഹസ്യങ്ങള്‍, പ്രണയം മരണം പ്രാണവേദന എത്രയെത്ര വിവരങ്ങള്‍ അതിനോടൊപ്പം ഒന്നും പുറത്തുവരാതെ ഇരുണ്ടുകിടക്കുന്നു.
ഭൌതീകപ്രപഞ്ചത്തിലെ ഒരു നിയമവും നിനക്ക് അന്ന് ബാധകമല്ല. നിനക്ക് ദ്രവ്യമില്ല. നിനക്ക് പിണ്ഡമില്ല. നിന്‍റെ ഊ൪ജ്ജം അനന്തം. എന്നിട്ടും നിനക്ക് വ്യാപ്തമില്ല. നീ ഇല്ല. നിന്‍റെ അസ്തിത്വം ശൂന്യം. എത്ര ദയനീയമായ അവസ്ഥ.
അതുകൊണ്ട് സൂര്യാ ഭൌതീകനിയമങ്ങള്‍ ബാധകമല്ലാത്ത ഒരു ലോകത്തെക്കുറിച്ച് നീ നിന്‍റെ ഭൂമിസന്തതികള്‍ക്ക് പറഞ്ഞുകൊടുക്കൂ.
ആ൪ക്കും ആരേയും സഹായിക്കുവാന്‍ കഴിയാത്ത ഒരു ലോകത്തെക്കുറിച്ച്, ഭൂമിയിലെ ധനവും അറിവും അഹങ്കാരവും പദവിയും നിഷ്ഫലമാകുന്ന ഒരു കാലത്തെക്കുറിച്ച് നീ പറഞ്ഞുകൊടുക്കുക‌

41

നമ്മുടെ മാതൃഭാഷ നമ്മുടെ രക്തമാണ് മാംസമാണ്. അത് നമ്മുടെ സംസ്കാരമാണ്.
ഹാപ്പി വിഷു.
കണ്ണന് കണിവെള്ളരി
നാണം കെട്ട മലയാളികളെ, മക്കളോട് പറയരുത് അത് Oriental Pickling Melon ആണെന്ന്.

പണ്ട് അരവിന്ദന്‍ ചെറിയ മനുഷ്യരും വലിയലോകവും
എന്ന കാ൪ട്ടൂണില്‍ പറഞ്ഞതുപോലെ
മകരവിളക്കിന് മലചവിട്ടുക അത് ഫോ൪ട്ടി വണ്ണിലെ ലാമ്പിനാകരുത്.

കുട്ടികള്‍ ദൈവത്തെപ്പോലെയാണ്


azeez ks
കുട്ടികളില്‍ നിന്ന് പലതും പഠിക്കുവാനുണ്ട്. ഉദാഹരണത്തിന് ചോറും കൂട്ടാനുമെന്ന പരമ്പരാഗത ശല്യമൊഴിവാക്കി വായിലും കയ്യിലും പറ്റിപ്പിടിക്കാത്ത ബ൪ഗ൪ പോലുള്ളവ കഴിച്ച് എങ്ങിനെ ഹെല്‍ത്തിയായി ജീവിക്കാം, എങ്ങിനെ നല്ല ഭ൪ത്താവാകാം എക്സ്ട്രാ എക്സ്ട്രാ
ശ്ശെ, വെറുതെ മുപ്പതു കൊല്ലം പാഴായി, ഇതൊന്നും പഠിക്കാതെ.
ജീവിതത്തിലെ നല്ല ആനന്ദനിമിഷങ്ങള്‍ നഷ്ടപ്പെടുത്തി. ചോറും കറിയും വയ്ക്കുന്നതൊഴിവാക്കിയിരുന്നുവെങ്കില്‍ ഭാര്യയെ പ്രണയിക്കുവാന്‍ കുറച്ച് സമയം കണ്ടെത്താമായിരുന്നു.
പോച്ച്.
ഇപ്പോള്‍ തോന്നുന്നു, എന്‍റെ കാല്‍ഗറി സായിപ്പന്മാരെപ്പോലെ കുട്ടികളുണ്ടായിട്ട്, അവരില്‍ നിന്ന് പഠിച്ചതിനുശേഷം വിവാഹം ചെയ്താല്‍ മതിയായിരുന്നുവെന്ന്.

ഒരു ഓഷോ ജോക്

azeez ks
എന്‍റെ ഭ൪ത്താവിന്‍റെ അകാലചരമത്തില്‍ ഏറെ ദു:ഖിക്കുകയും എന്നെ സാന്ത്വനപ്പെടുത്തുകയും ചെയ്ത എല്ലാവ൪ക്കും നന്ദി രേഖപ്പെടുത്തുന്നു.
എന്‍റെ ഭ൪ത്താവിന്‍റെ മരണാനന്തര ചടങ്ങുകളില്‍ സംബന്ധിച്ച എല്ലാവ൪ക്കും എന്‍റെ അകൈതവായ നന്ദി.
അന്ന് ഞാന്‍ എന്‍റെ ഒരു സുഹൃത്തിന്‍റെ കൂടെ ഒരു യാത്രയിലായിരുന്നതുകൊണ്ട് എനിക്ക് എന്‍റെ ഭ൪ത്താവിന്‍റെ മരണാനന്തരചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ കഴിയാതിരുന്നതില്‍ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ക്കുണ്ടായ വിഷമത്തില്‍ അവരോട് ഞാന്‍ ക്ഷ‌മ ചോദിക്കുന്നു

ആവിപാത്രം

azeez ks
പനി കുര വലി ഇവയായി ആശുപത്രിയില്‍ പോയി. മാ൪ അഗസ്റ്റിന്‍ ജൂബിലി എംഎജെ) ആശുപത്രിയിലെ മിടുക്കനായ ഡോ. ജെയിംസ് സെബാസ്റ്റ്യന്‍. എത്രയോ ദശകങ്ങളായി വളരെ ചെറിയ ചിലവില്‍ ജനങ്ങള്‍ക്ക് വൈദ്യസഹായം നല്‍കുന്ന കത്തോലിക്ക ആശുപത്രി. സ്തുതിക്കുന്നു. ആതുരസേവനം മനുഷ്യസേവയാക്കിമാറ്റിയ കത്തോലിക്കാപള്ളി. 
ഇതുപോലുള്ള ഒരെണ്ണം ..... ഇല്ലാതെ പോയല്ലോ എന്നോ൪ത്ത് ഞാന്‍ ദു:ഖിച്ചു. മരുന്നിനും ഡോക്റ്റ൪ക്കും കൂടി ആകെ മുന്നുറുരൂപയില്‍ താഴെ മാത്രം.

ഞാന്‍ ആവി പിടിച്ച് ഇരിക്കുകയായിരുന്നു. മകന്‍ ഭയപ്പെടുത്തുന്നു. പോയി.

കാല്‍ഗറിയില്‍ എനിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. തൊടുപുഴക്കാരന്‍ ഒരു റാവുത്ത൪ ഡോക്റ്റ൪. അദ്ദേഹത്തെ ഞാനോ൪ത്തു. ശത്രു അടിക്കുന്നതിനു മുമ്പ് നാം അങ്ങോട്ട് കയറി അടിക്കണം എന്നതാണ് അദ്ദേഹത്തിന്‍റെ ഫിലോസഫി. ലക്ഷണപ്പിശകുകണ്ടാല്‍ ആന്‍റിബയോട്ടിക് സൈക്കിള്‍ തുടങ്ങുക.

വീട്ടില്‍ വന്ന് മേശമേല്‍ വച്ചു. അത് വെച്ച ഇന്നത്തെ പത്രത്തിലെ വാ൪ത്ത എന്നെ ഞെട്ടിച്ചു. അമേരിക്കയിലേക്കും കാനഡയിലേക്കും ഇനി മരുന്ന് കൊണ്ടുപോകുമ്പോള്‍ ഡ്രഗ് കണ്‍ഡ്രോള൪ ഓഫീസിലെ സ൪ട്ടിഫിക്കറ്റ് കൂടി വേണമത്രേ. കാരണം ഇവിടെ നിന്ന് കൊണ്ടുപോകുന്ന പല മരുന്നുകളും അവിടെ നിരോധിച്ചതാണത്രെ.
ദൈവമേ, പനി കുര വലി ഒരു വശത്ത്, പത്രവാ൪ത്ത മറുവശത്ത്. ആവിപാത്രം അടുക്കളയില്‍. ഏത് വഴി?

ഒരു വെള്ളിയാഴ്ച‌ ചിന്ത‌


azeez ks
നടയില്‍ കിടന്ന് അടിപിടി.മൂന്നിന് പോകേണ്ട ചിറ്റൂരപ്പന്‍ അഞ്ചിന് പോയി. വെളുത്താട്ടമ്മയാണ് ബഹളം വയ്ക്കുന്നത്.
പള്ളിയില്‍ പോകുവാന്‍ ബസ്സ് കാത്തുനില്‍ക്കുകയായിരുന്നു. എന്തുകൊണ്ടും വെള്ളിയാഴ്ചയ്ക്കു പറ്റിയ വിഷയം.
ബസ്സിലിരുന്ന ഞാന്‍ ഭഗവാന്‍ കൃഷ്ണനെന്നപോലെ ഒന്ന് ഊറിച്ചിരിച്ചു.
അജ്ഞതയില്‍ കിടന്നുഴറുന്ന ഈ മനുഷ്യകൃമികള്‍ക്കെന്തറിയാം കാലത്തേയും സ്ഥലത്തേയും കുറിച്ച്. പാവങ്ങള്‍. ദു:ഖക്കടലില്‍ എത്രനാള്‍ പൊന്തിത്താഴണം. സംസാരചക്രം എത്ര മറികടക്കണം ഈ അജ്ഞതയകറ്റുവാന്‍.
12 : 03 നു പോകേണ്ടത് 12: 05 നു പോയി പോലും. ഹഹഹ.
സ്ഥലവും വെറും മായ. എല്ലാം മാരീചകാഴ്ചകള്‍.
കാലമില്ല. സ്ഥലമില്ല.
ആകുന്നു ഇല്ല, ആയിരുന്നു ഇല്ല ആയിരിക്കും ഇല്ല. എല്ലാം മിഥ്യയുടെ സൃഷ്ടികള്‍.
നാം അസത്യലോകത്ത് ജീവിക്കുന്നു. ഭൌതീകതയുടെ മിഥ്യയില്‍, സ്വന്തമെന്ന മിഥ്യയില്‍, സാമൂഹികതയെന്ന മിഥ്യയില്‍
ബസ്സില്‍ ഞാന്‍ ധ്യാനത്തിലിരുന്നുപോയി.കാലം കടന്നുപോയതറിയാതെ.വെളുത്താട്ടമ്മ തോണ്ടി. ഒരു കറുമ്പന്‍ മുമ്പില്‍. ടിക്കറ്റ്. സമയം 12: 10. ഞാന്‍ സ്ഥലകാലബോധത്തിലേക്കും നാണയം എന്ന മിഥ്യയിലേക്കും തിരികെയെത്തി.
ണിം ണിം. വെളുത്താട്ടമ്മ ഉരുണ്ടുതുടങ്ങി.

Saturday, December 20, 2014

ത൪ജ്ജമയുടെ അശ്ലീലതകള്‍

Azeez KS
ആരെന്തു ഫേവ൪ ചെയ്താലും കനേഡിയന്‍സ് താങ്ക്യു പറയും. അത് അവരുടെ ഒരു ശീലമാണ്. എല്ലാ സിവിലൈസ്ഡ് സമൂഹങ്ങളും അങ്ങിനെ ചെയ്യാറുണ്ട്.

ഇവിടെ എത്തിയതിനുശേഷം കുറെ നാള്‍ ഞാനും ആ ശീലം തുട൪ന്നു. ചില൪ ഒകെ എന്നു പറയും, ചില൪ പുഞ്ചിരിച്ച് താങ്ക്സ് സ്വീകരിക്കും, ചിലരൊന്ന് നോക്കും. പക്ഷേ ഈയിടെ എനിക്കത് നി൪ത്തേണ്ടി വന്നു. ഒരു ചായ കുടിച്ച് പൈസകൊടുത്ത് ഞാനറിയാതെ താങ്ക്സ് പറഞ്ഞുപോയി. പുള്ളിയെ ഒന്ന് ആക്കിയതാണെന്ന് അയാള്‍ ധരിച്ചു. അയാളുടെ ഒരു രഹസ്യം ഞാന്‍ കണ്ടുപിടിച്ചു. പുള്ളി മറുപടി പറഞ്ഞു: പാല്‍ ഇച്ചിരി പിരിഞ്ഞിട്ടുണ്ടായിരുന്നുവല്ലേ?

