Thursday, September 15, 2011

Germophobia








ബൊവ്നസ്സിലെ ചുവന്ന പ്രഭാതം
ജനലിനപ്പുറം പകര്‍ച്ച വ്യാധി പൂത്തുലയുന്നു

ശ്വാസാന്തരങ്ങളില്‍ ശോണ കഫം പുഷ്പിക്കുന്നു
തരുവയെന്തു ഞാന്‍‍ നിനക്ക്
ഉള്ളിലെ പുകമറ വീണ കരച്ചിലോ
ചിറകൊടിഞ്ഞ പ്രാവിന്റെ മരണമോ

- മരണ വാര്‍ഡ്, ബാലചന്ദ്രന്‍‍
നോര്‍ത്ത് അമേരിക്കയിലെ ഞങ്ങളുടെ സമൂഹത്തെ പകര്‍ച്ച വ്യാധിയുടെ ആധി പിടികൂടി യിരിക്കുകയാണ്. ചിലപ്പോള്‍‍ അത് ഉത്തേജകമാണ്. നാം ശുദ്ധീകരിച്ചു കൊണ്ടേയിരിക്കും. ചിലപ്പോളത് നമ്മെ മാനഭംഗ പ്പെടുത്തും. പ്രതിരോധം നഷ്ടപ്പെട്ടു തളര്‍ന്നിരുന്ന് പോകും.
ബൊവ്നസ്സിലെ ചുവന്ന പ്രഭാതം
പുലര്‍ച്ചെ, തുറന്നു കിടപ്പിന്റെ വിശാലത ഭയപ്പെടുത്തുന്ന ഈ പ്രയറിയില്‍, ഞാന്‍‍ ബസ്സ് കാത്തു നില്ക്കുകയാണ്. സുര്യന്‍‍ ഉണരുന്നതെയുള്ളൂ. സമ്മറാണെങ്കിലും തണുപ്പുണ്ട്. ആറു ഡിഗ്രി. ഉച്ച കഴിഞ്ഞാല്‍ അത് കൂടി കൂടി 32 വരെയാകും. കിഴക്കിനു പഴുത്ത അടുപ്പിന്റെ നിറം. പേരറിയാത്ത കിളികള്‍‍ സംഘമായി പോകുന്നുണ്ട്. ആരോഗ്യം ഭാസ്കരനോടു ചോദിക്കുക എന്ന ഋഗ്വേദ മന്ത്ര ഓര്ത്തു കൊണ്ടു ഞാന്‍ സൂര്യനു നേരെ വിനീതനായി തിരിഞ്ഞു നില്‍ക്കുന്നു. പ്രഭാത കിരണങ്ങള്‍‍ എന്നെ പ്രകാശിപ്പിക്കുന്നു. എന്റെ പ്രാണനു അത് ഉണര്‍‌വ്വേകുന്നു. പെട്ടെന്ന് എന്നെ ഭയം പിടി കൂടി. ഈ കിരണങ്ങള്‍‍, ജീവന്റെ ഈ കിരണങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു. ഇത് കാന്‍സറിന്റെ ബീജങ്ങളാകുമോ? ലാബുകള്‍ തകര്‍ത്തു ആകാശത്തിലേക്ക് കടന്ന ഏതെങ്കിലും മാരക വൈറസുകള്‍ ആകുമോ? എന്റെ ശരീരത്തില്‍ തുളച്ചു കയറി ദുരന്തങ്ങള്‍ വിതയ്ക്കുന്ന വൈറസുകള്‍, ആ എക്സോര്‍സിസ്റ്റുകള്‍. അവ എന്റെ നേരെ മാത്രം പാഞ്ഞടുക്കു ന്നതെന്തിന്? ആ പറവകള്‍, പറവകള്‍ തന്നെയോ? അതിന്റെ ശബ്ദം കേള്‍ക്കൂ. beep beep, ഇങ്ങിനെയാണോ കിളികള്‍ ശബ്ദിക്കുക?
ഞാന്‍ ഇപ്പോള്‍ വൈറസ് പരനോഇയയുടെ പിടിയിലാണ്. ഏതൊരു ആധുനികനെയും പോലെ.
