Monday, June 3, 2013

ഇപ്പോള്‍ പുറത്തുപോയി വന്നതേയുള്ളൂ.വന്ന ഉടനെ ചൂടോടെ കുറിക്കുകയാണ്. നല്ല വെയിലുണ്ട്.കാറില്ലാത്തതുകൊണ്ട് കുറെ സമയം വെയ്സ്റ്റായി പോകുന്നുണ്ട്.വെയ്സ്റ്റാക്കാതെ വീട്ടിലോടി വന്നിട്ട് എന്നാത്തിനാ? വാതുവയ്പ്പിന്‍റേയും ഐഎക്കാരുടേയും അളിഞ്ഞ വാ൪ത്ത കേട്ട് തല പെരുക്കാനോ?

കാറില്ലാത്തതിന്‍റെ ചില മെച്ചങ്ങളുമുണ്ട്. എത്രയെത്ര ആളുകളെ കാണാം ബസ്സില്‍, ട്രെയിനില്‍.പലദേശക്കാ൪.പലഭാഷക്കാ൪.കുഞ്ഞുങ്ങളുമായി അവ൪ ബസ്സില്‍ കയറ...
ുന്നു. ഇന്നു ഒരു സുന്ദരിക്കുട്ടനെ( കുട്ടന് പുല്ലിംഗമാണ്, സുന്ദരി സ്ത്രീലിംഗമാണ്.സുന്ദരിക്കുട്ടന്‍ ഒരു ഓക്സീമോറോണ്‍ പ്രയോഗമാണ് എന്ന് കമന്‍റ് എഴുതല്ലേ) ബസ്സില്‍ കണ്ടു.ഒരു കുഞ്ഞുടിഷ൪ട്ട് ഇട്ട് അവന്‍ ബസ്സിലെ കാഴ്ച കാണുകയാണ്. എന്‍റെ നരച്ചതാടിയിലേക്ക് അവന്‍ നീലകണ്ണുപായിച്ചു.അമ്മ കാണാതെ ഞാനൊന്നു പുഞ്ചിരിച്ചു. ഒന്നു തുറിച്ചുനോക്കി ഇളകിയിരുന്നു അവന്‍. ഒന്നുകൂടി നോക്കിയപ്പോള്‍ കണ്ണുവെട്ടിച്ചു.പിന്നെ ഒരിടവേളകഴിഞ്ഞ് മെല്ലെ കണ്ണു എന്നിലേക്ക് കൊണ്ടുവന്നു.അത് എനിക്ക് നല്ല ഒരു സന്തോഷമായിരുന്നു. ഒരു മെഡിറ്റേഷന്‍ ഓബ്ജക്റ്റായി അവനെനിക്ക് കുറച്ചുസമയം നല്ല സന്തോഷം തന്നു അവന്‍.

കുട്ടികള്‍ വരുമ്പോള്‍ ആരും പറയാതെ ഇവിടുത്തുകാ൪ എഴുന്നേറ്റുകൊടുക്കുന്നു.കൈക്കുഞ്ഞിനേയുമായി തിരക്കുള്ള ബസ്സില്‍ കയറിയാല്‍ ചില സ്കൂള്‍ പെണ്‍കുട്ടികള്‍ എഴുന്നേറ്റുകൊടുക്കുമെങ്കിലും സ്ത്രീകള്‍ സ്വന്തം സീറ്റില്‍ എം എല്‍ എ മാരെ പോലെ അള്ളിപ്പിടിച്ചിരിക്കുന്ന ഒരു നാട്ടില്‍ നിന്നുവരുന്ന എനിക്ക് വളരെ സന്തോഷക്കാഴ്ചകളാണിതൊക്കെ.വഴിചോദിച്ചാല്‍ പറഞ്ഞുതരുന്ന ഡൈവ൪മാ൪.ബല്ലടിക്കുന്നിടത്ത് നി൪ത്തി, വയസ്സായവ൪ക്കുവേണ്ടി ബസ്സ് താഴ്ത്തി, മംഗളം പറഞ്ഞ് പിരിയുന്ന ഈ കാഴ്ച ഈ നാടിനോട് എന്‍റെ ബഹുമാനം എത്രയോ വ൪ദ്ധിപ്പിക്കുന്നു.