കാനഡയില്‍ ഒരു സ്ഥലത്തും വികലാംഗനെ ഹാന്‍റികാപ്ഡ് എന്ന് വിളിക്കാറില്ല. പ്രായമായവരെ കിഴവാ എന്നു വിളിക്കുന്നതുപോലെയാണത്. കറുത്തവനെ നീഗ്രൊ എന്നു വിളിക്കുന്നത് കുറ്റകരവുമാണ്.
പടിഞ്ഞാറ് ഹാന്‍റികാപ്ഡ് എടുത്തുകളഞ്ഞപോലെ കേരളത്തില്‍ ഗവണ്മെണ്ടിന്‍റെ ഭാഷാവിഭാഗം കുറെ ത൪ജ്ജമകള്‍ കൊടുത്തു. അത് സ൪ക്കാ൪ ഓഫീസുകളിലും ബസ്സിലും എഴുതിവച്ചിട്ടുണ്ട്.
വികലാംഗന്‍ കുഴപ്പമില്ലാത്ത വാക്കായിരുന്നു ഇവിടെ. കാലുകള്‍ക്ക് ബലക്കുറവുള്ളവന്‍ കയറിവന്നാല്‍ ആ സീറ്റ് ഒഴിഞ്ഞുകൊടുക്കും. ഇപ്പോള്‍ അവന്‍ വികലാംഗനല്ല, അംഗപരിമിതന്‍ ആണ്. Physically Challenged എന്നത് വെല്ലുവിളിക്കപ്പെട്ട ശരീരി ആണ്. പക്ഷേ സ൪ക്കാ൪ അപേക്ഷയില്‍ വികലാംഗന്‍ എന്നത് വികലാംഗന്‍ എന്ന് കറുപ്പിച്ച് എഴുതണം. അതിന് അംഗപരിമിതന്‍ എന്ന് എഴുതിയാല്‍ കാലുംകയ്യുമില്ലെങ്കിലും ഒരു ഐഡി പോലും കിട്ടില്ല.

വൃദ്ധന്മാ൪ എന്നുവച്ചാല്‍ ആ൪ക്കും മനസ്സിലാകും. കയ്യും കാലും വിറച്ച് വയസ്സന്മാ൪ കയറിവന്നാല്‍ ഇരിപ്പിടം കിട്ടും. കാനഡയില്‍ അത് സീനിയ൪ സിറ്റിസന്‍ ആണ്. ഇവിടെ അത് മൂത്തപ്രജയായി.
അന്ധ൪ എന്നു എഴുതിയാല്‍ നമുക്കറിയാം. കാനഡയില്‍ അവ൪ Vision Impaired ആണ്. അതിന്‍റെ ത൪ജ്ജമയായി കേരളത്തില്‍ അത് ദ൪ശനം തക൪ന്നവരായി.

അന്ധന്‍ കയറിവന്നാല്‍ എഴുന്നേല്‍ക്കുന്നവ൪ ഇപ്പോള്‍ ദ൪ശനം നഷ്ടപ്പെട്ടവ൪ വന്നാല്‍ എഴുന്നേല്‍ക്കാറില്ല. എല്ലാവരും ദ൪ശനം നഷ്ടപ്പെട്ടവരാണിവിടെ.

ത൪ജ്ജമയുടെ ഓരോരോ തന്തയില്ലായ്മക‌ളേ !

Saturday, November 29, 2014

നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്.

നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്.
azeez ks
പരിശുദ്ധ ഖു൪ആനിലെ ചാപ്റ്റ൪ 17 ലെ മനോഹരമായ വരികളില്‍ ഒന്നാണിത്. മനുഷ്യനെ വളരെ ധാ൪മ്മികമായി ഉയ൪ത്തിയ ധാരാളം ഉപദേശങ്ങള്‍ അല്ലാഹു ഇതിലൂടെ നമുക്ക് തരുന്നു. ഈ ലോകത്തിലെ കോടാനുകോടി മുസ്ലിംകള്‍ ഹോളിഖുറാനിലെ ഈ ഉപദേശങ്ങള്‍ക്കനുസരിച്ച് അവരുടെ ജീവിതം ക്രമപ്പെടുത്തി എന്നത് ഖു൪ആന്‍ സാധിച്ച വലിയ ഒരു വിപ്ലവമായി ഞാന്‍ കരുതുന്നു.

ദാരിദ്ര്യത്തെ ഭയന്നുകൊണ്ട് നീ നിന്‍റെ സന്താനങ്ങളെ കൊല്ലരുത്.അത് മഹാപാപമാണ്. അല്ലാഹുവാണ് അവ൪ക്ക് ഭക്ഷണം നല്‍കുന്നത്. ഈ ഒരൊറ്റ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഭ്രൂണഹത്യയില്‍ നിന്ന് മുസ്ലിംകള്‍ വിട്ടുനില്‍ക്കുന്നത്.

നീ വ്യഭിചരിക്കരുത്. അത് അധാ൪മ്മികവും തിന്മയുമാകുന്നു. വ്യഭിചാരത്തില്‍ നിന്ന് മുസ്ലിംകള്‍ വിട്ടുനില്‍ക്കുന്നത് പോലീസിനെ ഭയന്നോ എയ്ഡ്സിനെ ഭയന്നോ അല്ല, അല്ലാഹുവിന്‍റെ ഈ ശാസന അനുസരിച്ചാണ്.

ഒരു മനുഷ്യനേയും വധിക്കരുത്. അല്ലാഹു വിലക്കിയ ഒരു ആത്മാവിനേയും വധിക്കരുത്. ഇസ്ലാം ടെററിസ്റ്റുകളുടെ മതമാണെന്ന് പ്രചരിപ്പിക്കുന്നവ൪ക്ക് ഖു൪ആന്‍ തന്നെ നല്‍കുന്ന മറുപടിയാണിത്.

അനാഥകളുടെ സ്വത്ത് നീ അപഹരിക്കരുത്. അവ൪ പ്രായപൂ൪ത്തിയാകുന്നതുവരെ നീ അത് കൈകാര്യം ചെയ്യുക. പ്രായപൂ൪ത്തിയായാല്‍ അത് അവ൪ക്ക് തിരിച്ചുനല്‍കുക.

അളവിലും തൂക്കത്തിലും ഒരികലും നീ കുറക്കരുത്. നല്ല ത്രാസ് ഉപയോഗിക്കുക.

കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. അറിയാത്ത കാര്യങ്ങള്‍ പറഞ്ഞുനടക്കരുത്.നിന്‍റെ കാഴ്ചയേയും അറിവിനേയും ഹൃദയത്തേയും അല്ലാഹു വിചാരണ ചെയ്യും...

തുടങ്ങിയ ഒട്ടനവധി വചനങ്ങള്‍ ഈ അദ്ധ്യായത്തില്‍ അടങ്ങിയിരിക്കുന്നു.

ഒരിക്കലും കടം വീട്ടാതിരിക്കുക എന്നതാണ് പുതിയ കാലത്തിന്‍റെ സാമ്പത്തിക നയം

azeez ks
ഉള്ളതുവച്ച് ജീവിക്കുവാന്‍ പഠിക്കണം. എന്‍റെ ബാപ്പ ( ബാപ്പയെക്കുറിച്ച് ആദ്യമായിട്ടാണ് ഞാനെഴുതുന്നതെന്നു തോന്നുന്നു) ഞങ്ങള്‍ മക്കളോടു എപ്പോഴും പറയുമായിരുന്നു. കോളേജില്‍ നിന്നുവന്ന് ആകെയുള്ള ഒരേയൊരു ഷ൪ട്ട് ദിവസവും കുത്തിത്തിരുമ്മിയിട്ടാണ് അടുത്ത ദിവസം ക്ലാസില്‍ പൊയ്ക്കൊണ്ടിരുന്നത്. വീട്ടില്‍ സ്വത്തില്ലാഞ്ഞിട്ടല്ല. ഭൂമിയും തെങ്ങും കവുങ്ങും ബാപ്പയ്ക്കുണ്ടായിരുന്നു.... കെട്ടുതെങ്ങ് പണയപ്പെടുത്തി അദ്ദേഹം പണം വാങ്ങില്ല. തേങ്ങ വിറ്റുകിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പോറ്റും.

കടം വാങ്ങിക്കല്യാണം കഴിക്കരുത്. സ്ഥിരമായ ഒരു വരുമാനമില്ലെങ്കില്‍ ചിലവു വിട൪ത്തരുത്. മാങ്ങയുടെ വിത്തിന്‍റെ കശപ്പുമാറ്റി അരച്ചപ്പം തിന്നിരുന്ന കാലമായിരുന്നു അത്. മുറ്റത്തെ വെള്ളം കണ്ട് അണ്ടി കട്ടൂറാന്‍ വയ്ക്കരുത്. ബാപ്പയുടെ ഉപദേശങ്ങളായിരുന്നു ഇതൊക്കെ.

കടക്കാരന്‍ തടവുകാരനെപ്പോലെയാണ്; കടക്കാരന് നുണ പറയേണ്ടിവരും, അന്യായം പ്രവ൪ത്തിക്കേണ്ടിവരും, പ്രവാചകന്‍ മുഹമ്മദ് നബിയെ ഉദ്ധ‌രിച്ച് അദ്ദേഹം പറയുമായിരുന്നു. രണ്ടേരണ്ടു ദിനാ൪ കടക്കാരനായിരുന്ന ഒരു വ്യക്തിയുടെ മയ്യിത്ത് നമസ്കാരം നമസ്കരിക്കാതെ പ്രവാചകന്‍ വിട്ടുനിന്നതും പിന്നീട് അബൂഖത്താദ എന്ന സഹാബി ആ കടം വീട്ടിയപ്പോള്‍ മയ്യിത്തിന്‍റെ പാപമോചനത്തിനുവേണ്ടി പ്രാ൪ത്ഥിച്ചതും എന്‍റെ ബാപ്പ ഞങ്ങളോടു പറയുമായിരുന്നു.

ബാപ്പ എത്ര പഴഞ്ചനായിരുന്നുവെന്നാണ് ഞാനോ൪ക്കുന്നത്. ആ ബാപ്പയുടെ മകന് പേഴ്സ് നിറയെ ക്രെഡിറ്റ് കാ൪ഡുകള്‍. ഒരു ശരാശരി കനേഡിയന്‍റെ, വീടു കടമില്ലാതെ,
കടമിതാണെന്ന് (
29635 ഡോള൪ )   TransUnion പുതിയ ത്രൈമാസിക പറയുന്നു.

ഒരിക്കലും കടം വീട്ടാതിരിക്കുക എന്നതാണ് പുതിയ കാലത്തിന്‍റെ സാമ്പത്തിക നയം. തീ൪ച്ചയായും കടത്തില്‍ മരിക്കുക എന്നത് വളരെ നല്ല കാര്യമായി ഞങ്ങള്‍ കരുതുന്നു. 67 ശതമാനം കനേഡിയന്മാ൪ക്കും താന്‍ മരിച്ചാല്‍ തന്‍റെ കടത്തിന് എന്തു സംഭവിക്കുമെന്നറിയില്ല. കടത്തില്‍ മരിക്കുന്നതില്‍ ദു:ഖമുണ്ടോ?, അവ൪ പറയും, എന്തിന് മരണപ്പെട്ടവ൪ക്ക് ദു:ഖമുണ്ടോ?

ജീവിതകാലം മുഴുവനും അവന്‍ അശാന്തിയില്‍ ജീവിച്ചുമരിക്കുന്നു. കടക്കെണിയിലാണ് എന്നാല്‍ മരണപ്പെട്ടിരിക്കുന്നുവെന്നാണ്. നമ്മള്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന യഥാ൪ത്ഥവരുമാനം നമുക്കുണ്ടാകില്ല. ഒരിടത്തുനിന്ന് ആയിരം വാങ്ങി മറ്റൊരിടത്ത് തിരിച്ചടച്ച്, മറ്റൊരിടത്തുനിന്ന് 1500 വാങ്ങി മൂന്നാമതൊരിടത്ത് തിരിച്ചടച്ച് ജീവിതം ഒരു ട്രപ്പീസ് കളിയായി മാറുന്നു.

പെട്ടെന്ന് ജോലി തെറിച്ചുപോയാല്‍, രോഗം വന്നാല്‍, വരവ് നിലച്ചാല്‍ കടം തിരിച്ചടക്കുവാന്‍ കഴിയാതാകുന്നു.അത് സ്പൈറല്‍ ആയി മാറുന്നു. കലഹങ്ങളായി. പോലീസ്സ്റ്റേഷന്‍, ജയില്‍, മാനസികരോഗം വിവാഹമോചനം ,കുട്ടികളുടെ ഗവണ്മെണ്ട് ഷെല്‍ട്ട൪...

എങ്ങിനെ ഇത്ര കടക്കാരനായി മാറി എന്ന് എല്ലാ കടക്കാരനും കടക്കെണിയില്‍ പെട്ടുകഴിയുമ്പോള്‍ ചോദിക്കുന്ന ചോദ്യമാണ്.മാളിലൂടെ നടക്കാനേ വയ്യ. പഞ്ചാരപ്പെണ്‍കുട്ടികള്‍ കൈകാട്ടി വിളിക്കുന്നു. ക്രെഡിറ്റ്കാ൪ഡിനുള്ള കടം പൂരിപ്പിക്കുവാന്‍.

"എനിക്ക് 50000 ഡോളറിന്‍റെ ലൈന്‍ ഓഫ് ക്രെഡിറ്റ് ഉണ്ടല്ലോ."

"അതിനെന്താ, ഒരു ലിമിറ്റ് ഇരിക്കട്ടെ. എടുക്കേണ്ട. ആവശ്യമാണെങ്കില്‍ എടുത്താല്‍ മതി. ഒരു ഫീസുമില്ല. ഒരു ചിലവുമില്ല. ക്രെഡിറ്റ് കൂടുതല്‍ ഉള്ളവനാണ് ഇവിടെ വില."

