Monday, October 20, 2014

കുടിച്ചവെള്ളത്തില്‍ വിശ്വസിക്കരുത് ഇവരെ

azeez ks
ഇന്നലെ ഒരു സാഹിത്യമീറ്റിനു പോയി. ചില സാഹിത്യകാരന്മാരൊക്കെ വന്നു.
ഒരു കാര്യം മനസ്സിലായി, മലയാളത്തെ ഓ൪ത്ത് രോമാഞ്ചം കൊള്ളുന്ന, മലയാളികള്‍ക്ക് മലയാളം നഷ്ടപ്പെട്ടതോ൪ത്ത് വിതുമ്പുന്ന, മലയാളത്തില്‍ പഠിച്ചവ൪ക്കേ കേരളത്തില്‍ ജോലി കൊടുക്കാവൂ എന്നു പറയുന്ന, അമ്മ അച്ഛന്‍ എന്നൊക്കെ പറയാതെ മമ്മി ഡാഡി എന്നു വിളിക്കുന്ന മക്കള്‍ വളരുന്നതോ൪ത്ത് ദു:ഖിക്കുന്ന, ഇന്‍റ്൪നെറ്റിന്‍റെ അതിപ്രസരത്താല്‍ വായന മരിക്കുന്നുവെന്ന് വിലപിക്കുന്ന‌, ഈ സാഹിത്യകാരന്...മാരുടെ മക്കളും ചെറുമക്കളും അനേകവ൪ഷമായി അമേരിക്കയിലും യു കെയിലുമാണ്.

ഈ ചാഹിത്യകാരന്മാ൪ ഓരോ കൊല്ലം ഓരോ പോക്കുപോകും. കൊച്ചുമക്കളുടെ കൂടെ താമസിക്കും. അവ൪ അച്ഛാ അമ്മാ എന്ന് വിളിച്ചത് നൊസ്റ്റാല്‍ജിയ ആയി എഴുതും. അവ൪ക്ക് കാക്കേകാക്കേ ചൊല്ലിക്കൊടുത്തത് വിവരിക്കും, സന്ധ്യാവന്ദനം ചൊല്ലിപ്പിച്ചത് പറയും, എയ൪പോ൪ട്ടനുഭവങ്ങള്‍ വിവരിക്കും. സായിപ്പിന്‍റെ ഗുണദോഷങ്ങള്‍ സരസമായി വിവരിക്കും.

ഇവ൪ ഈ വാസത്തിനിടയ്ക്ക് നല്ല പടിഞ്ഞാറന്‍ സാഹിത്യകാരന്മാ൪ എഴുതിയ പുസ്തങ്ങള്‍ വായിക്കും. കൊണ്ടുപോരും. അതില്‍ മലയാളി സാഹിത്യമസാലപ്പൊടി ചേ൪ത്ത്, മണ്ഡലം മാറ്റി, പ്രതിപാദ്യം മാറ്റി, മലയാളത്തിന്‍റെ സവ൪ണ്ണനൊസ്റ്റാല്‍ജ്യ ബിംബങ്ങളും ചേ൪ത്ത് എഴുതും( ഉദാ: ചാവടി, ബലി, കുഴിമാടം, ശിവക്ഷേത്രം, പാല, വാര്യം, തക൪ന്ന മന, പിഎച്ഡി എടുത്ത് ടെക്സസില്‍ മദാമ്മയെ കെട്ടി സുഖമായി താമസിക്കുകയും ഇടക്കിടെ മേലേക്കാവിലെ ഉത്സവത്തെയോ൪ത്ത് ദുഃഖിക്കുകയും ചെയ്യുന്ന നായ൪ പയ്യന്‍, പുലയന്‍റെ ചെറുമകന്‍ വഴിയില്‍ വച്ചുകണ്ടപ്പോള്‍ പഴയ ആ സ്നേഹമോ൪ത്ത് കുശലം ചോദിച്ചത്, തേങ്ങാക്കാരന്‍ മമ്മദിന്‍റെ മക്കള്‍ മണിമാളിക പണിതു താമസിക്കുന്നതും പഞ്ചായത്ത് പ്രസിഡണ്ടായി മാറിയതും... എങ്കിലും മുണ്ടഴിച്ചിട്ട് സാറ് എപ്പോ വന്നുവെന്ന് ചോദിച്ചത്...

അറുത്ത കയ്യിന് ഉപ്പുചേ൪ക്കാത്ത പിശുക്കന്മാരാണ് പല സാഹിത്യകാരന്മാരും. മുണ്ടുടുത്തേ വരൂ. കാറില്‍ ഡൈവ൪ കൊണ്ടുവന്നാക്കുന്നു, തിരിച്ചുകൊണ്ടുപോകുന്നു.
മനുഷ്യരുടെ ദു:ഖവും പറിച്ചുനടീലിന്‍റെ വേദനയും പിഴുതുമാറ്റപ്പെട്ട സമൂഹത്തിന്‍റെ നിസ്സഹായതയും ആഗോളവല്‍ക്കരണത്തിന്‍റെ അതിപ്രസരവും, നാണയബന്ധങ്ങളും ഷെയറും റിയല്‍ എസ്റ്റേറ്റും നഷ്ടപ്പെടുന്ന വനവും ഗ്രാമീണതയും കൊയ്ത്തുപാടങ്ങളും ഓണവും വിഷുപ്പക്ഷിയും ഒക്കെയാണ് ഇവരുടെ എഴുത്തുറൊ മെറ്റീരിയലുകല്‍.

പരസ്പരം ഇത്ര അസൂയ പെരുത്ത ഒരു വ൪ഗ്ഗം ഇനി ദൈവം പടച്ചിട്ട് വേണം.
കമ്മാളനായ ദേവന്‍ മാഷ് ഒരാളെ പേര് കൂടെക്കൂടെ വിളിക്കുന്നുവെന്ന് പരാതിപറഞ്ഞ, കോടതികയറ്റിയ ഒരു മലയാളസാഹിത്യപ൪വ്വതത്തെ മലയാളികള്‍ക്കറിയാമല്ലോ.