Wednesday, January 11, 2012

"അഭയാര്‍ത്ഥികള്‍"- എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍‍- കഥ ഇ. ഹരികുമാര്‍

ഹരികുമാറിന്‍റെ ഈ കഥ പരിചയപ്പെടുത്തിയതിനും അതിന് വളരെ നല്ല ഒരു ആസ്വാദനം എഴുതിയതിനും നന്ദി ഡോ.ഷ‍ംല‌.
നമ്മുടെ ജീവിതത്തില്‍ സാധാരണ നാം കാണുന്ന ഇത്തരം ചെറിയ സംഭവങ്ങള്‍ ശ്രദ്ധിക്കണമെങ്കില്‍ തന്നെ നമുക്ക് നല്ല ഒരു ഹൃദയം വേണം. ഇതിനൊരാസ്വാദനമെഴുതണമെങ്കില്‍ ഈ കഥ ആസ്വാദനമെഴുതുന്ന ആളുടെ ഹൃദയത്തില്‍ തുല്യ വികാരം, കരുണ ഉണര്‍ത്തിയിരിക്കണം. നല്ല ഹൃദയമുള്ളവര്‍ക്കെ ഇതിനൊരു ആസ്വാദനം എഴുതുവാന്‍ കഴിയൂ. അല്ലെങ്കില്‍ രമണി കഥാപാത്രമാകുന്ന കഥയില്‍, ഒരോ സ്തീയും രമണിയാകുവാന്‍ മനസ്സുകൊണ്ടെങ്കിലും ആഗ്രഹിക്കുന്ന പളപളപ്പിന്‍റെ ആസക്തി പിടികൂടിയിട്ടുള്ള ഒരു സമൂഹത്തില്‍ നിന്ന് ഒരുസ്ത്രീ ഇതെഴുതുന്നതെങ്ങിനെ?