പിന്നെ എന്തിനെടുക്കാതിരിക്കും. അതും വാങ്ങി. ബാങ്കുകള്‍, ക്രെഡിറ്റ് കാ൪ഡ് കമ്പനികള്‍, ലീസിങ് കമ്പനികള്‍, സ്വകാര്യ വായ്പക്കാ൪ എല്ലാം കടക്കമ്പോളം ( ഡെറ്റ് മാ൪ക്കറ്റ്, കടകളും കമ്പോളവുമല്ല) മത്സരിച്ചു കീഴടക്കുകയാണ്. ആയിരം ഡോള൪ വാങ്ങിയാല്‍ 30 കൊല്ലം കൊണ്ട് തിരിച്ചടച്ചാല്‍ മതി. 120 കൊല്ലത്തേക്ക് തിരിച്ചടവുകാലാവധി തരുന്ന കമ്പനികളുണ്ട്. 2 % അടച്ചാല്‍ മതി.

ആനന്ദത്തിന്‍റെ ഉറവിടം വസ്തുക്കളാണ് എന്നു നാം വിശ്വസിക്കുന്നു. ഒന്നുവാങ്ങുമ്പോള്‍ അടുത്തത്. പുതിയ വസ്തുക്കള്‍, പുതിയ സന്തോഷം. പിന്നേയും പുതിയ വസ്തുക്കള്‍, പുതിയ സന്തോഷം...സന്തോഷം തരുമെന്നു വിശ്വസിക്കുന്ന കുറെ ചവറുകള്‍ നാം വാങ്ങിക്കൂട്ടുന്നു. ഇതെല്ലാം കഴിയുമ്പോഴും ദു:ഖം ബാക്കി. എല്ലാം നിങ്ങള്‍ക്ക് പ്രാണവായുപോലെ ഒഴിവാക്കുവാന്‍ വയ്യാത്ത വസ്തുക്കളായി തോന്നുന്നു.കുറെ കമ്പൂട്ടറുകള്‍ , വിലകൂടിയ സ്റ്റീരിയൊ, പ്ലാസ്മ ടിവി, കാറുകള്‍, ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍, ഇട്ടിരിക്കുന്ന ഷൂസ്, കഴിക്കുന്ന ഭക്ഷണം, ബാ൪, നൈറ്റ്ക്ലബ്ബ്, എന്തിന് കാമാത്തിപ്പുരയില്‍ വരെ ക്രെഡിറ്റ് കാ൪ഡ് കൊടുത്തു നാം കാര്യം സാധിക്കുന്നു.

എങ്ങിനെ നാം കടക്കാരനാകാതിരിക്കും?
(രാത്രി 12 15 ആയി മതി . അടുത്ത ദിവസം തോന്നിയാല്‍ എഴുതാം
അതുവരെ നന്ദി നമസ്കാരം.)

Monday, November 24, 2014

മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് ഇനിയെങ്കിലും പറയരുത്
അസീസ് കെ എസ്

എല്ലാ ഹൈടെക് ആശുപത്രികളിലും മരണം കാത്തുകിടക്കുന്ന ഹോസ്പിസുകളിലും മരണം സംഭവിക്കുന്നത് വൈകീട്ട് അഞ്ചിനും ആറിനുമിടക്കാണെന്ന് റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതെങ്ങിനെ സംഭവിക്കുന്നു? ജീവന്‍റെ സുപുലിംഗം അണഞ്ഞുപോകുന്നത് എല്ലാവരിലും ഈ സമയത്താകുന്നതെങ്ങിനെ?

കാരണം അതല്ല. പലരോഗികളും അവസാന സമയത്ത് ഓക്സിജന്‍ മാസ്കിലായിരിക്കും.ലൈഫ് സപ...
്പോ൪ട്ടില്‍ പലദിവസങ്ങള്‍ അവ൪ കഴിഞ്ഞുകൂടുന്നു.ഈ ലൈഫ് സപ്പോ൪ട്ട് ചിലവേറിയ ഏ൪പ്പാടാണ്.സ്വന്തമായ ഇന്‍ഷ്വറന്‍സ് ഉള്ളവരാണെങ്കില്‍ പ്രശ്നമില്ല.അതില്ലാത്തവരെ അധികം നാളുകള്‍ കിടത്തുന്നതെങ്ങിനെ, പ്രത്യേകിച്ച് അങ്ങിനെ കിടത്തിയിട്ട് യാതൊരു പ്രയോജനവുമില്ലെന്ന് ഡോക്റ്റ൪മാ൪ പറയുമ്പോള്‍?ഫാമിലി അംഗങ്ങള്‍ ജോലി കഴിഞ്ഞ്, തിരക്കുകഴിഞ്ഞ്, ആശുപത്രിയില്‍ വരുന്നത് സാധാരണ വൈകീട്ടാണ്.ഡോക്റ്റേസുമായി അവ൪ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ച് ച൪ച്ചചെയ്യുന്നത് അപ്പോഴാണ്.ആ തീരുമാനത്തിന്‍റെ ഫലമാണ് ട്യൂബ് ഊരല്‍ നടക്കുന്നത്.

മരണം വൈകീട്ടാകുമ്പോള്‍ പ്ലാന്‍ ചെയ്യുവാന്‍ എളുപ്പമാണ്.ചില൪ ശനിയാഴചവരെ നീട്ടിക്കൊണ്ടുപോകാറുണ്ട്.ഈവന്‍റ് മാനേജേസിന്‍റെ ഒഴിവ്, ശവമടക്കുകേന്ദ്രത്തിന്‍റെ ഒഴിവ്, ശീതീകരണിയുടെ ഗ്യാപ് ഇവയൊക്കെ മരണം നീട്ടിക്കൊണ്ടുപോകുന്നതിന് കാരണമാകാറുണ്ട്.

എന്തുകേട്ടാലും മരവിപ്പ് നഷ്ടപ്പെട്ട നമ്മള്‍ക്ക് ഇതും ഒരു തമാശയാകുന്നുവോ?

ഞാന്‍ എന്‍റെ ഒരു പ്രിയപ്പെട്ട സുഹൃത്തിനെക്കാണുവാന്‍ അയാളുടെ അവസാന നാളുകളില്‍ അയാളുടെ വീടു സന്ദ൪ശിക്കുകയുണ്ടായി. പലപ്പോഴും ചെല്ലുമ്പോള്‍ ജോഗിംഗും ഓട്ടവുമൊക്കെ കഴിഞ്ഞ് ഉഷാറായി വന്നുനില്‍ക്കുന്ന ആ വ്യക്തിയുടെ അവസാനരംഗം അന്ന് എന്നെ ഏറെ ദു:ഖിപ്പിച്ചു.മലയാളിയാണ്. ദശാബ്ദങ്ങള്‍ക്കുമുമ്പ് കാനഡയില്‍ കുടിയേറിയ ഒരു നല്ല മനുഷ്യന്‍. കാനഡയില്‍ ആരുമില്ലാതെ ലോസ്റ്റ് ആയിപ്പോയ എന്നെ കാനഡയില്‍ ആദ്യമായി സന്ദ൪ശിച്ചതും ബാങ്ക് അക്കൌണ്ട് തുടങ്ങുവാന്‍ സഹായിച്ചതും കോളകുടിച്ച് മൂന്നുനാളു കഴിച്ചുകൂട്ടിയ എന്നെ വീട്ടില്‍ കൊണ്ടുപോയി മലബാ൪ പത്തിരിയും കറിയും നല്‍‍കി ആശ്വസിപ്പിച്ചതും അദ്ദേഹമായിരുന്നു. ആദ്യ ഇമ്മിഗ്രന്‍റായെത്തിയ എന്നെ മലയാളികള്‍ താമസിക്കുന്നിടത്തേക്ക് കൊണ്ടുവന്ന് കൂട്ടം പിരിഞ്ഞുപോയ ദു:ഖം‍ എന്നില്‍ നിന്നകറ്റിയതും അദ്ദേഹമായിരുന്നു. ചാവക്കാടുകാരന്‍ മുഹമ്മദ് മ൪ച്ചന്‍റ് എന്ന ഒരു നല്ല മനുഷ്യന്‍.

മരണത്തെത്തടുക്കുന്ന പലജാതി യന്ത്രങ്ങള്‍കൊണ്ട് അദ്ദേഹത്തിന്‍റെ മുറി നിറഞ്ഞിരുന്നു.ആ യന്ത്രങ്ങളുടെ നടുക്ക് ഏകാന്തനായി ആ മനുഷ്യന്‍ കിടക്കുന്നു.കാണുകയാണോ കാണാതിരിക്കുകയാണോ എന്നറിയുവാന്‍ കഴിയാത്ത കണ്ണുകള്‍ തുറന്നു പിടിച്ചിരിക്കുന്നു.
പുതിയ ഇമ്മിഗ്രന്‍റായ എനിക്ക് ആ കാഴ്ച താങ്ങാനാകുന്നതിനപ്പുറമായിരുന്നു.

മരണത്തിന്‍റെ ടെക്നോളജി എന്നെ അല്‍ഭുതപ്പെടുത്തിക്കളഞ്ഞു.
ഹൈടെക് ആശുപത്രിയിലെ ഐസിയുവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഞാന്‍ കണ്ടത് ഒന്നുമല്ലെന്ന് Intensive Care: A Doctor's Journal എന്ന പുസ്തകത്തില്‍ ജോണ്‍ മുറെ എഴുതുന്നു.ഓരോ ഐസിയുവും ബാഹ്യാകാശപേടകത്തെ ഓ൪മ്മിപ്പിക്കുന്നു.സൂപ്പ൪ ഹൈടെക് സെറ്റിംഗ്സ്.ഭൂമിയുടെ മരണമുറിയില്‍ നിന്നും ആകാശത്തിലെ ദൈവഭവനത്തിലേക്ക് കൊണ്ടുപോകുവാന്‍ തയ്യാറായി നില്‍ക്കുന്ന സ്പേസ് വാഹനങ്ങളെപ്പോലെ.വേദനമാറ്റുന്ന യന്ത്രങ്ങള്‍, ശരീരസെന്‍സേഷന്‍ ഇല്ലാതാക്കുന്ന യന്ത്രങ്ങള്‍. ജീവന്‍നിലനി൪ത്തുന്ന യന്ത്രങ്ങള്‍ കൊണ്ട് ആദ്യം തുടങ്ങുന്നു.അത് ഒടുവില്‍ മരണവേദനയില്ലാതാക്കുന്ന യന്ത്രത്തിലവസാനിപ്പിക്കുന്നു.

ഡോക്റ്റ൪മാരും ടെക്നീഷ്യന്മാരും ശുശ്രൂഷിക്കുകയല്ല, മരണസംവിധാനം കൈകാര്യം ചെയ്യുന്ന അഡ്മിനിസ്ട്രേറ്റ൪മാരായി മാറുന്നു.രോഗം മാറി വീട്ടിലേക്കുപോകുവാന്‍ ഇവിടെ ആരും വരാറില്ല. മരണത്തിലവസാനിക്കുന്ന രോഗങ്ങള്‍. അവയ്ക്കുവേണ്ടി സജ്ജരാക്കുന്ന സംവിധാനങ്ങള്‍.

യന്ത്രങ്ങളുടെ ചെറിയ ചെറിയ ശബ്ദങ്ങള്‍.പച്ചനിറത്തില്‍ കത്തി എല്ലാം ഒകെ എന്ന് അറിയിക്കുന്ന യന്ത്രങ്ങള്‍.ഇടക്ക് ചുവപ്പ് കയറിവരുമ്പോള്‍ കണ്‍റോള്‍ റൂമില്‍ നിന്നുതന്നെ നിരീക്ഷണം നടത്തി വേഗം അത് പച്ചയാക്കുവാന്‍ കഴിയുമെങ്കില്‍ പച്ചയാക്കുന്ന സംവിധാനങ്ങള്‍.

ഓക്സിജന്‍ മാസ്കിലൂടെ തുറിച്ചിരിക്കുന്ന മുഖം.ലിംഗം, പ്രായം അജ്ഞാതം.മമ്മി പോലുള്ള ചലനമറ്റ രോഗികള്‍. പാതിമനുഷ്യ൪,പാതിയന്ത്രം.തൂങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍.മൂക്കിലൂടേയും വായിലൂടേയും നെഞ്ചിലൂടേയും പുറത്തേക്കുവരുന്ന വയറുകള്‍ ഭിത്തിയിലെ ടെലിവിഷന്‍ മോണിറ്ററിലേക്ക് ഘടിപ്പിച്ചിരിക്കുന്നു.ഹൃദയം ഇപ്പോഴും മിടിക്കുന്നുവെന്നറിയിക്കുന്ന, രക്തം ചലിക്കുന്നുവെന്നറിയിക്കുന്ന ഫ്ലാഷ് ലൈറ്റുകള്‍.

ഈ ലൈറ്റുകളല്ലാതെ ജീവന്‍റെ മറ്റൊരടയാളവുമില്ല.

എല്ലാം കഴിഞ്ഞ് എല്ലാവരുടേയും ഒഴിവുനോക്കി മരണമെന്ന അവസ്ഥപ്രാപിച്ച് അയാള്‍ ഭൂമിയിലെ യാത്രയവസാനിപ്പിക്കുന്നു.

മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് ഇനിയെങ്കിലും പറയരുത്, കേട്ടോ.
കൌമുദിയുടെ നമ്പൂരിക്കൊട്ട്
azeez ks
കേരള കൌമുദിക്കാ൪ നമ്പൂരിമാരെ തല്ലാന്‍വേണ്ടിയാണ് ശബരിമല ശാന്തിയെക്കുറിച്ച് എഴുതിയിരിക്കുന്നത്. മേല്‍ശാന്തി എന്നാല്‍ കോടിക്കണക്കിന് വരുമാനമാണ്. നമ്പൂരിമാ൪ക്ക് മാത്രമാണ് അതിന് അ൪ഹത. ഇതെന്ത് ന്യായം, കൌമുദി ഖേദിക്കുന്നു. ആര് കേട്ടാലും ഒന്ന് ചൊടിച്ചുപോകും.
കേരളത്തിലെ ക്ഷേത്രങ്ങളില്‍ വളരെ വളരെ കുറഞ്ഞ ശമ്പളത്തിന് ശാന്തിപ്പണി ചെയ്യുന്നവരാണ് നമ്പൂരിമാ൪. ജാതിആചാരത്തിന്‍റെ ഭാഗമായിട്ടാണ് ശബരിമലയുടെ മേല്‍ശാന്തിയായി അവ൪ വരുന്നത്. എല്ലാ നമ്പൂരിമാ൪ക്കും അത് പറ്റുകയും ഇല്ല. കണ്ഠരര് വിഭാഗക്കാരാണ് അവ൪.
അതിലെന്താണ് തെറ്റ്. കോടിക്കണക്കിന് വരുമാനമുണ്ടാക്കാനാണോ ഈ നമ്പൂരിമാ൪ വരുന്നത്. ബാറ് നടത്തുവാന്‍ നമ്പൂരിക്ക് കഴിയില്ലല്ലോ. ബാറ് നടത്തുന്നവനും സ്വ൪ണ്ണം കച്ചവടം ചെയ്യുന്നവനുമൊക്കെ എത്രയോ ഉണ്ടാക്കുന്നു.
ആചാരപ്രകാരമാണ് ശാന്തിമാരെ നിയമിക്കുന്നത്. ഈഴവനേയോ ദളിതനേയോ സ്ത്രീനമ്പൂരിശാന്തിക്കാരിയേയോ അവിടെ നിയമിക്കണമെന്ന് പറയുന്നത് ആചാരം അറിയാത്തത് കൊണ്ടാണ്. ദളിതരും ശ്രീനാരായണീയരും അവരുടെ ക്ഷേത്രങ്ങള്‍ പണിയട്ടെ. അവരുടെ ഇഷ്ടദൈവങ്ങളെ പ്രതിഷ്ഠിക്കട്ടെ. ദളിതരെ തന്നെ ശാന്തിക്കാരാക്കട്ടെ. അതാണ് ചെയ്യേണ്ടത്.
ശബരിമലയില്‍ ഒരു ദളിത് ശാന്തിക്കാരന്‍ വന്നാല്‍ ദളിതുകള്‍ തന്നെ അവിടെ കെട്ടുനിറച്ച് മലചവിട്ടുമോ? അത് ദളിതനോടുള്ള ബഹുമാനക്കുറവ് കൊണ്ടല്ല, ആചാരത്തിനെതിരായതുകൊണ്ടാണ്. അമ്പലവും ദൈവവുമൊക്കെ ഒരു വിശ്വാസ സ്ഥാപനങ്ങളാണല്ലോ, അത് ജനാധിപത്യവോട്ടിന് വിധേയമാകേണ്ടതല്ല.
ആരെങ്കിലും കെട്ടുനിറച്ച് മലക്ക് പോകുന്നെങ്കില്‍ അവിടെ കുത്തിത്തിരുപ്പുണ്ടാക്കുവാന്‍ കുറെ ഫേസ്ബുക്കുകാരും. ഇവന്മാരൊക്കെ വീട്ടില്‍ ആരെങ്കിലും മരിച്ചാല്‍ ബലിക൪മ്മത്തിന് ഒരു ദളിതനെ വിളിക്കുമോ? എന്തേ വിളിക്കുന്നില്ല. മന്ത്രം പഠിപ്പിച്ച് അത് ദലിതനെക്കൊണ്ട് ചൊല്ലിച്ചാല്‍ പോരെ. എന്തിനാണ് ഇളയതിനെ വിളിക്കുന്നത്. എന്നിട്ട് ഇളയതിന് എത്രയാ കാശ് എന്ന് പറയുന്നതെന്തിനാണ്.
മസ്ജിദ്- ക്ഷേത്ര ജോലിക്കാ൪ക്കൊക്കെ ശമ്പളം കുറവാണ്. കഴിഞ്ഞ ദിവസം ഒരു പള്ളിയില്‍ നിസ്കരിക്കുവാന്‍ ചെന്നപ്പോള്‍ പ്രമാണിമാരായ കമ്മിറ്റിക്കാ൪ മുസ്ല്യാരെ ചീത്ത പറയുന്നു. അയാള്‍ക്ക് ഒരു ദിവസമാണ് ലീവ്. രണ്ടുദിവസമായിട്ടും കാണുന്നില്ലത്രേ. 1984 ല്‍ പള്ളിയില്‍ വന്ന ഉസ്താദാണ്. ലക്ഷക്കണക്കിന് ഉറുപ്പിക വരവുള്ളവരാണ് കമ്മിറ്റിക്കാ൪ പ്രമാണിമാ൪. മുപ്പത് വ൪ഷം സേവനം ചെയ്ത ഉസ്താദിന് അവ൪ കൊടുക്കുന്ന ശമ്പളം ഇപ്പോള്‍ 7000 രൂപയാണ്. പിന്നെ ചോറും കൊടുക്കുമത്രേ.
മലബാറുകാരനായ ആ ഉസ്താദിന് ഭാര്യയും മക്കളുമുണ്ട്. മക്കളെ പഠിപ്പിക്കണം. ഭാര്യയ്ക്ക് വസ്ത്രം വാങ്ങിക്കൊടുക്കണം, ഒരു വീടുവേണം, ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ വീട്ടില്‍ പോയി മക്കളുടെ കാര്യങ്ങള്‍ നോക്കണം. ആകെ തുക 7000. വല്ല ദീനം പിടിച്ചാല്‍ പറയുകയും വേണ്ട. ഇപ്പോള്‍ തന്നെ ആ ഉസ്താദ് നാട്ടില്‍ പോയത് നട്ടെല്ലിന് വേദനയായിട്ട് സ്കാന്‍ ചെയ്യുവാനാണ്. പാവം ഉസ്താദ്.
മൊല്ലാക്കക്ക് കൊടുക്കുന്നത് 2000- 3000 രൂപയാണ് മാസം. പള്ളി മിംബറില്‍ കയറിനിന്ന് പ്രസംഗിച്ച് മഹല്ലുവിശ്വാസികളെ നന്നാക്കിയെടുക്കുന്ന ജോലിയാണ് ഈ ഉസ്താദിന്. കണക്കുപറഞ്ഞാണ് കാക്കമാ൪ മകന്‍റെ വിവാഹത്തിന് സ്വ൪ണ്ണം വാങ്ങുന്നത്. ഹറാമായ കാശ് കൊണ്ടാണ് കാക്കമാ൪ ഹജ്ജിന് പോകുന്നത്. തിന്നുന്നത് . കൊടുക്കുന്നത്. അതിനെയൊക്കെ ഈ ഉസ്താദ് ചോദ്യം ചെയ്താല്‍ പണി തെറിച്ചതുതന്നെ. പാവങ്ങളായ മുസ്ലിംകള്‍ക്ക് പള്ളിയില്‍ പോലും ന്യായം കിട്ടുമോ. ആര് പറയും അവ൪ക്കുവേണ്ടി. അല്ലാഹ് കഷ്ടം തന്നെ .

Monday, November 10, 2014

ആട്

ഒരു അയ്യപ്പന്‍ കവിത‌
azeez ks
( കണ്ണില്‍ കരുണയും നനവുമുള്ള മിശിഹായായും ആ൪ദ്രതയുള്ള സ്നേഹമായും ഇടക്കിടെ എന്‍റെ ഓ൪മ്മകളിലൂടെ കടന്നുപോകുന്ന ബിനോയ് കെ ജോസഫിന് സമ൪പ്പണം.)
കാവ്യസന്ധ്യ കാല്‍ഗറി രൂപപ്പെടുവാനുണ്ടായ ഒരു കാരണം എ അയ്യപ്പന്‍റെ മരണമായിരുന്നുവല്ലോ. അയ്യപ്പനോ൪മ്മകള്‍ അയവിറക്കിയാണ് ബിനോയ് കവിത ചൊല്ലാറ് തന്നെ. വാരികളില്‍ വന്നിട്ടില്ലാത്ത ഒരു അയ്യപ്പന്‍ കവിത ഞാനിവിടെ കുറിക്കുന്നു
ആട്
A Ayyappan
എന്‍റെ ആടിന്
ഐരാവതമെന്ന പേ൪
എന്‍റെ അജത്തിനും
സ്വ൪ഗ്ഗത്തിലെ ഗജത്തിനും
ധവളവ൪ണ്ണം
എന്‍റെ ആടിന്
വെള്ളത്തോലുടുപ്പ്
വ൪ണ്ണത്തിന്
അജഗജാന്തരമെന്ന ചൊല്ലില്‍
ഇടമില്ല‌
മക്കളില്ലാത്തവന്‍ ഞാന്‍
ആടെനിക്കു മകന്‍
പച്ചക്കാടുകളും
ഒറ്റയാനായ ഞാനുമാണ്
അവന്
ആശ്രയങ്ങള്‍‍
ഗ്രാമം വിട്ട് പോകേണ്ടിവന്നപ്പോള്‍
ആടിനെ
അയല്‍ക്കാരന്‍ കുഞ്ഞാലിക്കു കൊടുത്തു
ഏറെനാള്‍ കഴിഞ്ഞ് കൂരയിലെത്തി
കുഞ്ഞാലിയുടെ മകന്‍ അബ്ബു
ഗള്‍ഫില്‍ നിന്നും വന്നിരിക്കുന്നു
അബ്ദു എനിക്കൊരു സ്വ൪ണ്ണപ്പേന തന്നു
ഞാന്‍ ആടിനെ തലോടി
കിടക്കയിലേക്ക് പോയി
വെളുപ്പിന് അബ്ദു വന്നു
കൈയിലെ കിണ്ണം തന്നു
ഞാന്‍ സ്നേഹത്താല്‍ സസ്യഭുക്ക്
അബ്ദു നി൪ബന്ധിച്ചു
കുറച്ചെടുത്തു
അബ്ദുവും കൂടി
എന്‍റെ ചോരയുടെ രുചി
എന്‍റെ മാംസത്തിന്‍റെ ഗന്ധം
അശരീരിയില്‍
പരിചിതമായ കരച്ചില്‍
അബ്ദുവിനോടു ചോദിച്ചു
ഐരാവതമെവിടെ
അബ്ദു ഇറച്ചിച്ചിരിയോടെ പറഞ്ഞു
അതാണിപ്പോള്‍ തിന്നുതീ൪ത്തത്
-------
ഇന്ന് , എന്നത്തേയും പോലെ ,എറണാകുളത്ത് നിന്നു.
സമയം കൊല്ലുവാന്‍ എറണാകുളത്ത് ഞാന്‍ പറ്റിനില്‍ക്കുന്ന ഒരു സ്ഥലമുണ്ട്. ഒയാസിസ് ലോഡ്ജിനടുത്ത്.
ഇതിലെ ഒരു കുടുസ്സായ മുറിയില്‍ വാടകയില്ലാതെ കുറെ നാള്‍ അയ്യപ്പന്‍ താമസിച്ചിരുന്നു. . ഒരു സെക്യുരിറ്റിക്കാരനെ നിയമിക്കുവാന്‍ കഴിവില്ലാത്ത ലോഡ്ജുകാരന്‍ വെള്ളം പിടിച്ചുവയ്ക്കുവാനും കത്തികിടക്കുന്ന ലൈറ്റ് കിടത്തുവാനും കണ്ട ഒരാളായിരുന്നു അയ്യപ്പന്‍.
അയ്യപ്പന്‍റെ ക്വാളിഫിക്കേഷന്‍ രാത്രി ഉറക്കമില്ലാത്ത ആള്‍ എന്നത്. എങ്കിലും വെള്ളമുണ്ടായിരുന്നില്ല എന്ന താമസക്കാരുടെ ചീത്ത മുതലാളി വഴി അയ്യപ്പനു കിട്ടിയിട്ടുണ്ട്. കുടുസ്സായ മുറി. കാഡ് ബോഡാണ് മെത്ത. ആ കാ൪ഡ് ബോഡില്‍ തന്നെയാണ് തീപ്പെട്ടി ഉരച്ച് ആ ചെറിയ വെട്ടത്തില്‍ തലയിലേക്കിരച്ചുവന്നിരുന്ന തീഷ്ണമായ വരികള്‍കുറിച്ചുവയ്ക്കുന്നതും.
മറ്റൊരാളും കൂടി ഒരിക്കല്‍ ആ മുറി പങ്കുവയ്ക്കുവാനെത്തി. ജോണ്‍. അയ്യപ്പന്‍റെ സുഹൃത്തായ സെബാസ്റ്റ്യന്‍ ഒരിക്കല്‍ എവിടെയോ എഴുതിയതോ൪ക്കുന്നു. മൂന്നുപേരും കൂടി രാത്രി പുറത്തിറങ്ങി. ചാരായഷാപ്പാണ് ലക്ഷ്യം. സെബാസ്റ്റ്യന്‍ അന്ന് 15 വയസ്സ് മാത്രം. അവന് ഒരു താറാമുട്ട വാങ്ങിക്കൊടുത്തു പുറത്ത് നി൪ത്തി. രണ്ടുപേരും ഒരു ചെറുതടിച്ചു. പക്ഷേ കാശില്ല. സെബാസ്റ്റ്യന്‍റെ പോക്കറ്റില്‍ എന്തോ ഉള്ളത് അവ൪ക്കറിയാം. കുട്ടിയുടെ പക്കല്‍ നിന്നും ഓസുന്നതെങ്ങിനെയെന്ന് കരുതി അവ൪ സെബാസ്റ്റ്യനെ സമാധാനിപ്പിച്ചു : നിന്‍റെ സൌജന്യം വേണ്ട. ഇത് കടമായിട്ട് എഴുതിക്കോ
അങ്ങിനെ എത്രയെത്ര കടങ്ങള്‍. വീടാക്കടങ്ങ്വള്‍ ഇങ്ങോട്ടുമങ്ങോട്ടും
തിരികെ പോരുമ്പോള്‍ റെയില്‍വെസ്റ്റേഷനിലെ തൂക്കുയന്ത്രത്തില്‍ കയറി. ഒരു നാണയമേയുള്ളൂ. മൂന്നുപേരും കൂടി കയറി. ആദ്യം ജോണിറങ്ങി. പിന്നെ അയ്യപ്പന്‍. കുറക്കലും കൂട്ടലുമറിയാവുന്ന സെബാസ്റ്റ്യന്‍ ഓരോരുത്തരുടേയും ഭാരം കണ്ടെത്തി. ജോണ്‍ 45 കിലൊ. അയ്യപ്പന്‍ 40. സെബാസ്റ്റ്യന്‍ 60. ജോണ്‍ പറഞ്ഞു : ഞാനും അയ്യപ്പനും അകത്താക്കുന്നത് ബുദ്ധിയായിപ്പോകുന്നതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഭാരക്കുറവ്. നീ കഴിക്കുന്നത് ബുദ്ധിയാകാതെ മേദസ്സായി മാറുന്നു.
ആലുവായില്‍ സുഖമില്ലാതെ കിടന്നപ്പോള്‍ ഏറെ നാള്‍ അയ്യപ്പനെ നോക്കിയത് സിഐടിയു ചുമട്ടുകാരായിരുന്നു. പിന്നെ നേമത്തേക്കു പോയി. അയ്യപ്പനയച്ച ഒരു കത്ത് സെബാസ്റ്റ്യന്‍ ഇപ്പോഴും സൂക്ഷിക്കുന്നു;
പ്രിയപ്പെട്ട സെബാസ്റ്റ്യന്‍
മുണ്ഡനം ചെയ്ത തലകണക്കെ എന്‍റെ മുടി മുറിച്ചുകളഞ്ഞു. അന്ന് കണ്ടതിലും ശരീരം പകുതിയായി. ഇവിടം വിട്ട് എത്രയും ദൂരം പോകണമെന്നുണ്ട്. എന്നിട്ടും വയ്യ.
ഞാന്‍ തീരെക്കിടപ്പിലായിരുന്നു. ഞാനും മരണവുമായുള്ള ഒരു സംഗമേചഛ കൂടിയായിരുന്നുവെന്ന് പറയാം. നേരിയ നെഞ്ചുവേദനയായിരുന്നു.
കണ്ണുതുറന്നത് ജനറല്‍ ആശുപത്രി വാ൪ഡിലും
ഇപ്പോള്‍ വളരെ മിടുക്കനായിപ്പോയി.
മുടിമുളയ്ക്കുന്നു. ശ്മ്ശ്രുക്കള്‍ വളരുന്നു. സദാ കണ്ണട. പേന പുസ്തകം. ഇതൊക്കെ എനിക്ക് ജീവിതം തരുന്ന വിഭവവേളയാണ്. വളരെയേറെ എന്‍റെ മരണത്തിനെക്കുറിച്ചെഴുതണമെന്നുണ്ട്
അല്ലെങ്കില്‍ മരണതുല്യമായ ജീവിതത്തെക്കുറിച്ച്. കഴിയുന്നില്ല.
ഈ വരുന്ന 25 ന് ഞാന്‍ വരും
വൈകീട്ട് കൊടുങ്ങല്ലൂ൪ ക്ഷേത്രത്തിലെ ആല്‍ത്തറയിലിരിക്കും.
ആ വഴി ഞാന്‍ കോഴിക്കോട്ടേക്ക് പോകും
ആ വഴിക്ക് ... ആ വഴിക്ക്...
നിന്റെ സ്വന്തം അയ്യപ്പന്‍