ഒന്നാം നമ്പര്‍ ബസ്സില്‍ കയറിയാണ് ഞാന്‍ ജോലിക്ക് പോകുന്നത്. ബോവ്നെസ്സിലേക്കുള്ള ഒരേ ഒരു ബസ്സാണത്‌. യാത്രക്കാര്‍ ഭൂരിഭാഗവും വെള്ളക്കാരാണ്. ചില സര്‍ദാര്‍ജി കളുമുണ്ട്. ഉരുള ക്കിഴങ്ങും സര്‍ദാര്‍ജിയും എവിടെയും കാണുമല്ലോ. "Good morning, how are you today?" ഓരോ യാത്രക്കാരനെയും ബസ്സ് ഡ്രൈവര്‍ അഭിവാദ്യം ചെയ്യുകയാണ്. ഇറങ്ങാന്‍ നേരം “have a nice day” എന്നും “good eve / goodnight” എന്നൊക്കെ അയാള്‍ പറയുന്നു. അവരുടെ ഡ്യൂട്ടിയുടെ ഭാഗമാണോ ഈ അഭിവാദ്യങ്ങള്‍ എന്ന്‌ ഞാന്‍ സംശയിക്കാറുണ്ട്. അത്രയ്ക്ക് കൃത്യതയും മാന്യതയും. ഒരു മണിക്കൂര്‍ യാത്രയായതു കൊണ്ട് ബസ്സിലാണ് പലരുടെയും പ്രാതല്‍. ചിക്കെന്‍ സാന്‍ഡ്‌വിച്ചും പോപ്പുമാണ് സാധാരണ. ചില സ്ത്രീകള്‍ ആപ്പിള്‍ പൈ കഴിക്കുന്നതു കാണാം. നമ്മുടെ പഴംപൊരി പോലിരിക്കും. പക്ഷെ പൊരിച്ചത് ഏതോ ഫാക്റ്ററിയില്‍ എന്നെങ്കിലും ആയിരിക്കും. ഡിസ്‌പ്ലേ ഷെല്‍‌ഫില്‍ നിന്നെടുത്തു മൈക്രോവേവ് ചെയ്തു 'ഫ്രഷ്' ആയി നമുക്ക് തരുന്നു. പ്രാതല്‍ കഴിഞ്ഞാല്‍ എല്ലാവരും പുസ്തകം വായിച്ചു കൊണ്ടിരിക്കും. 60 - 70 കഴിഞ്ഞ പുരുഷന്മാര്‍ പെന്‍സില്‍ എടുത്തു കളങ്ങള്‍ പൂരിപ്പിക്കുന്നത് കാണാം - Sudoku. അല്‍ഷെമിര്സ് എന്ന പ്രജ്ഞ നഷ്‌ട്ടപ്പെടുത്തുന്ന രോഗം ഇല്ല എന്ന് അവര്‍ ഉറപ്പു വരുത്തുന്നത് പൂര്‍ത്തിയായ ഈ കളങ്ങള്‍ നോക്കിയാണത്രെ.
വായനയുടെ ഓരോ മാസത്തെയും ട്രെന്‍ഡ് ലൈബ്രറികള്‍ പബ്ലിഷ് ചെയ്യാറുണ്ട്. പുരുഷന്‍മാര്‍ പൊതുവേ ഹൊറൊര്‍ പുസ്തകങ്ങളാണ് വായിക്കുന്നത്. പേയും പിശാചും നേര്‍ക്കു നേര്‍ കടന്നു വരുന്ന ഈ പുസ്തകങ്ങള്‍ അവര്‍ കണ്ണെടുക്കാതെ വായിച്ചു കൊണ്ടിരിക്കും. അറുപതു കഴിഞ്ഞ സ്ത്രീകള്‍ ഏതാവും വായിക്കുക? രാമായണം? സോറി, ഇത് കത്തോലിക്കാ രാജ്യമാണല്ലോ, ബൈബിള്‍? തെറ്റി. അവര്‍ വായിക്കുന്നത് റൊമാന്‍സ് പുസ്തകങ്ങളാണ്. Eve Silver Seduced By a Stranger series. അതില്‍ ഒന്നെടുത്തു ഞാന്‍ വായിച്ചിട്ടുണ്ട്. എറണാകുളം എലൂര്‍ ലെന്‍‌ഡിംഗ് ലൈബ്രറിയില്‍ നാലു അലമാര നിറയെ ഇരിക്കുന്ന Mills and Boons ഞാന്‍ ഓര്ത്തു പോയി. പക്ഷെ ഇത് കാനഡ ആയതു കൊണ്ടു കുറച്ചു കൂടി കൊഴുപ്പും എരിയുമുണ്ട്. ഇടക്കിടെ ചില നല്ല കഷണങ്ങളും കടിക്കാം.




