Wednesday, October 1, 2014

മണി

azeez ks
എങ്ങിനെ ഇയാളെ മേത്ത്ന്ന് കളയുമെന്ന് കരുതി. കയറിയപ്പോള്‍ വളരെ മര്യാദക്കാരനായിരുന്നു. സ്കൂട്ടറില്‍ കയറി. പാലം വരെ പോകണം. സ്കൂട്ടറിന്‍റെ പിറകിലിരുന്ന് പിന്നെ പാട്ട് പാടിത്തുടങ്ങി. സ്പീഡ് കൂട്ടുവാന്‍ എനിക്ക് പേടി. പിറകിലേക്ക് തലയടിച്ച് വീണാലോ.

റോഡ് നിറയെ കുഴികളാണ്.
ഇബ്രാഹീം കുഴി.

പന്തല്‍ പണിക്കാരനാണ്. പേര് മണി.
ഹാളുകള്‍ വന്നപ്പോള്‍ പന്തലുപണി കിട്ടാതായി. പിന്നെ ചാവു കേസ് മാത്രമാണ് കിട്ടുന്നത്. പന്തല്‍പണിയിലെ ലാഭം ഡെക്കറേഷന്‍ ജോലിയിലാണ്. ചാവുകാ൪ക്ക് വെറും പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയ ഒരു പന്തല്‍ മതി. അതുകൊണ്ട് മണിക്ക് പണി ഇല്ല. ആ൪ക്കും ചെമ്പും വാടകയ്ക്ക് വേണ്ട. എല്ലാം കാറ്ററേസ് കൊണ്ടുപോയി. ഒരു പേറ്റുകുളിക്ക് വരെ കാറ്ററേസിനെ കാത്തിരിക്കുന്നു. എല്ലാവരും.


അതുകൊണ്ട് ദു:ഖം മാറ്റുവാന്‍ മണി കുടിച്ചുകൊണ്ടിരിക്കുന്നു.

ചേട്ടനെങ്ങോട്ടാണ് പോകുന്നത്.

എനിക്ക് മനുഷ്യനില്ലാത്ത ആ പുഴയുടെ തീരത്ത് പോകണം.

നേരം ഇരുട്ടി. മണി ഉറക്കെ ചിരിച്ചു.

വലിയ ചുവന്ന ലൈറ്റുകളും ഗ്രാമദീപങ്ങളുടെ വെളുവെളുപ്പുമുള്ളപ്പോള്‍ ആരെങ്കിലും ഈ ഇരുട്ടത്ത് പോയിരിക്കുമോ, മണിക്ക് അത്ഭുതം.

ഇയാളെ ഒന്ന് തലയില്‍ നിന്ന് കളയുവാന്‍ വേണ്ടി ഞാന്‍ ഒരു തട്ടുചായക്കടയില്‍ നി൪ത്തി.
ഞാന്‍ മണിക്ക് ഒരു ചായ വാങ്ങിത്തരാം.


അയ്യോ എനിക്ക് വേണ്ട, ചേട്ടന് ഞാന്‍ ചായ വാങ്ങിത്തരാം.

വേണ്ട.
വേണം ഞാന്‍ വാങ്ങിത്തരാം.


രണ്ടുചായ ഞാന്‍ പറഞ്ഞു. ചായക്കടക്കാരനോട് മണി കണ്ണിറുക്കി. ഒരു ചെറുത് വിട്ടിട്ടുണ്ട്. പറ്റിറക്കേണ്ട എന്ന് സാരം.
ചായയും പഴംപൊരിയും എനിക്ക് വാങ്ങിത്തന്നു. വേണ്ട എന്ന് എത്ര പറഞ്ഞിട്ടും മണി സമ്മതിക്കുന്നില്ല. രണ്ട് ഏത്തയ്ക്കാപ്പം ഞാന്‍ അകത്താക്കി. വല്ലപാടെ വേഗം എഴുന്നേറ്റപ്പോള്‍ മണിക്ക് നി൪ബന്ധം ഞാന്‍ വീട്ടിലേക്ക് ചെല്ലണം.

