Saturday, August 3, 2013

കൂട്ടക്കുഴിമാടങ്ങളും കഴുവേറ്റുകളും നമുക്കനിവാര്യമാണ്

a poem by azeez ks
പാ൪ലമെന്‍റ് മന്ദിരങ്ങള്‍പോലെ
കൂട്ടക്കുഴിമാടങ്ങളും കഴുവേറ്റുകളും
നമുക്കനിവാര്യമാണ്
അവ പൂ൪വ്വവിലാപങ്ങളുയ‌൪ത്തുന്നു
ഓ൪മ്മയും കണ്ണുനീരും ചോരയും

എത്രനാളീ കുട്ടികള്‍
ഇവിടെ ഇങ്ങിനെ...
പാ൪ക്കുകളില്‍ ജീവിതം ചുംബിച്ചുതീ൪ത്ത്
ഗ്ലാസ്സുകള്‍ ചുണ്ടില്‍ മുട്ടിച്ച്
ദു:ഖത്തിന് ഒരു കാരണം കണ്ടെത്തുവാന്‍ പോലുമാകാതെ
സ്വാതന്ത്ര്യത്തില്‍ മുങ്ങിത്താണ്
ഗാഡ്ജറ്റുകളില്‍ കണ്ണുപൂത്തി...
എത്ര നാളീക്കുട്ടികള്‍...

അവരുടെ പിതാക്കന്മാരുടെ ഒരടയാളവും
അവരെ സ്പ൪ശിക്കുന്നില്ല‌
പാതിരാവില്‍ ധീരസഖാക്കള്‍ നീന്തിക്കടന്ന പുഴ‌
വീരപോരാളിയെ ഒളിപ്പിച്ച അമ്മിച്ചിപ്ലാവ്
ശീതക്കാറ്റിനെ തടഞ്ഞുനി൪ത്തിയ പ൪വ്വതങ്ങള്‍
മരക്കൊമ്പും അതില്‍ അറ്റുകിടക്കുന്ന കയറും...

പാ൪ലമെന്‍റ് മന്ദിരങ്ങള്‍പോലെ
കൂട്ടക്കുഴിമാടങ്ങളും കഴുവേറ്റുകളും
നമുക്കനിവാര്യമാണ്
പലായനം ചെയ്യപ്പെട്ട തലമുറയുടെ ചെറുമക്കള്‍ തിരിച്ചെത്തുമ്പോള്‍
ഈ കൂട്ടക്കുഴിമാടത്തില്‍ നിന്നും
മീസാന്‍കല്ലുകളില്‍ നിന്നും
അവരുടെ പിതാക്കന്മാരുടെ
സ്വപ്നങ്ങള്‍ അവ൪ തിരിച്ചറിയട്ടെ