ഈ ക‌ഥ‌ വായിക്കുന്ന‌ ഓരോ പുരുഷ‌നും സ്ത്രീയും മ‌ന‌സ്സില്‍ സ്വ‌യം
സാന്ത്വ‌ന‌മെങ്കിലും ക‌ണ്ടുകാണും: അല്ലാതെ അയാള്‍ എന്തു ചെയ്യുവാനാണ്. കൈനീട്ടുന്ന‌വ‌രെ ആട്ടിയോടിക്കുന്ന‌ കാല‌ത്ത് ഇതിലെ അയാള്‍ ആ കുട്ടിയെ ആട്ടിയോടിച്ചില്ല‌ല്ലോ, ഐസ്ക്രീം ന‌ല്‍കിയ‌ല്ലോ, പ‌ത്തുരൂപ‌ കൊടുത്തുവ‌ല്ലോ, കുട്ടിയെക്കുറിച്ച് അയാള്‍ സ്നേഹ‌പൂര്‍വ്വം അന്വേഷിച്ചുവ‌ല്ലോ, ന‌ല്ല ഹൃദ‌‌യ‌മുള്ള‌തുകൊണ്ട‌ല്ലേ അയാള്‍ ആ കുട്ടിയെ തിര‌ക്കി വീണ്ടും വ‌ണ്ടിയുമായി പോയ‌ത്. ഇതില്‍കൂടുത‌ല്‍ എന്തു വേണം. ര‌മ‌ണി പോലും ഇനി ആ കുട്ടിക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കാമെന്നു പ‌റ‌ഞ്ഞുവ‌ല്ലോ. കുറ്റ‌ബോധം പിടികൂടാതിരിക്കുവാന്‍ ഇതൊക്കെ മ‌തി സാധാര‌ണ‌ മ‌നുഷ്യ‌ര്‍ക്ക്.
ഹ‌രികുമാറിന്‍റേതാണെന്ന് തോന്നുന്നു, ഇതുപോലുള്ള‌ മ‌റ്റൊരു ക‌ഥ‌ വായിച്ച‌തോര്‍ക്കുന്നു. തെരുവില്‍ സ‌ര്‍ക്ക‌സ് ക‌ളിച്ച് ഉപ‌ജീവ‌നംന‌ട‌ത്തുന്ന‌ ര‌ണ്ടു കുഞ്ഞുങ്ങ‌ളുടെ ക‌ഥ‌. കുട്ടിക‌ള്‍ എങ്ങിനെ വ‌ള‌ഞ്ഞുകുത്തിനിന്ന് സ‌ര്‍ക്ക‌സ് കാണിച്ചാലും, എത്ര‌വ‌ള‌യ‌ത്തില്‍ കൂടി ചാടിയാലും ഇതൊക്കെ എന്ത് എന്ന് ക‌രുതി കുഞ്ഞുകുട്ടിക‌ളില്‍ നിന്നു പുതിയ‌ ന‌മ്പ‌ര്‍ ഒന്നു മില്ലാത്ത‌തിന്‍റെപേരില്‍ പ‌ത്തു പൈസ‌ത്തുട്ട് ത‌രൂ സാര്‍ എന്നു പ‌റ‌യുന്ന‌ കുട്ടിക‌ളില്‍നിന്ന് ന‌ട‌ന്ന‌ക‌ന്ന് പോകുന്ന ഹൃദ‌യ‌മില്ലാത്ത‌ മ‌നുഷ്യ‌ര്‍. പ‌ത്ത്പൈസ‌ക്കു പ‌ക‌രം ക‌ഥാകാര‌ന്‍ 25 പൈസ‌ അവ‌ര്‍ക്ക് കൊടുക്കുന്നുണ്ട്. വ‌ലിയ‌കാര്യം.
പ‌ക്ഷെ, അന്ന് വൈകീട്ട് ന‌ട‌ക്കുന്ന‌ റെസിഡ‌ന്‍റ് അസോസിയേഷ‌ന്‍റെ വിരുന്നും അതിലെ ധൂര്ത്തും തിന്നാനാളില്ലാതെ ട്രാഷ് ബിന്നില് ‍വ‌ലിച്ചെറിയുന്ന‌ ഭ‌ക്ഷ‌ണ‌വും ഒക്കെ അയാളെ അസ്വ‌സ്ഥ‌നാക്കുന്നു. ഒടുവില് ‍അയാള്‍ ഈ കുട്ടികള്‍ക്ക് ഒരു പത്തു രൂപ നോട്ട് കൊടുക്കുമ്പോള് ‍അവിശ്വസനീയതയാല്‍ ആ പട്ടിണിക്കുട്ടികള്‍ അയാള്‍ക്കുവേണ്ടി മാത്രം ഒരുസര്‍ക്കസ് കളിക്കുന്നു. ഇത് അയാള്‍ കണ്ട ഏറ്റവും വലിയ പട്ടിണിസര്‍ക്കസ്. ഗതികേടിന്‍റെ സര്‍ക്കസ്. സ‌മൂഹ‌ത്തിലെ താര‌ത‌മ്യേന‌ നിസ്സാര‌മെന്നു നാം ക‌രുതുന്ന‌ കാര്യ‌ങ്ങ‌ളിലേക്ക് ക‌ണ്ണാടി പിടിക്കുക‌യാണ് ക‌ഥാകാര‌ന്‍.
ഇതിലും ര‌മണിയുടെ ഒരു പാര‌ല‌ല്‍ ഉണ്ട്. അവര്‍ ആകെ പറയുന്നത്‍ വിരുന്നിലെ ചിക്ക‌ന്‍ ബിരിയാണിയെക്കുറിച്ചും ഐസ്ക്രീമിന്‍റെ രുചിയെക്കുറിച്ചുമാണ്..ഇതെഴുമ്പോഴും എന്‍റെ കണ്ണ് നിറഞ്ഞ ഒരു വരിയുണ്ട്. ഹൊ ഇതാണോ എന്ന് പരിഹസിക്കപ്പെടുവാന്‍ ചാന്‍സുള്ളതുകൊണ്ടും പുലിമുഖമുള്ള പുരുഷന്‍റെ കെട്ടുമുഖം അഴിയുവാന്‍ സാദ്ധ്യതയുള്ളതുകൊണ്ടും അത് വിട്ടുകളയുന്നു.
നന്ദി പ്രിയപ്പെട്ട ഷംല.

