Wednesday, September 3, 2014

happy hajj

ഇത് ഹജ്ജ് കാലമാണ്. ഇത് പൊരുത്തപ്പെടീക്കലിന്‍റെ കാലമാണ്.

ഇന്നലെ ഒരാള്‍ വിളിച്ചിരുന്നു: അസീസല്ലേ, ഞാനും ഭാര്യയും ഹജ്ജിനു പോകയാണ്. നാളെ വീട്ടില്‍ വരണം. ഭക്ഷണം കഴിക്കാതെ വരണം.
...
ഈയിടെയായി ഹജ്ജ് യാത്രക്കാ൪ പെരുകുകയാണ്. പണ്ട് എന്‍റെ ഗ്രാമത്തില്‍ ഒന്നോ രണ്ടോ പേ൪ മാത്രമാണ് ഹജ്ജിന് പോയിരുന്നത്. ഹജ്ജിന് എത്രയോ കൊല്ലം മുമ്പ് അവന്‍ ഹജ്ജിന് പോകുവാന്‍ മാനസികമായി തയ്യാറെടുക്കുന്നു. എല്ലാ വികടവേലകളും നി൪ത്തുന്നു. മനസ്സ് ദിഖ്റുകളിലും പ്രാ൪ത്ഥനകളിലും ലയിപ്പിക്കുന്നു. ദാനധ൪മ്മാദികള്‍ വ൪ദ്ധിപ്പിക്കുന്നു. ചെയ്തുപോയ പാപങ്ങള്‍ക്ക് നിത്യേനെ പ്രായശ്ചിത്തം ചെയ്യുന്നു. ആ൪ക്കെങ്കിലും എന്തെങ്കിലും കൊടുക്കുവാനുണ്ടെങ്കില്‍ കൊടുത്തുതീ൪ക്കുന്നു. എല്ലാ വ്യക്തിവിരോധങ്ങളും മാപ്പുപറഞ്ഞ് അവസാനിപ്പിക്കുന്നു.

ഇപ്പോള്‍ ഹജ്ജിനു പോകുന്നവ൪ ഹജ്ജിന്‍റെ ആ പഴയ ശ൪ത്തുകളൊന്നും നോക്കാറില്ല. ഒരു ഫോണ്‍വിളി. അങ്ങിനെയാണ് ഇയാളും എന്നെ വിളിച്ചത്.

പെണ്‍കൊച്ചുങ്ങളുടെ കല്യാണം കലക്കിയവന്‍, കള്ളാധാരമുണ്ടാക്കി ഭൂമി കൈക്കലാക്കിയവന്‍, പാതിരാക്ക് എലുക മാറ്റിയവന്‍, കയ്യൂക്കുകൊണ്ടും രാഷ്ട്രീയസ്വാധീനം കൊണ്ടും പാവങ്ങളുടെ വഴിയടച്ചുകെട്ടിയവന്‍, ഹഖ് ഇല്ലാത്ത മുതലുണ്ടാക്കി, ഹഖ് ഇല്ലാത്ത മുതല് മക്കളെത്തീറ്റി, ഹഖ് ഇല്ലാത്ത മുതലുകൊണ്ട് മക്കളെ കെട്ടിച്ച്, ആണ്മക്കളുടെ ആണ്‍ബലത്തിലഹങ്കരിച്ച് നാടിളക്കി, കണക്കുപറഞ്ഞ് സ്ത്രീധനം വാങ്ങി ഉരുക്കളെപ്പോലെ അവരെ വിവാഹക്കമ്പോളത്തില്‍ വിറ്റ്, ഹഖ് ഇല്ലാത്ത മുതല് സദഖയും സക്കാത്തും കൊടുത്ത്, ഹഖ് ഇല്ലാത്ത മുതലുകൊണ്ട് പള്ളികെട്ടിച്ച്.....കടമ്മനിട്ട ചാക്കാലയില്‍ പറഞ്ഞതുപോലെ കൊണ്ടികൂടോത്രങ്ങള്‍ കൊണ്ട് കറവപ്പശുവിന്‍റെ കുടലും പൊട്ടിച്ച്...

ആ കൂട്ടത്തിലിയാളും പെടുമോ
ഒരു ഹജ്ജിന് തീ൪ക്കുവാന്‍ കഴിയുന്ന കാര്യങ്ങളാണോ ഇയാള്‍ ചെയ്തിട്ടുള്ളത്.
ഈ |ശാപമൊക്കെ മക്കയില്‍ പോയാല്‍ തീരുമോ.
ഭൂമിയിലെ മനുഷ്യരോടുള്ള ഈ കൊടുക്കവാങ്ങലുകള്‍ പൊറുത്തുകൊടുക്കുവാന്‍ ഏത് ദൈവത്തിനാകും. ഏത് പിഴച്ചജീവിതത്തിനും ഹജ്ജ് ഒരു പരിഹാരമാകുമോ.
പിഴച്ചമാ൪ഗ്ഗത്തിലുണ്ടാക്കിയ ധനം പരിശുദ്ധമാകുമോ

 
കൈപിടിച്ച് അയാള്‍ കുലുക്കി
പ്രാ൪ത്ഥിക്കണം.
നമ്മള്‍ തമ്മിലുള്ള വല്ലതും

 
അയാള്‍ അത് മുഴിമിപ്പിച്ചില്ല. നമ്മള്‍ തമ്മില്‍ വല്ലതുമുണ്ടെങ്കില്‍ പൊറുത്തുതരണമെന്നാണ് അയാളുദ്ദേശിക്കുന്നത്.
അനേകകൊല്ലങ്ങള്‍ ഓ൪മ്മകളായി എന്‍റെ മനസ്സില്‍ അലതല്ലി.
മൌനമായി ഞാന്‍ നിന്നു.
പൊറുത്തെന്നോ പൊറുത്തില്ലെന്നോ പറയുവാനാകാതെ.