Wednesday, November 5, 2014

ഒരു വെള്ളിയാഴ്ച‌ ചിന്ത‌

azeez ks
നടയില്‍ കിടന്ന് അടിപിടി.മൂന്നിന് പോകേണ്ട ചിറ്റൂരപ്പന്‍ അഞ്ചിന് പോയി. 
വെളുത്താട്ടമ്മയാണ് ബഹളം വയ്ക്കുന്നത്.
പള്ളിയില്‍ പോകുവാന്‍ ബസ്സ് കാത്തുനില്‍ക്കുകയായിരുന്നു. എന്തുകൊണ്ടും വെള്ളിയാഴ്ചയ്ക്കു പറ്റിയ വിഷയം.



ബസ്സിലിരുന്ന ഞാന്‍ ഭഗവാന്‍ കൃഷ്ണനെന്നപോലെ ഒന്ന് ഊറിച്ചിരിച്ചു.
അജ്ഞതയില്‍ കിടന്നുഴറുന്ന ഈ മനുഷ്യകൃമികള്‍ക്കെന്തറിയാം കാലത്തേയും സ്ഥലത്തേയും കുറിച്ച്. പാവങ്ങള്‍. ദു:ഖക്കടലില്‍ എത്രനാള്‍ പൊന്തിത്താഴണം. സംസാരചക്രം എത്ര മറികടക്കണം ഈ അജ്ഞതയകറ്റുവാന്‍.

12 : 03 നു പോകേണ്ടത് 12: 05 നു പോയി പോലും. ഹഹഹ.

സ്ഥലവും കാലവും വെറും മായകളെന്ന് ഭഗവാന്‍ പറയുന്നു. എല്ലാം മാരീചകാഴ്ചകള്‍.
കാലമില്ല. സ്ഥലമില്ല.
ആകുന്നു ഇല്ല, ആയിരുന്നു ഇല്ല ആയിരിക്കും ഇല്ല. എല്ലാം മിഥ്യയുടെ സൃഷ്ടികള്‍.
നാം അസത്യലോകത്ത് ജീവിക്കുന്നു. ഭൌതീകതയുടെ മിഥ്യയില്‍, സ്വന്തമെന്ന മിഥ്യയില്‍, സാമൂഹികതയെന്ന മിഥ്യയില്‍

ബസ്സില്‍ ഞാന്‍ ധ്യാനത്തിലിരുന്നുപോയി.കാലം കടന്നുപോയതറിയാതെ.

വെളുത്താട്ടമ്മ തോണ്ടി. ഒരു കറുമ്പന്‍ മുമ്പില്‍. ടിക്കറ്റ്. സമയം 12: 10. 
ഞാന്‍ സ്ഥലകാലബോധത്തിലേക്കും നാണയം എന്ന മിഥ്യയിലേക്കും തിരികെയെത്തി.
ണിം ണിം. വെളുത്താട്ടമ്മ ഉരുണ്ടുതുടങ്ങി.

Thursday, October 30, 2014

അഭിനന്ദനങ്ങള്‍ സുപ്രീംകോടതി.

azeez ks
20 ലക്ഷം രൂപ എന്‍റെ ബാങ്ക് അക്കൌണ്ടില്‍ വരുന്നതെന്നെന്നോ൪ത്ത് കണ്ണുകഴച്ചിരിക്കെയാണ് കള്ളപ്പണക്കാരുടെ ലിസ്റ്റ് സുപ്രീം കോടതിയുടെ നിരന്തര ഇടപെടലാല്‍ അവസാനം ഗവണ്മെണ്ട് ഇന്ന് കോടതിയെ ഏല്‍പ്പിച്ചിരിക്കുന്നത്. കള്ളപ്പണക്കാരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും കള്ളപ്പണം നാട്ടില്‍ കൊണ്ടുവരണമെന്നും അത് ഓരോ ഇന്ത്യക്കാരന്‍റേയും ബാങ്ക് അക്കൌണ്ടിലേക്ക് നിക്ഷേപിക്കണമെന്നും നിരന്തരം പാ൪ലമെന്‍റില്‍ പറഞ്ഞത്  എല്‍ കെ അദ്വാനിജിയും ബിജെപിയും ഇടതുപക്ഷവുമാണ്. സ്വിസ് ബാങ്കില്‍ അത്രയ്ക്ക് കള്ളപ്പണമുണ്ടെന്നും അത് വീതിച്ചാല്‍ ഓരോ ഇന്ത്യക്കാരനും ചുരുങ്ങിയത് 20 ലക്ഷം രൂപ കിട്ടുമെന്നും മോദിജിയും അന്ന് പറഞ്ഞിരുന്നു.
കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന നയമാണ് അന്ന് മന്മോഹന്‍ജി സ്വീകരിച്ചത്. അതിനെത്തുട൪ന്ന് കള്ളപ്പണം സൂക്ഷിച്ചിരിക്കുന്ന ജെനീവയിലെ HSBC ( Hongkong and Shangai Banking Corporation ) ല്‍ നിന്നും കള്ളപ്പണക്കാരുടെ ലിസ്റ്റ് ഒരു ജീവനക്കാരന്‍ ചോ൪ത്തിയെടുത്തു. അതിനു ശേഷമാണ് ഫ്രെഞ്ച് ഗവണ്മെണ്ട് ലിസ്റ്റ് ഇന്ത്യാഗവണ്മെണ്ടിനെ  ഏല്‍പ്പിച്ചത്. അത് 2011 ലായിരുന്നു. കൊല്ലം മൂന്നുകഴിഞ്ഞു.  ആ ലിസ്റ്റ് കൊണ്ട് പിന്നീട് ബിജെപി കോണ്‍ഗ്രസ്സുകാരെ ബ്ലാക് മെയില്‍ ചെയ്യുവാന്‍ തുടങ്ങി. ഒരു ഭാഗിക ലിസ്റ്റ് അവ൪ അതിന്നായി പുറത്തിറക്കി.
ഇന്നാണ് 627 പേരുടെ പേരുവിവരങ്ങള്‍ സുപ്രീംകോടതിയെ ഏല്‍പ്പിച്ചത്.
അമേരിക്കയുടെ ക൪ശനമായ സമീപനം ഈ ലിസ്റ്റ് പുറത്തുവരുന്നതിന് കാരണമായി. അയക്കുന്ന ഓരോ തുകയ്ക്കും ടാക്സ് ഒടുക്കി എന്ന രേഖ ഹാജരാക്കുവാന്‍ അമേരിക്ക ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഓരോ അയപ്പിനും 30 ശതമാനം അവ൪ ട്ടി ടി എസ് പിടിക്കുമെന്നായി.  കള്ളപ്പണക്കാ൪ ഇതോടെ പൂട്ടിലായി.
എന്‍റെ നാട്ടിലാണ് ലീബ എന്ന ഒരു വീട്ടുവേലക്കാരിയുടെ കൂമ്പിടിച്ച് പോലീസ് കലക്കിയത്. മാല കട്ടുവെന്നും കള്ളമുതല്‍ എവിടെവച്ചിരിക്കുന്നുവെന്നുമാണ് പോലീസുകാ൪ക്കറിയേണ്ടത്. മാല പിന്നീട് മൊതലാളിയുടെ വീട്ടില്‍ നിന്നുതന്നെ കിട്ടി. ലീബയുടെ നട്ടെല്ലൊടിഞ്ഞത് ബാക്കി. ഇത്രയും ക്രൂരമായ ഒരു ശിക്ഷ നടപ്പാക്കുന്ന ഈ രാജ്യത്താണ് കള്ളപ്പണക്കാ൪ക്ക് പൂമെത്ത വിരിക്കുന്നത്. സമ്പത്തിനെ തല്ലിക്കൊന്നതോ൪മ്മയില്ലേ.  സ്വിസ് ബാങ്കില്‍ അവ൪ ഒളിപ്പിച്ചിരിക്കുന്നത് കള്ളമുതലാണ്. മാലപോലെ.

ഗള്‍ഫില്‍ റിയാല്‍ കൈപ്പറ്റി നാട്ടിലുള്ള അവന്‍റെ കുടുംബത്തിന് ഇന്ത്യന്‍ രൂപ കൊടുക്കുന്ന പരിപാടിയാണ് കുഴല്‍പ്പണം. അത് എത്രയോ  ഭീകരമായ ഒരു രാജ്യദ്രോഹക്കുറ്റമായാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. കാരണം അക്കൌണ്ട് ചെയ്യാത്ത പണമാണ് കുഴല്‍. അത് രാജ്യത്തിന്‍റെ എക്ണോമി തക൪ക്കും. ഒരു പാരലല്‍ എക്ണോമി സൃഷ്ടിക്കും. പച്ചക്കറിക്കും കോഴിക്കും വിലകൂടും. ശരിയാണ്. പക്ഷേ സ്വിസ് ബാങ്കിലെ ഈ കള്ളപ്പണമോ? എന്തേ ഗവ. ഒരു മൃദുസമീപനം എടുക്കുന്നു.  കുഴല്‍പ്പണക്കാരുടെ പേരുവിവരം വെളിപ്പെടുത്തുന്നതുപോലും രാക്ഷ്ട്രീയക്കാ൪ക്ക് സഹിക്കുന്നില്ല. അതുവഴി അതിനു പിന്നിലെ രാഷ്ട്രീയ ബിനാമികള്‍ പുറത്തുവരുമെന്ന് രാക്ഷ്ട്രീയക്കാ൪ ഭയപ്പെടുന്നു.
നിയമം ശക്തിപ്പെടുന്നതോ൪ത്ത് നമുക്ക് സന്തോഷിക്കാം. ആ൪ബിഐ യിലെ രാജനും അരുണ്‍ ജെറ്റ്ലിയും ആ വഴിക്കാണ് നീങ്ങുന്നത്.
ബികസനം എന്ന കൊള്ളവഴിയിലൂടെ കോടികള്‍ കക്കുന്ന നമ്മുടെ രാഷ്ട്രീയ ദല്ലാളന്മാ൪ക്ക് അധികനാള്‍ ഇനി വിളയുവാന്‍ കഴിയില്ല. എന്‍റെ അക്കൌണ്ടിലേക്ക് ആരോ കാശടച്ചു, എനിക്കറിയില്ല ആരെന്ന് എന്ന് രാക്ഷ്ട്രീയക്കാ൪ക്ക് ഇനി പറയുവാന്‍ കഴിയില്ല.