എറണാകുളം നഗരത്തില്‍ ഞാനും ശ്രീമതിയും ജോലി ചെയ്തിരുന്ന ഒരു കാലം ഓര്‍ത്തുപോയി. ഈ കഥയില്‍ പറയുന്ന, വിവരിക്കുന്ന ഒരുപാട് റിഫ്ലക്ഷന്‍സ് ഇത്വായിച്ചപ്പോള്‍ എന്‍റെ മനസ്സിലൂടെ ക‌ടന്നുപോയി. ഗ്രാമങ്ങളില്‍ നിന്ന് പിഴുതെറിയപ്പെടുന്നവരും എല്ലാം നഷ്ടപ്പെട്ട അഭയാര്‍ത്ഥികളും ആശ്രയത്തിനായെത്തുന്നത് എറണാകുളം എന്ന നഗരത്തിലാണല്ലോ. എത്ര എത്ര അനുഭവങ്ങള്‍! മനസ്സ് വല്ലാതെ വിഷമിക്കും. ഒന്നും ചെയ്യുവാനും കഴിയുന്നില്ല.

മനസ്സിനെ സാന്ത്വനമേകുവാന്‍ എന്തെങ്കിലും ന്യായങ്ങള്‍ മനസ്സ് തന്നെ കണ്ടെത്തും: ശ്രീമതി പ‌റയും: നമ്മള്‍ എന്തു ചെയ്യാനാ. പടച്ചോന്‍ വച്ചതിനു ആര് എന്ത്ചെയ്യാനാ. നമ്മളെക്കൊണ്ട് ആകുന്നത് എന്തെങ്കിലും ചെയ്തേര്. നമ്മള്‍ സക്കാത്ത് കൊടുക്കുന്നുണ്ടല്ലോ. ലോകത്തിലെ പ്രശ്ങ്ങള്‍ തീര്‍ക്കാന്‍ നമ്മളാരു. നമ്മളൊക്കെക്കൊണ്ട് നടക്ക്വോ.

പിന്നെ ഒരു സന്ധ്യയില്‍ സൌത്തിലുള്ള ഇന്ത്യന്‍ കോഫി ഹൌസിന്‍റെ പഴയ ബില്‍ഡിംഗില്‍ ഞങ്ങള്‍ രണ്ടുപേരും ഇരിക്കുന്നു.രുചികരമായ മസാലദോശ ഒരാള്‍ കഴിക്കുന്നു. ഒരു കപ്പ് കയ്യില്‍ പിടിച്ച് ഞാന്‍ നോക്കിയിരിക്കുമ്പോള്‍ ‍ അയാളുടെ കമന്‍റ്: ഒന്ന് ചിരിയ്ക്കിക്ക. എന്തേമൂഡിയായിരിക്കുന്നത്, എന്തേ സങ്കടം. കെട്ടിയോള് ചത്തോ

ന‌ന്ദി ഒരിക്ക‌ല്‍ കൂടി. ഓ൪മ്മ‌ക‌ള്‍ കുത്തിയൊഴുകുക‌യാണ്.

കഥാപഠനത്തിന്‍റെ അവസാന വരികള്‍ വായനക്കാരനായ എന്നെ ഡിസ്റ്റേബ് ചെയ്യുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന, ഉള്ള , ഒരു രാജ്യത്ത് ജീവിക്കുന്ന ഒരാളാണ് ഞാന്‍.‍
'എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍' എന്ന ശീര്‍ഷകം സമകാലികാവസ്ഥയില്‍ സ്വത്വം നഷ്ടപ്പെടുന്ന ഇതിലെ കഥാപാത്രത്തിന്റെ സ്വഭാവത്തെ സൂചിപ്പിക്കുന്നു.

"നഷ്ടപ്പെടലുകളാണ് അഭയാര്‍ത്ഥിത്വം സൃഷ്ടിക്കുന്നത്.
രക്ഷാകര്‍ത്തൃത്വം നഷ്ടപ്പെടുന്നതിലൂടെ റാണി എന്ന ബാലിക അഭയാര്‍ത്ഥിയായി മാറുന്നു. മൂല്യങ്ങളും സ്വത്വവും നഷ്ടപ്പെടുന്നതിലൂടെ കഥാനായകനും അഭയാര്‍ത്ഥിയായി മാറുന്നു."

ആ അര്‍ത്ഥത്തില്‍ നാമൊക്കെ ഒന്നു തന്നെ. ഓരോ മനുഷ്യന്‍റെ ഉള്ളിലും ഈ അരക്ഷിതാവസ്ഥ നില നില്‍ക്കുന്നു. വീടുള്ളവനും ഇല്ലാത്തവനും തമ്മില്‍ ഒരു വ്യത്യാസവുമില്ല. നമ്മുടെയൊക്കെ നിസ്സഹായാവസ്ഥ, അരക്ഷിതാവസ്ഥ, നമ്മുടെയൊക്കെ വിധി നിര്‍ണ്ണയിക്കുന്നത് നാമല്ല എന്ന ബോധം ഇതൊക്കെ നമ്മെ ഓരോരുത്തരേയും റെഫൂജികളാക്കുന്നു.