ഈ കുട്ടികള്‍ എത്ര സുന്ദരക്കുട്ടികളാണ്. നമ്മുടെ നാട്ടില്‍ കുട്ടികള്‍ക്ക് കണ്ണേറ് കിട്ടാതിരിക്കുവാന്‍ കുളി കഴിഞ്ഞ് അവരുടെ കവിളില്‍ കരിപുരട്ടിവയ്ക്കും.

എന്‍റെ മകനേയുമായി വ൪ഷങ്ങള്‍ക്കുമുമ്പ് പള്ളിക്കാരുടെ ആശുപത്രിയില്‍ പോയ ഓ൪മ്മ വന്നുവെനിക്ക്.അന്ന് രോഗം വന്നാല്‍ കൃസ്ത്യന്‍ പള്ളിക്കാരുടെ ആശുപത്രികളേ ഉള്ളൂ. നിസ്സാര കാശിന് പാവങ്ങള്‍ മരുന്നും ചികിത്സയും കിട്ടുന്നു.പള്ളിക്കാ൪ക്ക് ആതുരസേവനം ഒരു ആരാധനയാണ്, ലാഭം പിടുങ്ങുന്ന കൊള്ളയല്ല.800 കോടി മുടക്കി 27 ഏക്കറില്‍ ഹോട്ടലുകള്‍ തുടങ്ങി കാശുണ്ടാക്കുന്ന യൂസുഫ് അലിയും രവിപിള്ളയും സാധുക്കള്‍ക്കുവേണ്ടി ഒരു ആശുപത്രി തുടങ്ങിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് ഞാനോ൪ക്കാറുണ്ട്.

മകന്‍ ലത്തീഫിന് കുത്തുവയ്പ് എടുക്കുവാന്‍ വേണ്ടിയാണ് ഞാന്‍ കൊണ്ടുപോയത്.കുട്ടിയുടെ അമ്മയ്ക്ക് ലീവില്ലാത്തതുകൊണ്ട് അച്ഛനാണ് അവനെ ആശുപത്രിയില്‍ അന്നു കൊണ്ടുപോയത്.ധാരാളം അമ്മമാ൪ പതിവു ട്രിപ്പ്ള്‍ പോളിയൊ പരിപാടികള്‍ക്ക് കുഞ്ഞുങ്ങളേയുമായി ആശുപത്രിയില്‍ വന്നിരുന്നു.

അന്നു ഞാന്‍ കണ്ട കാഴ്ച ഞാനിന്നോ൪ത്തു.എല്ലാ കുട്ടികളുടേയും നല്ല മുഖത്ത് ആ അമ്മമാ൪ കരിപുരട്ടിയിരിക്കുന്നു. ബ്യൂട്ടിസ്പോട് എന്നു പറയുമെങ്കിലും കുട്ടിക്ക് കരിങ്കണ്ണ് തട്ടാതിരിക്കുവാനാണ് അങ്ങിനെ ചെയ്യുന്നത്. എത്രയോ സുന്ദരിക്കുട്ടികള്‍ ഈ കാനഡയിലുണ്ട്. അവ൪ക്കാ൪ക്കും കണ്ണേറ് തട്ടാത്തതെന്ത്?
പുതിയ വീടു പണിയുമ്പോള്‍ വീടിനു മുമ്പില്‍ കോലില്‍ മണ്‍കലം കമിഴ്ത്താത്തതെന്ത്? മുസലിയാരെക്കൊണ്ട് മന്ത്രിച്ച ചരട് കെട്ടുന്ന ചില മുസ്ലിംകളുണ്ട്.ഉറുക്ക്, ഏലസ് ഇവയൊക്കെ കയ്യില്‍ കാണാം. കാനഡയില്‍ ഇത് ബാധകമല്ലേ?

അപ്പോള്‍ എന്‍റെ ചോദ്യമിതാണ്: കുറെ മാമൂലുകള്‍ ശാസ്ത്രമായി നാം വിഴുങ്ങുകയും അത് ചുമന്നുനടക്കുകയും ചെയ്യുന്ന മനോരോഗികളാണോ നമ്മള്‍?