65 കഴിഞ്ഞ സ്ത്രീകള്‍ക്ക് രണ്ടു വഴികളാണുള്ളത്. മക്കളോ കൊച്ചു മക്കളോ അടുത്തില്ലാത്തതു കൊണ്ടു ഭയാനകമായ ഏകാന്തതയാണവര്‍ അനുഭവിക്കുന്നത്. നാം ചെയ്യുന്നത് പോലെ ഓം ത്രയംബകം എന്ന മഹാ മൃത്യും‌ജയ മന്ത്രം ചൊല്ലി ആത്മാവിന്റെ കര്‍മ്മങ്ങള്‍ ശുദ്ധീകരിക്കുന്നതിനെ അവര്‍ ഭയപ്പെടുന്നു. മരണത്തെ അകറ്റുന്നത് മറ്റു വഴികളിലൂടെയാണ്. എല്ലാ മാസത്തിലും ഡോക്ടര്‍ സന്ദര്ശനം ഉളളതു പോലെ കൌണ്സിലര്‍ സന്ദര്ശനങ്ങളുമുണ്ട്. റൊമാന്‍സ് വായിക്കുവാന്‍ അവര്‍ നിര്ദ്ദേശിക്കുന്നു. HRT എന്ന Hormone Replacement Therapy ചെയ്താല്‍ രണ്ടാം യൌവ്വനം വരികയായി. HRT ചെയ്യുന്ന സ്ത്രീകള്‍ക്കു കാന്‍സര്‍ വരുന്നു എന്നത് പിന്നീട് നടക്കുന്ന കാര്യമായതു കൊണ്ട് അത് അവര്‍ കാര്യമാക്കുന്നില്ല. പ്രേമവും ശൃംഗാരവും ജീവിതത്തിനു പുതിയ മധുരം നല്കുന്നു. വെപ്പു പല്ലുകള്‍ ഒറിജിനല്‍ പല്ലുകളേക്കാള്‍ മനോഹരമായതു കൊണ്ടും ചില്ലറ Pedicure കൊണ്ടും 65 കഴിഞ്ഞ സ്ത്രീകള്‍ ആത്മ വിശ്വാസം വീണ്ടെടുക്കുന്നു.
Germophobia


ബസ്സിപ്പോള്‍ downtown കഴിഞ്ഞു. "ശ്ശ്" ബസ്സിലിരുന്ന ഒരു പെണ്‍കുട്ടി തുമ്മിയതാണ്. കര്‍ചീഫ് എടുത്തു അവള്‍ മുഖം തുടച്ചു. വീണ്ടും വീണ്ടും അവള്‍ തുമ്മി ക്കൊണ്ടിരി ക്കുകയാണ്. അവള്‍ നല്ല മര്യാദയുള്ള പെണ്കുട്ടിയാണ്. തുമ്മല്‍ മര്യാദകള്‍ പാലിക്കുന്നു. കേര്ചിഫ് എടുത്തു വായും മുക്കും പൊത്തിപ്പിടിച്ചു വലിയ തുമ്മലിനെ ബലം പിടിച്ചു ഒരു ചെറിയ “ശ് ” ലാക്കി അവള്‍ വിടുന്നു. എല്ലാ ബസ്സുകളിലും ട്രെയിനുകളിലും തുമ്മല്‍ മര്യാദകള്‍ പഠിപ്പിക്കുന്ന ബോര്‍ഡുകള്‍ ഉണ്ട്. തുമ്മല്‍ വന്നാല്‍ എങ്ങിനെ തുമ്മണമെന്ന് ചിത്ര സഹിതം അതില്‍ വിവരിക്കുന്നു. fightflu.ca. സംശയങ്ങള്‍ ഉണ്ടെങ്കില്‍ വിളിക്കേണ്ട ഫോണ്‍ നമ്പറും അതിലുണ്ട് - 1 800 454 8302.