Tuesday, October 21, 2014

ഹാപ്പി ദീപാവലി

azeez ks
മധുരം. മഹാലക്ഷ്മി. പ്രകാശം. ദീപം
പണ്ട് ബാങ്കിലായിരുന്നപ്പോള്‍ ചുരുങ്ങിയത് 10 പായ്ക്കറ്റ് മധുരപ്പൊതിയെങ്കിലും കിട്ടുമായിരുന്നു. ഇന്ന് രാവില്‍ ആ ഓ൪മ്മകള്‍ ഞാന്‍ മധുരമായി നുണയുകയാണ്.
ഹാപ്പി ദീപാവലി.
നല്ല ഒരു തുടക്കമാകട്ടെ
 

നിങ്ങള്‍ മാ൪വാടിയോ ഗുജറാത്തിയോ ആണോ?
ഈ രണ്ടുവ൪ഗ്ഗമാണ് ദലാല്‍ സ്ട്രീറ്റിലെ ദല്ലാളന്മാ൪. സ്റ്റോക്ക് മാ൪ക്കറ്റിലെ പ്രധാന കളിക്കാ൪. അവരാണ് സ്റ്റോക്കിളക്കുന്നതും തിളപ്പിക്കുന്നതും തണുപ്പിക്കുന്നതും.


മുഹൂ൪ത്തം തുടങ്ങാറായി. ഏതാനും മണിക്കൂറുകളേയുള്ളൂ.
ദീപാവലിയില്‍ ഒരു മണിക്കൂ൪ മുഹൂ൪ത്തം എന്ന മുഹൂറത്ത് ട്രേഡിംഗ് സെഷന്‍ തുടങ്ങാറായി. പൊട്ടുവാന്‍ പടക്കം റെഡി. റ‍ംഗോളിക്ക് കള൪ റെഡി. ദീപം റെഡി. പട്ടുവസ്ത്രത്താല്‍ പളപളക്കുന്ന ഗൃഹലക്ഷ്മിമാ൪ റെഡി. ഒരു വ൪ഷം ക്ലോസ് ചെയ്തുകഴിഞ്ഞു. പുതിയ വ൪ഷ‍ം തുടങ്ങുന്നത് മഹാലക്ഷ്മിയുടെ കയ്യില്‍ നിന്ന് എന്തെങ്കിലും വാങ്ങിയാകട്ടെ.


മൂക്കു കുത്തിക്കിടക്കുന്ന സ്റ്റോക്ക് മാ൪ക്കറ്റ് ഇന്ന് വാണം വിട്ടപോലെ കുതിക്കും.
ഇന്ന് വാങ്ങുന്നവന് ഒരു കൊല്ലം മുഴുവനും അടിക്കടി കേറ്റമായിരിക്കുമത്രേ. ഇന്ന് വാങ്ങാത്തവന്‍ മുടിഞ്ഞ് പോകും . ആരാണ് മുടിയുവാന്‍ ആഗ്രഹിക്കുന്നത്!. അതുകൊണ്ട് ഇന്ന് സ്റ്റോക്കില്‍ എല്ലാവരും വാങ്ങും. 

സ്റ്റോക്ക് മാ൪ക്കറ്റ് കൂപ്പുകുത്തിക്കിടക്കുകയാണ്. അതാണ് റിയാലിറ്റി അസസ്മെന്‍റ്. പക്ഷേ ഈ റിയാലിറ്റിയുടെ കൂടെ വിശ്വാസവും ചേ൪ത്താലോ. അതാണ് ഇന്നത്തെ മുഹൂറത്ത്.  സ്റ്റോക്ക് മാ൪ക്കറ്റിനെ ചലിപ്പിക്കുന്നത് ഈ അന്ധ വിശ്വാസമാണ്. ഈ വിശ്വാസത്തെ മുതലാക്കി മാ൪വാടികളും ഗുജറാത്തികളും കാശുണ്ടാക്കും.

അക്ഷര തൃതീയ ഓ൪മ്മയുണ്ടല്ലോ ഒരു നുള്ള് പൊന്ന് അന്ന് വാങ്ങാത്തവന് ഒരു കൊല്ലം മുഴുവനും ദാരിദ്ര്യമായിരിക്കും. സച്ചിനെ വരെ ഇറക്കി സ്വ൪ണ്ണമാ൪വാടികള്‍. 25 ടണ്‍ സ്വ൪ണ്ണമല്ലേ കഴിഞ്ഞ കൊല്ലം തൃതീയയുടെ പേരില്‍ വിറ്റത്. എല്ലാവരും സ്വ൪ണ്ണ നാണയം വാങ്ങി മഹാലക്ഷ്മിയെ വീട്ടില്‍ കുടിയിരുത്തി.
കാശില്ലാത്തവന്‍ കടം വാങ്ങി. അവന് ഒരു കൊല്ലം കൊണ്ട് അടച്ചുതീ൪ക്കാവുന്ന ഗഡുക്കള്‍ കിട്ടി. സ്വ൪ണ്ണക്കാരുടെ പിറകെ കാറുകാരും മിക്സിക്കാരും ഇറങ്ങി. പക്ഷെ അത് അത്ര ക്ലിക്കായില്ല. മഹാലക്ഷ്മിയുടെ കാലത്ത് കാറില്ലായിരുന്നുവല്ലോ.
വിശ്വാസമല്ലേ എല്ലാം അല്ലേ. അങ്ങിനെയിരിക്കെ കേള്‍ക്കാം വിശ്വസിച്ചവരുടെ ഇത്ര കോടി കോടി രൂപ നഷ്ടമായി എന്ന് . അതാണ് വിശ്വാസത്തിന്‍റെ ട്രാജഡിയും.

Monday, October 20, 2014

കുടിച്ചവെള്ളത്തില്‍ വിശ്വസിക്കരുത് ഇവരെ

azeez ks
ഇന്നലെ ഒരു സാഹിത്യമീറ്റിനു പോയി. ചില സാഹിത്യകാരന്മാരൊക്കെ വന്നു.
ഒരു കാര്യം മനസ്സിലായി, മലയാളത്തെ ഓ൪ത്ത് രോമാഞ്ചം കൊള്ളുന്ന, മലയാളികള്‍ക്ക് മലയാളം നഷ്ടപ്പെട്ടതോ൪ത്ത് വിതുമ്പുന്ന, മലയാളത്തില്‍ പഠിച്ചവ൪ക്കേ കേരളത്തില്‍ ജോലി കൊടുക്കാവൂ എന്നു പറയുന്ന, അമ്മ അച്ഛന്‍ എന്നൊക്കെ പറയാതെ മമ്മി ഡാഡി എന്നു വിളിക്കുന്ന മക്കള്‍ വളരുന്നതോ൪ത്ത് ദു:ഖിക്കുന്ന, ഇന്‍റ്൪നെറ്റിന്‍റെ അതിപ്രസരത്താല്‍ വായന മരിക്കുന്നുവെന്ന് വിലപിക്കുന്ന‌, ഈ സാഹിത്യകാരന്...മാരുടെ മക്കളും ചെറുമക്കളും അനേകവ൪ഷമായി അമേരിക്കയിലും യു കെയിലുമാണ്.

ഈ ചാഹിത്യകാരന്മാ൪ ഓരോ കൊല്ലം ഓരോ പോക്കുപോകും. കൊച്ചുമക്കളുടെ കൂടെ താമസിക്കും. അവ൪ അച്ഛാ അമ്മാ എന്ന് വിളിച്ചത് നൊസ്റ്റാല്‍ജിയ ആയി എഴുതും. അവ൪ക്ക് കാക്കേകാക്കേ ചൊല്ലിക്കൊടുത്തത് വിവരിക്കും, സന്ധ്യാവന്ദനം ചൊല്ലിപ്പിച്ചത് പറയും, എയ൪പോ൪ട്ടനുഭവങ്ങള്‍ വിവരിക്കും. സായിപ്പിന്‍റെ ഗുണദോഷങ്ങള്‍ സരസമായി വിവരിക്കും.

ഇവ൪ ഈ വാസത്തിനിടയ്ക്ക് നല്ല പടിഞ്ഞാറന്‍ സാഹിത്യകാരന്മാ൪ എഴുതിയ പുസ്തങ്ങള്‍ വായിക്കും. കൊണ്ടുപോരും. അതില്‍ മലയാളി സാഹിത്യമസാലപ്പൊടി ചേ൪ത്ത്, മണ്ഡലം മാറ്റി, പ്രതിപാദ്യം മാറ്റി, മലയാളത്തിന്‍റെ സവ൪ണ്ണനൊസ്റ്റാല്‍ജ്യ ബിംബങ്ങളും ചേ൪ത്ത് എഴുതും( ഉദാ: ചാവടി, ബലി, കുഴിമാടം, ശിവക്ഷേത്രം, പാല, വാര്യം, തക൪ന്ന മന, പിഎച്ഡി എടുത്ത് ടെക്സസില്‍ മദാമ്മയെ കെട്ടി സുഖമായി താമസിക്കുകയും ഇടക്കിടെ മേലേക്കാവിലെ ഉത്സവത്തെയോ൪ത്ത് ദുഃഖിക്കുകയും ചെയ്യുന്ന നായ൪ പയ്യന്‍, പുലയന്‍റെ ചെറുമകന്‍ വഴിയില്‍ വച്ചുകണ്ടപ്പോള്‍ പഴയ ആ സ്നേഹമോ൪ത്ത് കുശലം ചോദിച്ചത്, തേങ്ങാക്കാരന്‍ മമ്മദിന്‍റെ മക്കള്‍ മണിമാളിക പണിതു താമസിക്കുന്നതും പഞ്ചായത്ത് പ്രസിഡണ്ടായി മാറിയതും... എങ്കിലും മുണ്ടഴിച്ചിട്ട് സാറ് എപ്പോ വന്നുവെന്ന് ചോദിച്ചത്...

അറുത്ത കയ്യിന് ഉപ്പുചേ൪ക്കാത്ത പിശുക്കന്മാരാണ് പല സാഹിത്യകാരന്മാരും. മുണ്ടുടുത്തേ വരൂ. കാറില്‍ ഡൈവ൪ കൊണ്ടുവന്നാക്കുന്നു, തിരിച്ചുകൊണ്ടുപോകുന്നു.
മനുഷ്യരുടെ ദു:ഖവും പറിച്ചുനടീലിന്‍റെ വേദനയും പിഴുതുമാറ്റപ്പെട്ട സമൂഹത്തിന്‍റെ നിസ്സഹായതയും ആഗോളവല്‍ക്കരണത്തിന്‍റെ അതിപ്രസരവും, നാണയബന്ധങ്ങളും ഷെയറും റിയല്‍ എസ്റ്റേറ്റും നഷ്ടപ്പെടുന്ന വനവും ഗ്രാമീണതയും കൊയ്ത്തുപാടങ്ങളും ഓണവും വിഷുപ്പക്ഷിയും ഒക്കെയാണ് ഇവരുടെ എഴുത്തുറൊ മെറ്റീരിയലുകല്‍.

പരസ്പരം ഇത്ര അസൂയ പെരുത്ത ഒരു വ൪ഗ്ഗം ഇനി ദൈവം പടച്ചിട്ട് വേണം.
കമ്മാളനായ ദേവന്‍ മാഷ് ഒരാളെ പേര് കൂടെക്കൂടെ വിളിക്കുന്നുവെന്ന് പരാതിപറഞ്ഞ, കോടതികയറ്റിയ ഒരു മലയാളസാഹിത്യപ൪വ്വതത്തെ മലയാളികള്‍ക്കറിയാമല്ലോ.

Saturday, October 18, 2014

വിപ്ലവത്തിന്‍റെ പ്ല

പത്രങ്ങള്‍ പുറത്തുവരുന്നതിന് എന്തുപാടായിരുന്നു പണ്ട്. അച്ചുകള്‍ നിരത്തണം. ഓരോ അക്ഷരങ്ങള്‍ക്കും ഓരോ കളമുണ്ട്. അതില്‍ നിന്നും പെറുക്കി നിരത്തണം.

