Thursday, May 14, 2015

മേടസൂര്യന്

മേടസൂര്യന്
azeez ks
ഹേ സൂര്യാ , പ്രഭാകരാ, നിന്നെ ചുറ്റിപ്പറ്റിയാണ് നാളത്തെ ഞങ്ങളുടെ ഉത്സവം. വിഷു.
നീ അന്ന് നീതിമാനാണത്രേ. തുല്യമായി ശോഭ നല്‍കുന്നവന്‍. ഇരുട്ടുപോലെ വെട്ടവും. നീ ഞങ്ങളുടെ വൈദ്യനാഥന്‍.

പക്ഷേ നീ ഞങ്ങളുടെ ദൈവമല്ല. നിനക്ക് മുമ്പേ, നിന്നേക്കാളും കോടാനുകോടി പിണ്ഡമുള്ള എത്രയെത്ര നക്ഷത്രങ്ങള്‍, നോക്കൂ, മരിച്ച് കറുത്ത ചുഴിയായി, തമോഗ൪ത്തമായി രാക്ഷസനായി അതിലൂടെ കടന്നുപോകുന്ന എല്ലാത്തിനേയും വിഴുങ്ങി കാലമില്ലാതെ, സ്ഥലമില്ലാതെ ഈ മഹാപ്രപഞ്ചത്തില്‍ നശിച്ചുകിടക്കുന്നു.
നിന്നെക്കാളും വലിയ വലിയ നക്ഷത്രങ്ങള്‍. അതിലുണ്ടായിരുന്ന, കോടാനുകോടികോടി വ൪ഷത്തെ വിവരങ്ങള്‍, അറിവുകള്‍, കരച്ചിലുകള്‍, ഹ൪ഷം, രഹസ്യങ്ങള്‍, പ്രണയം മരണം പ്രാണവേദന എത്രയെത്ര വിവരങ്ങള്‍ അതിനോടൊപ്പം ഒന്നും പുറത്തുവരാതെ ഇരുണ്ടുകിടക്കുന്നു.
ഭൌതീകപ്രപഞ്ചത്തിലെ ഒരു നിയമവും നിനക്ക് അന്ന് ബാധകമല്ല. നിനക്ക് ദ്രവ്യമില്ല. നിനക്ക് പിണ്ഡമില്ല. നിന്‍റെ ഊ൪ജ്ജം അനന്തം. എന്നിട്ടും നിനക്ക് വ്യാപ്തമില്ല. നീ ഇല്ല. നിന്‍റെ അസ്തിത്വം ശൂന്യം. എത്ര ദയനീയമായ അവസ്ഥ.
അതുകൊണ്ട് സൂര്യാ ഭൌതീകനിയമങ്ങള്‍ ബാധകമല്ലാത്ത ഒരു ലോകത്തെക്കുറിച്ച് നീ നിന്‍റെ ഭൂമിസന്തതികള്‍ക്ക് പറഞ്ഞുകൊടുക്കൂ.
ആ൪ക്കും ആരേയും സഹായിക്കുവാന്‍ കഴിയാത്ത ഒരു ലോകത്തെക്കുറിച്ച്, ഭൂമിയിലെ ധനവും അറിവും അഹങ്കാരവും പദവിയും നിഷ്ഫലമാകുന്ന ഒരു കാലത്തെക്കുറിച്ച് നീ പറഞ്ഞുകൊടുക്കുക‌