ഇവളുടെ തുമ്മല്‍ നടക്കുമ്പോള്‍ മറ്റൊരു കാര്യം നടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. മുന്‍ സീറ്റില്‍ ഇരിക്കുന്ന നൂറു കിലോ ഭാരമുള്ള ഒരു സായിപ്പ് ഇവളുടെ ഓരോ തുമ്മലിനും വെടിയുണ്ട കണക്കെ തെറിച്ചു കൊണ്ടിരിക്കുന്നു. തുമ്മലിന് ഇത്ര ശക്തിയോ? അല്ല. തുമ്മുമ്പോള്‍ അയാളിലേക്ക് വരുന്ന കോടി കോടി വൈറസുകളെ ഓര്‍ത്ത് അയാള്‍ ഞെട്ടുകയാണ്.
ജര്‍മൊഫോബിയ എന്ന അണു ഭയം ഞങ്ങളെ കീഴടക്കി കഴിഞ്ഞു. ഞങ്ങളെല്ലാം ഒരു ആന്‍റ്റി സെപ്റ്റിക് സൊസൈറ്റി സ്വപ്നം കാണുന്നവരാണ്. തുമ്മലും ചുമയും പനിയും നീരിളക്കവും പുതിയ രോഗങ്ങളാണോ? അതുള്ളവരെ ഒരു ബയോ ടെററിസ്റ്റിനെ എന്ന പോലെ എന്തു കൊണ്ടാണ് സമൂഹം കാണുന്നത്?
കാനഡയിലെ തീവണ്ടികളില്‍ ഒരിക്കല്‍ വച്ചിരുന്ന ബഹു രാഷ്ട്ര മരുന്ന് ഭീമന്‍ Pfizer ന്റെ പരസ്യം എന്നെ വളരെയധികം അസ്വസ്ഥ നാക്കിയിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളുടെ ചിത്രങ്ങള്‍ ചുവന്ന നിറത്തില്‍ അതില്‍ കൊടുത്തിരിക്കുന്നു. ഒരു തെങ്ങ്, ഒരു കരിക്ക്, കരിക്കിനു മുകളില്‍ ഒരു അണുവിന്റെ ചിത്രം. നിങ്ങള്‍ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുക യാണെങ്കില്‍ ഹോട്ടലിലെ വെള്ളം കുടിക്കരുത്. കരിക്ക് പോലും കുടിക്കരുത്. പിന്നീട് കാണിച്ചിരിക്കുന്നത് ഒരു ഇന്ത്യന്‍ കക്കൂസ്. ആ കക്കൂസിനു മുമ്പില്‍ ക്യൂ നില്ക്കുന്ന നിക്കര്‍ മാത്രം ധരിച്ച ടൂറിസ്റ്റുകള്‍. നിങ്ങള്‍ക്ക് ഡയേറിയ പിടിക്കാം. ഹെപ്പറ്റൈറ്റിസ് എ പിടിക്കാം. അവരെ പ്പോലെ. നിങ്ങള്‍ കുത്തി വെയ്‌പ്പ് എടുക്കുക. ഇനി ടൂറിസ്റ്റുകള്‍ ഇന്ത്യയിലേക്ക് വന്നില്ലെങ്കിലും പ്രശ്നമുണ്ട്. ഏഷ്യയിലുള്ള ഫ്ലു പിടിച്ച ഒരു സ്ത്രീ വിമാനം കയറി കാനഡയിലേക്ക് വരുന്നു. അവള്‍ സഞ്ചരിച്ച നാല് വിമാനങ്ങളിലെ യാത്രക്കാര്‍ക്കും ഫ്ലു രോഗം നല്‍‌കുന്നു. എയര്‍‌പോര്‍ട്ടിലെ യാത്രക്കാര്‍ക്ക് ഫ്ലു പിടിക്കുന്നു. ഫ്ലു രോഗം പിടികൂടാ തിരിക്കുന്നവര്‍ ആരെന്നു നിങ്ങള്‍ക്കറിയാം. ഫ്ലു ഷോട്ട് എടുക്കുക. നിങ്ങളുടെ വൃത്തിയില്‍ മാത്രം കാര്യമില്ല.