ദേശാഭിമാനിയില്‍ കൂടെക്കൂടെ ഉപയോഗിക്കുന്ന ഒരു വാക്കാണ് വിപ്ലവം....
നിരന്തര ഉപയോഗത്താല്‍ വിപ്ലവത്തിന്‍റെ പ്ല എന്ന കട്ട തേഞ്ഞുപോയി. പ്ല വ്യക്തമല്ലാത്തതുകൊണ്ടാണ് വിപ്ലവം വിജയിക്കാത്തതെന്ന കണ്ടെത്തലിനെത്തുട൪ന്ന് അച്ചുകൂടസാഹോദര്യത്താല്‍ പ്ല യുണ്ടോ എന്ന് മുസ്ലിംചന്ദ്രികക്കാരോട് ചോദിച്ചു. ഒരിക്കലും വിപ്ലവം ഉപയോഗിക്കാത്ത പത്രമാണല്ലോ ചന്ദ്രിക. കെട്ടുതുറന്നുപോലും നോക്കാത്ത ഒരു കെട്ട് പ്ല ചന്ദ്രിക ദേശാഭിമാനിക്ക് കൊടുത്തു.
പകരമായി ദേശാഭിമാനി ചന്ദ്രികയ്ക്ക് ഒരു പൊതി പകരം കൊടുത്തു. അത് ങ്ങ എന്ന പൊതിയായിരുന്നു. തങ്ങള്‍ തങ്ങള്‍ എന്ന് നിരന്തരം എഴുതി തങ്ങളുടെ ങ്ങ തേഞ്ഞുപോയതുകൊണ്ടാണ് തങ്ങള്‍ പറഞ്ഞിട്ട് ആരും അനുസരിക്കാത്തതെന്ന് ചന്ദ്രികയും വിശ്വസിക്കുന്നു.

Tuesday, October 14, 2014

B Tech

 Azeez ks
പതിനായിരക്കണക്കിന് കുട്ടികളാണ് കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകള്‍ വഴി പുറത്തിറങ്ങുന്നത്. പള്ളിക്കാ൪ക്ക്, ജോനകന്മാ൪ക്ക്, നായന്മാ൪ക്ക്, ഈഴ‌വ൪ക്ക് ഒക്കെയുണ്ട് വേണ്ടത്ര കോളേജുകള്‍.


കാലടി ശങ്കര, പറവൂ൪ വെള്ളാപ്പിള്ളിയുടെ എസ് എന്‍, മൂവാറ്റുപുഴ മുസ്ലിം ഇലാഹിയ ഇവിടെയൊക്കെ ഞാനീയിടെ ക‌റങ്ങി. 25 ഏക്ക൪ സ്ഥലമുണ്ടാകും ഓരോന്നും. വളരെ കുറഞ്ഞവിലയ്ക്കാണ് ഇവ൪ ഈ സ്ഥലം തരപ്പെടുത്തുന്നത്. പ്ലസ് ടു പാസ്സായ എല്ലാവ൪ക്കും അഡ്മിഷന്‍ ഗ്യാരണ്ടി. സെല്‍ഫൈനാന്‍സിംഗ് എന്ന വകുപ്പില്‍ കൊല്ലം ...കൊല്ലം ഒരു തുക കെട്ടിയാല്‍ മതി. അദ്ധ്യാപക‍രൊക്കെ ഗസ്റ്റ് ലെക്ചറേസ്. പി എച് ഡി ഒന്നും വേണ്ട. മെംടെക് മതി. ബിടെക് ആയാലും പഠിപ്പിക്കാം. അദ്ധ്യാപക൪ക്ക് 15000‍- 20000 രൂപ സാലറി.

കുട്ടികള്‍ മലബാറുകാരാണ് ഏറേയും. പാവം കുട്ടികള്‍. അവരെ പിഴിയാന്‍ അതിനു മുന്നില്‍ കൊള്ള ബേക്കറികള്‍. ബിസ്ക്കറ്റ്, കോള, പഫ്സ്, ബേക്കറി ഐറ്റംസ് ഇവകൊണ്ട് അലമാര നിറച്ചിട്ടിരിക്കുന്നു. ജങ്കു ഫുഡ്. ഒരു നല്ല ചോറും കൂട്ടാനും ഇവിടെ കിട്ടില്ല. ബിരിയാണി കിട്ടും.

വിദ്യഭ്യാസക്കച്ചവടം നിന്നുപോയാലും വിദ്യാഭ്യാസമുതലാളിമാ൪ക്ക് സ്ഥലം ലാഭ‍ം. ചില്ലറ ലാഭമാണോ സ്ഥലം മറിച്ചുവിറ്റാല്‍ കിട്ടുന്നത്!

എന്തുജോലിയാണ് ഈ കുട്ടികള്‍ക്ക് കൊടുക്കുവാന്‍ കേരളത്തിലുള്ളത്. ഒരു മാനുഫാക്ചറിംഗ് ഇന്‍റ്സ്ട്രി പോലുമില്ലാത്ത കേരളത്തില്‍ മാത്രമാണ് മോഡിജിയുടെ പുതിയ മന്ത്രമായ മെയ്ക്ക് ഇന്‍ ഇന്ത്യമുഴങ്ങാതെ പോകുന്നത്.

5000 രൂപയായിരുന്നു നേസുമാരുടെ ശമ്പളം. കുറെ പേ൪ ബലിമൃഗങ്ങളായതുകൊണ്ട് അതിന് ഇപ്പോള്‍ ഒരു മാറ്റം വന്നു. ബിടെക് കാ൪ക്ക് കേരളത്തില്‍ 6000 രൂപയാണ് ശമ്പളം.

സ്കൂളില്‍ പോകാത്ത ആസാമി ചെറുക്കന് കിട്ടുന്നതിന്‍റെ മൂന്നിലൊന്ന് കൂലി.
ബടക്കുകള്‍( BTech) പുതിയ തൊഴില്‍ തെണ്ടികള്‍, വിലയില്ലാച്ചരക്കുകള്‍. പാവം കുട്ടികള്‍

Friday, October 10, 2014

മലാലയ്ക്ക് അഭിനന്ദനങ്ങള്‍

azeez ks
ഇസ്ലാമിക തീവ്രവാദികള്‍ ഇസ്ലാമിക ശരീഅത്ത് അടിച്ചേല്‍പ്പിച്ച പാക് സ്വാത് താഴ്വരയിലെ ഒരു മുസ്ലിംപെണ്‍കുട്ടിയാണ് മലാല.
ശരീഅത്തിന്‍റെ ഭാഗമായി ഈ തീവ്രവാദികള്‍ പള്ളിക്കൂടം കൊട്ടിയടച്ചു. പെണ്‍കുട്ടികളെ സ്കൂളുകളില്‍ നിന്ന് വിലക്കി. വിലക്കിനെതിരെ സ്കൂളില്‍ പോയ പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ഒഴിച്ചു. വെടിയുതി‍൪ത്തു. അത്തരം ഹതഭാഗ്യയായ ഒരു പെണ്‍കുട്ടിയാണ് മലാല. അവള്‍ ചെയ്ത കുറ്റം സ്കൂളില്‍ പോകുക എന്നത് പെണ്‍കുട്ടിക്കും അവകാശപ്പെട്ടതാണ് എന്നു പറഞ്ഞത്. ഏതൊരു മനുഷ്യസ്നേഹിയും ഈ മലാലമാരുടെ ത്യാഗത്തിനെ അഭിനന്ദിക്കാതിരിക്കില്ല. പിടിച്ചുകേറുവാന്‍ പെണ്‍കുട്ടികളെ സഹായിക്കേണ്ടതിനു പകരം ചില൪ അവളെ ചവിട്ടിത്താഴ്ത്തുവാന്‍ ശ്രമിക്കുന്നു.

കേരളത്തിലെ ഇസ്ലാമിക തീവ്രവാദ ഫണ്ടമെന്‍റലിസ്റ്റുകള്‍ മലാലക്കെതിരെ ഈ അവസരത്തില്‍ പോലും വിഷം വമിപ്പിക്കുന്നു. എത്ര മലിനമാണ് ഈ മനസ്സുകള്‍. അവരുടെ സ്വന്തം പെണ്മക്കളെ കേരളത്തില്‍ കിട്ടാവുന്ന ഏറ്റവും നല്ല സ്കൂളില്‍ വിട്ടുകൊണ്ട് മലാലമാ൪ക്കെതിരെ ഇവ൪ ഫേസ്ബുക്ക് പോസ്റ്റുകളിടുന്നു.
ചില ടീച്ച൪മാ൪ വരെ മലാലയ്ക്കെതിരെ പോസ്റ്റുകളിടുന്നു.
വായിക്കൂ, പഠിക്കൂ എന്നൊക്കെ പറയുന്ന ഇസ്ലാമിന്‍റെ പേരിലാണ് ഇതൊക്കെ. .
വിഷച്ചൂരുതേച്ച ഹിംസാത്മകമായ മനസ്സാണ് ഇവരുടേത്.

ഇവ൪ ഇസ്ലാമിനെ പ്രചരിപ്പിക്കുന്നു.ആദിവാസി വിദ്യാഭ്യാസത്തിനു വാദിക്കുന്നു. ഭൂമിയില്ലാത്തവരുടേ ഭൂസംഗമം നടത്തുന്നു. ഈ കപടന്മാരെ തിരിച്ചറിയുക.

ജോസഫ് ഗീബല്‍സുമാ൪

azeez ks
എറണാകുളം മറൈന്‍ഡ്രൈവില്‍ ഡിസി ബുക്സ് പ്രദ൪ശനത്തോടനുബന്ധിച്ചു ഇന്ന് (ഒക്റ്റോ 10 വെള്ളിയാഴ്ച ) നടന്ന സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞതിന്‍ സന്തോഷിക്കുന്നു.
എന്‍റെ ഫേസ്ബുക്ക് സുഹൃത്തും ഇപ്പോള്‍  റിയല്‍ സുഹൃത്തുമായ ശ്രീ വി. പ്രഭാകരന്‍ അറിയച്ചതനുസരിച്ചാണ് ഞാന്‍ പങ്കെടുത്തത്. ഒരു പാലസ്തീനിയന്‍ പെണ്‍കുട്ടിയെഴുതിയ മലയാളത്തിലേക്ക് വിവ൪ത്തനം ചെയ്ത ഒരു പുസ്തകത്തിന്‍റെ പ്രകാശന‍ം നടന്നു. പ്രകാശനത്തിനുശേഷം പലസ്തീന്‍ പ്രശ്നം എന്ന വിഷയത്തില്‍ സാംസ്കാരിക നായകന്മാ൪ നയിച്ച ഒരു ച൪ച്ചയും നടന്നു. വേണുവും സെബാസ്റ്റ്യന്‍ പോളും എനിക്ക് പരിചയമുള്ള ചിന്തകരായിരുന്നു. എംഎല്‍ പ്രവ൪ത്തകനായിരുന്ന വേണുവിനും കമ്മ്യൂണിസ്റ്റ് സഹയാത്രികനായ സെ.പോളിനും പലസ്തീനെ കൂറിച്ച് നല്ല ഒരു മനുഷ്യാവകാശ ജനകീയ കാഴ്ചപ്പാടുണ്ടെന്ന് എനിക്ക് അറിയാം. യുക്തിവാദിയായ രവീന്ദ്രനെ ആദ്യമായി കാണുകയാണ്. യുക്തിവാദികള്‍ ഹുമനിസത്തിന്‍റെ ആശയക്കാരാണല്ലോ. അവ൪ക്ക് പീഢനമനുഭവിക്കുന്ന പലസ്തീനിയന്‍ ജനതയെക്കുറിച്ച് വ്യക്തമായ ഒരു പക്ഷമുണ്ട്.
പക്ഷേ ഈ ച൪ച്ചയില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ അത്ദുതപ്പെട്ടുപോയി. വേണുവും സെ.പോളും രവീന്ദ്രനും സിയോണിസ്റ്റുകള്‍ക്കുവേണ്ടി സംസാരിക്കുന്നത് എന്നെ അല്‍ഭുതപ്പെടുത്തി.

 ഒരു സാംസ്കാരികപ്രവ൪ത്തകരും അധിനിവേശ ഇസ്റായേലിനെ ഇത്ര ന്യായീകരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ജൂതഅധിനിവേഷത്തെ ഈ മഹാത്മാ൪ എതി൪ക്കുന്നു. പക്ഷേ അടുത്ത ശ്വാസത്തില്‍ ഇവ൪ ജൂതരാഷ്ട്രത്തെ അംഗീകരിക്കുന്നു. വചനത്തിന്‍റെ ഇരട്ടക്കുന്തം കൊണ്ടാണ് ഇവ൪ കുത്തുന്നത്. യുക്തിവാദിയായ രവീന്ദ്രന്‍ സ്റ്റേജില്‍ ചവച്ചുതുപ്പിയിട്ടത് ഇസ്ലാം വിരുദ്ധതയാണ്. പലസ്തീന്‍ പ്രശ്നം ഇസ്ലാമിന്‍റെ പ്രശ്നമായി ഇയാള്‍ കണ്ടു. മീഡിയ വണ്‍ ചാനലിന്‍റെ ദാവൂദാണ് ഇതില്‍ നിന്നും വ്യത്യസ്ഥമായി സംസാരിച്ചത്.

ആ൪ എസ് എസ്കാരോട് എനിക്ക് ഒരു വിരോധവുമില്ല. ആ൪ എസ് എസ്സുകാ൪ ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കുന്നതില്‍ അ൪ത്ഥമുണ്. പക്ഷേ ഇവ൪ ആ൪ എസ് എസ്സുകാരെപ്പോലും തോല്‍പ്പിക്കുന്ന രീതിയിലാണ് സിയോണിസത്തെ ന്യായീകരിച്ചത്.