എന്തു ശല്യം ജീവിതത്തില്‍ ആദ്യമായി കാണുന്ന ഇയാള്‍ എന്നെ വീട്ടിലേക്ക് ക്ഷണിക്കുന്നു.  അയാളുടെ സ്നേഹം എന്നെ അയാളെ അനുസരിക്കുന്നവനാക്കി. 
കാവിമുണ്ട് അയാള്‍ മടക്കിക്കുത്തി. തോട് നീന്തിക്കടന്നു. താറാവുകള്‍ കൂട്ടിലേക്ക് കയറുന്നു. കമ്പിവലയ്ക്കുള്ളിലേക്ക്. വീട്ടില്‍ കയറുവാന്‍ നി൪ബന്ധിച്ചു.ഞാന്‍ പുറത്തുനിന്നു.
തൃസന്ധ്യയാണ് ഞാനൊന്നമാന്തിച്ചു. പെട്ടെന്ന് ബള്‍ബ് ഓഫ് ചെയ്തു. അമ്മ ദീപം കത്തിക്കുകയാണ്. ഒരു കൊച്ചോട്ടുകിണ്ടി കിഴക്ക് ഭാഗത്തേക്ക് വാല്‍ ഭാഗം തിരിച്ചുവച്ചു. അമ്മ ദീപം കൊളുത്തി. എല്ലാ മുറിയിലേക്കും കൊണ്ടുവന്ന് , ഒന്ന് ആരതി ഉഴിഞ്ഞ് താഴെ വച്ചു.
അതിനു ശേഷം ഞാനകത്ത് കയറി. അകത്തുകയറിയ എന്നോട് അമ്മയും ഭാര്യയും ഒന്നും മിണ്ടിയില്ല. മണി എന്നെ കസേരയിലിരുത്തി.
മേശമേല്‍ ഞാന്‍ നോക്കിയപ്പോള്‍ ഒരു ജാതകം കിടക്കുന്നു.  ഇതെന്താണെന്ന് ചോദിച്ചു.


അല്ല, അങ്ങിനെയൊന്നുമില്ല, സ്ഥലത്തിന്‍റെ ഇടപാടുമുണ്ടായിരുന്നു. രണ്ടുകൊല്ലമായി ഒരു കച്ചവടം നടന്നിട്ട്. അത് നിന്നപ്പോള്‍ ഒരു കല്യാണബ്രോക്കറായി. ഹിന്ദൂസ് മാത്രം.

മുസ്ലിംകളുടെ കേസ് എടുക്കുമോ എന്ന് ഞാന്‍ ചോദിച്ചു.
അപ്പോ, ചേട്ടന്‍ മുസ്ലിംമാണോ

മണി ആദ്യമായി എന്‍റെ മതം അറിഞ്ഞു.
അതെ. എനിക്ക് ഒരു ചെറുക്കന്‍ വേണം


തരാം.  ഒരു കേസ് ഉണ്ട്.
മേശയുടെ അടിയില്‍ നിന്ന് ഒരു കടലാസ് പൊക്കിയെടുത്തു.

തേ ഇത് പറ്റുമോ എന്ന് നോക്ക്. നല്ല കേസ് ആണ്.
പേര് കേട്ട് ഞാന്‍ ചിരിച്ചു.
സുഹറാബി.

ഞാന്‍ ഒരു ചെക്കനെ വേണമെന്ന് പറഞ്ഞത് മണി കേട്ടു. പക്ഷേ സൂറാബി ആണാണോ പെണ്ണാണോ എന്ന് ബാപ്പ എഴുതിയിട്ടില്ല.

മുസ്ലിംകളെ അത്ര പരിചയമില്ലാത്തതുകൊണ്ട് മണിക്ക് സൂറാബിയിലെ ലിംഗം അറിയുവാന്‍ കഴിയാതെ പോയി.

ഞാനും ചിരിച്ചു.

നല്ല ഒരു സന്ധ്യ. താങ്ക്സ് മണി, ഇന്നത്തെ ഈ ദിവസത്തിന്, ഇന്നത്തെ ഈ സന്തോഷത്തിന്.