വയറ്റാട്ടി മരുന്നുകാര്‍
അപമാനകരമാണ് ഒരു മൂന്നാം ലോക രാജ്യക്കാരനായി ഇവിടെ ജീവിക്കുക എന്നത്. ഞാന്‍ അന്ധ വിശ്വാസങ്ങളുടെയും അഴുക്കിന്റെയും മാലിന്യത്തിന്റെയും 30 കോടി പട്ടിണിക്കാരുടേയും പ്രതിനിധിയാണ്. വയറ്റാട്ടി മരുന്നുകാര്‍, പാമ്പെണ്ണക്കാര്‍. ബോംബയിലൂടെ യാത്ര ചെയ്താല്‍ സെപ്റ്റിക് ആകുമത്രേ. "Oh, you from India, is it really like this?" സ്ലംഡോഗ് കണ്ടതിനു ശേഷം അവര്‍ ചോദിക്കുന്നു.
രണ്ടു ദിവസം മുമ്പ് കാല്‍‌ഗറി ഹെറാള്‍ഡ് എന്ന പത്രത്തില്‍ ഒരു വാര്‍ത്തയുണ്ട്. ദരിദ്രനായ ഒരു ഇന്ത്യന്‍ കൃഷിക്കാരന്‍ കടം വീട്ടുവാന്‍ വേണ്ടി തന്റെ ഭാര്യയെ പണയം വച്ചത്രേ. ഈ വാര്‍ത്ത മുറിച്ചെടുത്ത് ഒരു വെള്ളക്കാരന്‍ എന്നെ കാണിച്ചു. sad indeed! അവനു അത്ഭുതം. ഇതു എവിടെയും നടക്കുന്നതാണ്, എന്റെ നാട്ടില്‍ മാത്രമല്ല. സങ്കടം വന്ന ഞാന്‍ ധൈര്യം സംഭരിച്ച് ഓഷോയുടെ ഒരു ജോക്ക് പറഞ്ഞു:
ഒരു സായാഹ്ന പ്രഭാഷണത്തില്‍ ഒരു അനുയായി ഓഷോയോട് ചോദിച്ചു: എന്തു കൊണ്ടാണ് ഒരു കര്‍ത്താവ് ഇവിടെ അമേരിക്കയില്‍ പിറക്കാത്തത്? ഓഷോ പറഞ്ഞു: കര്‍ത്താവു പിറക്കുന്നതിനു ഒരു കന്യാ മറിയം വേണമല്ലോ. അതിനെവിടെ ഇവിടെ ഒരു കന്യക?
ഫ്ലുയിലേക്ക് തന്നെ മടങ്ങാം.
ഫ്ലു നേരിടുന്നതിനു ഗവണ്മെന്‍റ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ടി.വി.യിലൂടെ നിര്‍ദ്ദേശം കൊടുത്തു കൊണ്ടിരിക്കുന്നു. നിങ്ങളുടെ അടുത്തിരിക്കുന്നത് നിങ്ങള്‍ അറിയാത്ത ഒരു തുമ്മല്‍ ഭീകരനാകും. എല്ലാ സ്കൂളുകളും കുട്ടികളുടെ അമ്മമാര്‍ക്ക് അപകട മുന്നറിയിപ്പ് കൊടുത്തു കഴിഞ്ഞു : സ്കൂളുകള്‍ ചുമ വിമുക്ത മാക്കുന്നതിനു PTA കൂടുന്നു. സ്കൂളില്‍ ഒരു കാരണ വശാലും ചുമ വച്ചു പൊറുപ്പിക്കില്ല. തുമ്മിയും ചീറ്റിയും ആരെങ്കിലും എത്തിയാല്‍, മഞ്ഞാണോ മഴയാണോ എന്നു നോക്കാതെ ആദ്യം അവരെ പ്രത്യേക സെല്ലിലേക്ക് മാറ്റും. ക്വാറണ്ടൈന്‍ ചെയ്യപ്പെടും. നല്ല ഉദ്ദേശം മാത്രമേയുള്ളൂ. ഫ്ലു ഇല്ലെങ്കില്‍ സന്തോഷത്തോടെ ഒരു candy നല്‍കി അവരെ വിടും. ഫ്ലു ഉണ്ടെങ്കിലോ, ഒരു അണു ഭീകരനെ എന്ന പോലെ അണു വിമുക്ത വാഹനത്തില്‍ അടച്ചു പൂട്ടി വീട്ടില്‍ എത്തിക്കും. കുട്ടിയുടെ അമ്മ ചാര്‍ജ് ചെയ്യപ്പെട്ടേക്കാം.