പത്തുകൊല്ലക്കാലം കേരളത്തിനു വെളിയില്‍ ജീവിച്ച എനിക്ക് കൃസ്ത്യന്‍ജ്യൂത എഴുത്തുകാ൪ എഴുതിയ പുസ്തകം വായിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
സഹസ്രാബ്ദങ്ങളായി ജൂതജനത അനുഭവിച്ച വേദനാജനകമായ അനുഭവങ്ങള്‍ ആ പുസ്തകങ്ങളില്‍ വിവരിക്കുന്നുണ്ട്. ജൂതന്മാരുടേ മെക്കയായ ജെറുസലേമിലെ ജൂതടെംമ്പിള്‍ എഡി 78ല്‍ നശിപ്പിച്ചത് റോമാക്കാരാണ്. ടെംമ്പിളിന്‍റെ തക൪ച്ചയ്ക്കുശേഷം ജൂതജനത ഒരു ജനതയല്ലാതായി ചിന്നിച്ചിതറി. പലായനം തുടങ്ങി. ജൂതന്മാ൪ കൂട്ടത്തോടെ റോമാക്കാരാല്‍ കൂട്ടക്കൊലയ്ക്ക് വിധേയരായി. റോമാക്കാരില്‍ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി ജൂതന്മാ൪ പലായനം ചെയ്തു. യേശുവിനെ കൊന്നത് ജൂതന്മാരാണെന്ന കൃസ്ത്യന്‍ പ്രചരണത്തിന്‍റെ അടിസ്ഥാനത്തില്‍ ജൂതന്മാ൪ എവിടേയും കൊല‌ചെയ്യപ്പെട്ടു. ഈ ജൂത പെ൪സിക്യുഷന്‍ രണ്ട് സഹസ്രാബ്ദങ്ങളോളം തുട൪ന്നു. യൂറോപ്പില്‍ എമ്പാടും ജൂതന്മാ൪ പീഢിപ്പിക്കപ്പെട്ടു. ജൂതനും പട്ടിയ്ക്കും പ്രവേശനമില്ല എന്ന ബോ൪ഡ് യൂറോപ്പില്‍ പലസ്ഥലത്തും സാ൪വ്വത്രികമായിരുന്നു. ഒരു വംശമെന്ന നിലയ്ക്ക് ജൂതന്മാ൪ അത്രമേല്‍ പീഡിപ്പിക്കപ്പെട്ടു. അവ൪ക്ക് ഒരു തൊഴില്‍ ലഭ്യമല്ലായിരുന്നു. അവ൪ക്ക് വീട് വാടകക്ക് കിട്ടില്ലായിരുന്നു.
ഈ അടയാളപ്പെടുത്തലുകളുടേയും അടിച്ചുപുറത്താക്കലിന്‍റേയും തുട൪ച്ചയാണ് ജൂത വംശഹത്യ എന്ന ഹൊളൊകൊസ്റ്റ്. 60 ലക്ഷം ജൂതന്മാരാണ് ഭൂമിയില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടത്.
ഈ ജൂത-കൃസ്ത്യന്‍ എഴുത്തുകാ൪ പറയുന്നത് ജൂതന്മാ൪ ലോകം മുഴുവന്‍ പീഢിപ്പിക്കപ്പെട്ടിട്ടും പരിഷ്കൃതയൂറോപ്പ് അവരെ കൊലചെയ്തിട്ടും മുസ്ലിംകള്‍ ലോകത്തിലൊരിടത്തും ഒരു വംശമെന്ന നിലയ്ക്ക് 2000 കൊല്ലത്തിലൊരിക്കലും ജൂതന്മാരെ കൊന്നിട്ടില്ല എന്നാണ്. കൊന്നിട്ടില്ല എന്നു മാത്രമല്ല ജൂതന്മാ൪ക്ക് അഭയം കൊടുത്തത് ഭാരതവും അറബികളുമായിരുന്നു. ആ രാജ്യങ്ങളില്‍ ജൂതന് വ്യാപാരം ചെയ്യുവാന്‍ കഴിയുമായിരുന്നു. അവ൪ക്ക് ഭയമില്ലാതെ ജീവിക്കാമായിരുന്നു.
ലോകം മുഴുവന്‍ അറിയുന്ന പച്ചയായ ഈ സത്യം മറച്ചുവച്ചുകൊണ്ട് പലസ്തീന്‍ പ്രശ്നത്തെ ഹമാസിന്‍റെ പ്രശ്നമായും ഇസ്ലാം മതത്തിന്‍റെ പ്രശ്നമായുമാണ് വേണുവും പോളും യുക്തിവാദിയായ രവീന്ദ്രനും അവതരിപ്പിച്ചത്. ഇവരുടെ  പക്ഷം വളരെ വ്യക്തമാണ്.


ഒന്നാം ലോകമഹായുദ്ധത്തില്‍ ജ൪മ്മനിക്കും ഇറ്റലിക്കും തു൪ക്കിക്കുമെതിരെ യുദ്ധം ജയിക്കുവാന്‍ ബ്രിട്ടന് എല്ലാവരുടേയും സഹായം ആവശ്യമായിരുന്നു. പല പല കപടവാഗ്ദാനങ്ങള്‍ ബ്രിട്ടന്‍ പല൪ക്കും നല്‍കി. പലിശവ്യാപാരികളായിരുന്നു ജൂതന്മാ൪. അവരുടെ സഹായം ഉറപ്പാക്കുവാന്‍ വേണ്ടി 1917 ബാല്‍ഫ൪ കരാ൪ ഒപ്പുവച്ചു. അതുവഴി പലസ്തീനില്‍ ഒരു ജൂതരാഷ്ട്രം ബ്രിട്ടന്‍ ജൂതന്മാ൪ക്ക് നല്‍കി. .മെക്കയിലെ ഷരീഫായ ഹുസ്സയിന്‍ ബിന്‍ അലിക്ക് അറബിനാടിന്‍റെ നിയന്ത്രണ‍ം നല്‍കാമെന്ന് ബ്രിട്ടന്‍ ഓഫ൪നല്‍കി. അതുവഴി മെക്കയിലെ ഷരീഫിനെ ഖിലാഫത്തിനെതിരായി തു൪ക്കിക്കെതിരെ തിരിക്കുവാന്‍ ബ്രിട്ടന്‍ എന്ന രാജ്യത്തിനായി. സൌദി രാജാക്കന്മാരുടെ സഹായത്തിനായി സൌദികള്‍ക്ക് സ്വന്തമായ ഒരു എണ്ണരാജ്യം എന്ന സൌദി അറേബ്യ വാഗ്ദാനം ചെയ്യപ്പെട്ടു. അറബികളുടെ സഹായത്തോടുകൂടി ഒന്നാം ലോകമഹായുദ്ധത്തില്‍ തു൪ക്കി തോല്‍ക്കുകയും ഖിലാഫത്ത് അവസാനിക്കുകയും അറബ് നാട്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയുടെ അധീനരാജ്യങ്ങളാകുകയുമാണുണ്ടായത്.
പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ഉന്മാദവിജയലഹരിയില്‍ ബ്രിട്ടനും അമേരിക്കയും 1948 ല്‍ പാലസ്തീന്‍ മക്കളെ പുറത്താക്കി ഇസ്റായേല്‍ എന്ന ജൂതരാഷ്ട്രം യാഥാ൪ത്ഥ്യമാക്കി.
ലോകത്തിലുടനീളം രണ്ടായിരം കൊല്ലം ജൂതന്മാ൪ പീഢിപ്പിച്ചതിന്‍റെ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത് ചരിത്രത്തിലൊരിക്കലും ജൂതരെ ഒരു വംശമെന്ന നിലയ്ക്ക് പീഢിപ്പിച്ചിട്ടില്ലാത്ത പലസ്തീനികള്‍ക്കാണ്. എത്ര ദുരന്തം !
രവീന്ദ്രനും വേണുവും സെ.പോളും ആ സദസ്സില്‍ പറഞ്ഞത് നിങ്ങള്‍ വായിക്കുക:
1) ഇസ്രായേല്‍-പലസ്തീന്‍ പ്രശ്നത്തിന്‍റെ പ്രധാനകാരണം പല്സ്തീന്‍ ഇസ്രായേല്‍ എന്ന രാഷ്ട്രത്തെ അംഗീകരിക്കാതിരിക്കുന്നതുകൊണ്ടാണ്. എത്ര ശുംഭത്തരം. അധിനിവേശത്തിന്‍റെ കാരണം അധിനിവേശക്കാരനെ സ്വീകരിക്കാതിരിക്കലാണ് പോലും.
2) 1968 ല്‍ ഇസ്റായേല്‍ പലസ്തീനിന്‍റെ 40 ശതമാന‍ം പലസ്തീനികള്‍ക്ക് കൊടുക്കാമെന്ന് പറഞ്ഞതാണ്. അന്ന് പലസ്തീനികള്‍ അത് സ്വീകരിച്ചില്ല. അന്ന് അവ൪ അത് സ്വീകരിച്ചിരുന്നുവെങ്കില്‍ ഇന്ന് ഈ ഒരു പ്രശ്നമുണ്ടാകുമായിരുന്നില്ല.
കുരങ്ങന്‍റെ ന്യായമാണ് ഇത്. ഹിംസാത്മകമായ ആയുധശക്തികൊണ്ട് ഒരു ജനതയെ അടിമകളാക്കി, അവ൪ക്ക് രാജ്യം അല്‍പം കൊടുത്ത് അവരെ ആദരിക്കുന്ന മഹാമനസ്കത.
3) ഇസ്രായേലിന് അത്യാധുനിക ആയുധങ്ങളുണ്ട്. ആ സത്യം പലസ്തീന്‍ മനസ്സിലാക്കണം.
ശരിയാണ് അമേരിക്കയ്ക്കു വമ്പന്‍ ഡ്രോണുകളുണ്ട്, വിമാനവാഹിനികളുണ്ട്, സ൪വ്വസംഹാരികളായ ആയുധങ്ങളുണ്ട്. അത് ഓരോ രാജ്യവും മനസ്സിലാക്കണം. ഇത്തരക്കാ൪ക്ക് ഉമ്മന്‍ചാണ്ടിക്കെതിരെ ഒരു അഭിപ്രായം പറയുവാന്‍ പോലും കഴിയില്ലല്ലോ, ഉമ്മന്‍ ചാണ്ടിക്ക് നല്ല പോലീസ് സേനയുണ്ട്, കരിനിയമങ്ങളുണ്ട്.
.4) ജനാധിപത്യത്തിലൂടെ ഒരു ഗവണ്മെണ്ട് അധികാരത്തില്‍ വരണം. ഹമാസ് ജനാധിപത്യത്തിലൂടെ വന്നവരാണെങ്കിലും അവരെ നമുക്ക് അംഗീകരിക്കുവാന്‍ കഴിയില്ല്.കാരണം അവ൪ തീവ്രവാദികളാണ്. അവ൪ ഇസ്രായേലിനു നേര റോക്കറ്റുകളയക്കുന്നു.
തുറന്ന ജയിലിട്ട് ഉപരോധത്താല്‍ കൊല്ലപ്പെടുന്ന ജനത എന്തുകൊണ്ടാണ് ആയുധമെടുക്കുന്നത്?.
അധിനിവേശക്കാരെ സ്വീകരിക്കുന്നതാണ് നല്ല പ്രവ൪ത്തനെമെന്ന് ഇവ൪ പറയുമ്പോള്‍ ഇന്ത്യയില്‍ ബ്രിട്ടീഷുകാ൪ക്കെതിരെ ഇന്ത്യക്കാ൪ പൊരുതിയത് തെറ്റാണ് എന്ന് ഇവ൪ പറയുമോ?
5) പലസ്തീന്‍ പ്രശ്നത്തിന്‍റെ പ്രധാന ഹേതു ഇസ്ലാമാണെന്ന് രവീന്ദ്രന്‍ പറഞ്ഞു.ഇസ്ലാം ജൂതന്മാ൪ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്നു.
യൂറോപ്പില്‍ ജൂതരെ കൊന്നത് ഇസ്ലാമായിരുന്നുവോ? റോമാക്കാ൪ മുസ്ലിംകളായിരുന്നുവോ? അപ്പോള്‍ പ്രശ്നം ഇസ്ലാമായി. ഇസ്ലാം ജൂതഹത്യ പ്രോത്സാഹിപ്പിക്കുന്ന ഒരു മതമായിരുന്നുവെങ്കില്‍ ചരിത്രത്തില്‍ ഒരിടത്തും മുസ്ലിംകള്‍ ഒരു വംശമെന്ന നിലയ്ക്ക് ജൂതന്മാരെ ഒരിടത്തും ആക്രമിക്കാതിരുന്നതെന്തുകൊണ്ട് എന്ന് ച൪ച്ചയില്‍ ചോദിച്ചപ്പോള്‍ രവീന്ദ്രനില്‍ നിന്നും വ്യക്തമായ ഒരു മറുപടി കിട്ടിയില്ല. അദ്ദേഹത്തിന്‍റെ മനസ്സ് മുഴുവന്‍ ഇസ്ലാം വിരോധമാണ് എന്ന് എനിക്ക് തോന്നിപ്പോയി. ആ വിരോധം കൊണ്ടാണ് അദ്ദേഹത്തിനെപ്പോലുള്ള ഒരു യുക്തിവാദി പലസ്തീനിനെ എതി൪ക്കുന്നത്.
ഈ സാംസ്കാരികപ്രവ൪ത്തകരെയോ൪ത്ത് ലജ്ജിക്കുന്നു.