വളരെ ഭദ്രമെന്ന് കരുതിയിരുന്ന വലിയ കുടുംബങ്ങളൊക്കെ തകര്‍ന്നു. അണു കുടുംബങ്ങളായി. ഞാന്‍ ജീവിക്കുന്ന നാട്ടില്‍ അണുകുടുംബങ്ങളുമില്ലാതായി. കുറച്ചുനാള്‍ ഒരാളുടെ കൂടെ ജീവിക്കുന്നു; പരസ്പരം ഭദ്രമെന്ന് വിശ്വസിച്ചു;പരസ്പരം പ്രേമത്തിന്‍റെ നുണകള്‍ പറഞ്ഞ്.ശരീരം പകുത്ത്; ധനം പകുത്ത്.
പെട്ടെന്നൊരു നാള്‍, മടുപ്പായി,ഇരുവരും പിരിയുന്നു. പിന്നെയും ആരുടേയെങ്കിലും കൂടെ, നുണകള്‍ പറഞ്ഞ്, പരസ്പരം മരണം വരെ പ്രേമിക്കുന്നു എന്നു പറഞ്ഞ്. എന്‍റെ കൂടെ ജീവിക്കുന്ന ഭാര്യ നാളെ ആരുടേയോ ഭാര്യയാകും. ഞാന്‍ ആരുടേയോ പുരുഷനാകും. ആരും ആര്‍ക്കും തണലാകില്ല, പൂര്‍ണ്ണമായി.കാമത്തിന്‍റെ കടിച്ചുവലിയില്‍ കോണ്ടം പൊട്ടി, ക്ലിനിക്കിലെ കൊടിലില്‍ നിന്നു രക്ഷപെട്ട്, എങ്ങിനെയോ മക്കളുണ്ടായിപ്പോയാല്‍ അവര്‍, ഒന്നുപോലും അമ്മയുടേയോ അച്ഛന്‍റേയോ കൂടെ ഒരുമിച്ച് കഴിയുമെന്ന് ഒരു ഉറപ്പുമില്ല. ഒടുവില്‍ ആ മക്കള്‍ നമ്മെ തേടിവരുന്നത് ആണ്ടിലൊരിക്കല്‍ ഒരു കൃസ്തുമസ് ഒഴിവുകാലത്ത്.

വൃദ്ധസദനങ്ങള്‍ എന്ന അഭയാര്‍ത്ഥികേന്ദ്രങ്ങളില്‍ ഇന്നു മക്കള്‍ ഒരു പൂക്കൂടുമായി വരുന്നത് കാത്തിരിക്കുന്നവരുടെ കാത്തിരിപ്പുകേന്ദ്രങ്ങളാണ്. ഇവിടെ ആരാണ് അഭയാര്‍ത്ഥികള്‍ അല്ലാത്തത്?

റെഫൂജി എന്ന പദത്തിന് ഒരു മിസ്റ്റിക് ഘടകമുണ്ട്.സ്വന്തം ഹാബിറ്റാറ്റില്‍ നിന്നും പറിച്ചെറിയപ്പെടുന്ന ഒരു ജനത. എവിടെയോ ഒരുമിച്ച്, പരസ്പരം ദുരിതങ്ങളും, അതേ സമയം പരസ്പരം ചെറിയ സഹായങ്ങളും‍ ചെയ്ത് ഒരുമിച്ച് ജീവിക്കുന്നു.അവര്‍ തമ്മില്‍ ശത്രുതയില്ല. സ്നേഹവുമില്ല. ഒരു തരം ലൂസ് ഇന്‍റിമസി. അവര്‍ കടന്നുപോയാല്‍ ആര്‍ക്കും വിഷമമില്ല.വന്നാലും.ഇതല്ലേ നമ്മുടെ ഇപ്പോഴത്തെ സമൂഹജീവിതം?

ശരിയാണ്,നാമൊക്കെ അഭയാര്‍ത്ഥികളാണ്.