ഹോവര്‍ഡ് ഹുഘെസ്മാര്‍
നിങ്ങള്‍ Howard Hughes നെ ക്കുറിച്ച് കേട്ടിരിക്കും. അണുക്കളെ പേടിച്ചു ജീവിച്ച ഒരു കോടീശ്വരന്‍. വിമാന എഞ്ചിനീയര്‍ ആയിരുന്ന അയാള്‍ സിനിമ നിര്‍മ്മാതാവും നല്ല സംവിധായകനും ആയിരുന്നു. തന്റെ ഒരു പടത്തിന്റെ പെര്‍ഫെക്ഷനു വേണ്ടി 150 പ്രാവശ്യം അയാള്‍ ആ പടം കണ്ടിട്ടുണ്ടത്രേ. അയാള്‍ക്ക് ഒരു വിചിത്ര സ്വഭാവം ഉണ്ടായിരുന്നു. അയാള്‍ ആരെയും തൊടില്ല. ആരും അയാളെ നോക്കുവാനോ അയാളോട് സംസാരിക്കുവാനോ പാടില്ല. അണുക്കളെ പേടിച്ചു അയാള്‍ ആരെയും തൊടില്ല. ആര്‍ക്കും കൈ കൊടുക്കില്ല. വാതില്‍ പിടിയില്‍ പോലും തൊടില്ല. സ്റ്റുഡിയോയുടെ ഇരുട്ട് മുറിയില്‍ നാലു മാസക്കാലം അയാള്‍ കഴിച്ചു കൂട്ടി. ചോക്ലേറ്റ് ബാറും പാലും മാത്രം കഴിച്ചു. ഉടുത്ത വസ്ത്രത്തെ ഭയപ്പെട്ടിരുന്ന അയാള്‍ സാനിറ്റൈസ് ചെയ്ത നാപ്കിന്‍സ് കൊണ്ടു നഗ്നത മൂടി.
ഇന്ന് ഇവിടെ എല്ലാവരും Howard Hughes മാര്‍. എല്ലാവരും തന്നെ പിടി കൂടുന്ന അണുക്കളെ ഭയന്ന് നിലവിളിക്കുന്നു. എപ്പോഴും വിഷമിക്കുന്നു.
ഈ ഭയം കുട്ടികളില്‍ വരെ എത്തി. തന്റെ ചങ്ങാതി ഒന്നു ചുമച്ചാല്‍ ചങ്ങാതിമാര്‍ ഓടി ഒളിക്കുന്ന കാലത്തിലേക്ക് നാം അടുക്കുന്നു.
സ്കൂള്‍ ഒരു ഭാഗം മാത്രം. സാനിറ്റൈസേസ് എല്ലാ സ്ഥലങ്ങളിലും വച്ചിട്ടുണ്ട്. ഷോപ്പിംഗ് മാളുകളില്‍, എലിവേറ്ററുകളില്‍, ഓഫീസുകളില്‍ എല്ലായിടത്തും. പാസ്‌വേഡ് അടിച്ചു കൊടുത്താലേ ജോലി സ്ഥലത്തെ വാതില്‍ എനിക്ക് വേണ്ടി തുറക്കൂ. പക്ഷെ അതിനു മുമ്പ് കൈ സാനിറ്റൈസ് ചെയ്യണം.


ഏതോ ഒരു സിനിമയില്‍ ജഗതി ഒരു കോഴിയുമായി SI യുടെ വീട്ടിലേക്കു വരുന്നു. കാളിംഗ് ബെല്‍ അടിക്കുവാന്‍ ഉയര്‍ത്തിയ കൈ അയാള്‍ പെട്ടെന്ന് താഴ്‌ത്തുന്നു. വേണ്ട, വിരലടയാളം പതിയും. ബെല്‍, കോഴിയുടെ ചുണ്ടു കൊണ്ടു അമര്‍ത്തുന്നു. ഇവിടെയും എലിവേറ്ററുകളുടെ ബട്ടണുകള്‍ കാറിന്റെ കീ കൊണ്ടാണ് ചിലര്‍ അമര്‍ത്തുന്നത്. വാഷ് റൂമില്‍ കയറിയാല്‍ ഫ്ലഷ് ചെയ്യുന്നതിന് കാല്‍ വിരല്‍ ഉപയോഗിക്കുന്നു. വാതില്‍ പിടിയില്‍ തൊടാതിരിക്കുവാന്‍ ഷോള്‍ഡര്‍ കൊണ്ടു ഡോര്‍ തള്ളി തുറക്കുന്നു.

പ്രശ്നങ്ങളാണ്. അണു കടിയേല്‍ക്കാതെ ബസ്സില്‍ എങ്ങിനെ കയറും? എല്ലാവരും പിടിച്ച കമ്പിയില്‍ തന്നെയല്ലേ നമ്മളും പിടിക്കേണ്ടത്? ബാങ്കിലെ പണ മെഷീനില്‍ നിന്നും പണം എങ്ങിനെ എടുക്കും. ആ പത്തു കട്ടകള്‍ തന്നെയല്ലേ നാമും അമര്‍ത്തുന്നത്? വരുന്ന കാശ് എങ്ങിനെ എടുക്കും. അതില്‍ അണുക്കള്‍ ഉണ്ടാകില്ലേ?
ഭയം പടരുകയാണ്
പ്രണയിനിയുടെ ചുംബനങ്ങള്‍
പ്രണയിനിയുടെ ചുംബനം, അതിനി സ്വപനം മാത്രമാകുമോ? കാല്‍ വിരലുകളില്‍ ഏങ്ങി, കഴുത്തിലേക്കു കൈ പടര്‍ത്തി, നെഞ്ചമര്‍ത്തി കാമുകി തരുന്ന ആ മുത്തമുണ്ടല്ലോ, ഹോ, അതിനി വായുവില്‍ ആയിരിക്കുമോ? അണുക്കളേക്കാള്‍ ഭയാനകമായ അണു ഭയം നമ്മില്‍ നിറച്ചവര്‍ ആരാണ് ?
ഇലിനോയിസിലെ മിലാനിലെ McDonald റെസ്റ്റോറന്‍റ്റില്‍ ഒരു ജോലിക്കാരന്‍ ഭക്ഷണം എടുത്തു കൊടുത്തു. 2008 ജൂലൈയില്‍ ഏഴു ദിവസമാണ് അയാള്‍ അവിടെ ജോലി ചെയ്തത്. ഹെല്‍‌ത്ത് പരിശോധകര്‍ അയാള്‍ക്ക് ഹെപ്പറ്റൈറ്റിസ് എ ഉണ്ടെന്ന് കണ്ടെത്തി. അയാള്‍ വാഷ്റൂമില്‍ കയറി രണ്ടു പ്രാവശ്യം കൈ കഴുകാതെ അടുക്കളയിലേക്ക് വന്നു കാണുമെന്ന് ഹെല്‍‌ത്തുകാര്‍ മനസ്സിലാക്കുന്നു. പ്രശ്നം അതല്ല. ഈ ഏഴു ദിവസം 10000 ആളുകളാണ് അവിടെ നിന്ന് ഭക്ഷണം കഴിച്ചത്. അവരെയൊക്കെ ഹെപ്പറ്റൈറ്റിസ് എ പിടി കൂടിയിട്ടുണ്ടാവും.
അടിയന്തിരമായി ഹോട്ടലുകാരും ഹെല്‍‌ത്തുകാരും മീറ്റിംഗ് കൂടി. ഹോട്ടല്‍ മൂന്നു ദിവസത്തേക്ക് ശുദ്ധികരണത്തിനു വേണ്ടി പൂട്ടി. മക് ഡൊണാള്‍ഡിന്റെ ചിലവില്‍ വന്നവര്ക്കൊക്കെ ഹെപ്പറ്റൈറ്റിസ് എ യുടെ ഇഞ്ചക്ഷന്‍ കൊടുത്തു. ഇന്‍ജെക്ഷനു വേണ്ടി ധാരാളം പേര്‍ വന്നു. ഒന്നു കൂടി ഉറപ്പാക്കുവാന്‍ ചിലര്‍ രണ്ടു പ്രാവശ്യം ഷോട്ട് എടുത്തുവത്രേ.
എലിപ്പനിയല്ല, പുലിപ്പനി
ഇക്കാര്യത്തില്‍ നമ്മള്‍ കേരളീയരും മോശമല്ലല്ലോ. എലികള്‍ എത്രയോ ആയിരം വര്‍ഷങ്ങളായി നമ്മോടൊപ്പം ജീവിക്കുന്നു. മനുഷ്യരെക്കാള്‍ മുമ്പ് ഇവിടെ വന്നത് എലികളാണല്ലോ. അവ മൂത്രമൊഴിച്ചു തന്നെയാണ് ഇത്രയും കൊല്ലം ജീവിച്ചത്. മാലിന്യ നഗരമായ കൊച്ചിയില്‍ കണ്ട ഒരു തരം പനിയെ അവര്‍ എലിപ്പനി എന്നു പേരിട്ടു വിളിച്ചു. കാരണം, എലി കാനകളില്‍ മൂത്രമൊഴിക്കുന്നു. കൊച്ചിന്‍ കോര്‍പ്പൊറേഷന്‍ എലി വേട്ട തുടങ്ങി. കോടി രൂപയുടെ വിഷം വാങ്ങി അവര്‍ സകല ജലാശയങ്ങളിലും തളിച്ചു. എലിപ്പനിയല്ല, പുലിപ്പനി. എന്ന് കേരളത്തിലെ പ്രകൃതി ചികിത്സ പ്രവര്‍ത്തകര്‍ പ്രചാരണം നടത്തി. കൊച്ചിയിലെ മലിനമായ ഓടയില്‍ കാല് മുറിച്ചു നിന്ന ജേക്കബ് വടക്കാഞ്ചേരിയും ഏഴു പ്രകൃതി ചികിത്സാ പ്രവര്‍ത്തകരും, പനിയുടെ യഥാര്‍ത്ഥ കാരണത്തെ എലിയുടെ തലയില്‍ വച്ചു കെട്ടുന്നതി നെതിരെയും കോടി കണക്കിന് രൂപയുടെ കൊട്ടേഷന്‍ കൊടുത്തു വിഷം വാങ്ങി ജലാശയങ്ങള്‍ വിഷമയം ആക്കുന്നതി നെതിരെയും പ്രതിഷേധിച്ചു.
കുറച്ചു നാള്‍ കഴിഞ്ഞു ഗവണ്മെന്‍റ് അറിയിപ്പുണ്ടായി: എലിപ്പനിയുടെ കാരണം എലി മൂത്രമിറ്റിച്ചതു കൊണ്ടല്ല!
അണുക്കളേക്കാള്‍ ഭയാനകമായ ഭയം നമ്മില്‍ കുത്തി വെയ്ക്കുക്കുന്നവര്‍ ആരാണ് ? ചാറ്റല്‍ മഴ കൊള്ളരുതേ, നീരിളക്കം പിടിക്കും എന്ന അമ്മമൊഴി നമുക്ക് നഷ്‌ട്ടമായതെങ്ങിനെ? കോടാനു കോടി വൈറസുകള്‍ നിന്നെ തേടി നടക്കുന്നു എന്ന ശാസ്ത്ര അറിവുകള്‍ നമ്മെ മനോ രോഗികള്‍ ആക്കുമ്പോള്‍ ഭീമന്‍ മരുന്ന് കമ്പനികള്‍ നമുക്ക് സഹായമായി വരുന്നതിനു പിന്നിലെ വാണിജ്യ താല്‍‌പര്യമെന്ത്?
Part 2:
ബഹുരാഷ്ട്ര മരുന്ന്കമ്പനികളും, ആന്‍റ്റിബയോട്ടിക്കില്‍ തിടംവയ്‌ക്കുന്ന സൂപ്പര്‍ബഗ്കളും