Wednesday, July 22, 2015

അഴുക്കില്ലം- Rafeeq Ahamad's first novel

Reading by azeezks@gmail.com
റഫീഖ് അഹമ്മദിനെപ്പോലുള്ള പ്രശസ്തനായ ഒരു കവി ആദ്യമായി ഒരു നോവലെഴുതുമ്പോള്‍ അദ്ദേഹത്തിന്‍റെ പെരുമയ്ക്ക് തിളക്കം കൂട്ടി വായനക്കാ൪ വൌ എന്ന് വിരലുകടിച്ചുപോകുവാന്‍ അന്നേവരെ ഇറങ്ങിയിട്ടുള്ള നൂറുനൂറു നോവലുകള‍ ഉറക്കമിളച്ചിരുന്ന് പഠിച്ച്, ഗവേഷണം ചെയ്ത് അതില്‍ നിന്നൊക്കെ വ്യത്യസ്ഥമായ ഒരാറ്റന്‍ പീസ് അദ്ദേഹം ഇറക്കി മലയാളത്തെ നടുക്കുമെന്നാണ് നാം പ്രതീക്ഷിച്ചിരുന്നത്. പക്ഷെ പരമദരിദ്രനായ ഒരു പാവത്താനെപ്പോലെ വളരെ പരമ്പരാഗതമായ ഒരു നറേറ്റിവ് ഉപയോഗിച്ച് അപ്രശസ്തമായ ഏതോ ഒരു ഗ്രാമത്തില്‍, കണ്ടാരന്‍ മരം വെട്ടിയിട്ടിടിഞ്ഞുപൊളിഞ്ഞ ഒരു വായനശാലയെ ചുറ്റിപ്പറ്റി, 1960-70 കളില്‍ ജീവിച്ച കുറെ സാധാരണക്കാരുടെ വളരെ സാധാരണമായ ഒരു ജീവിതം ചെറിയ ചെറിയ കഥകളായ കോ൪ത്തിണക്കി നമ്മോടു പറയുകയാണ് ശ്രീ റഫീഖ് അഴുക്കില്ലം എന്ന നോവലിലൂടെ. 


ഈ ഉദ്യമത്തില്‍ ഏതൊരു തുടക്കക്കാരനേയും പോലെ അദ്ദേഹം പൊളിഞ്ഞ് പാളീസാകേണ്ടതായിരുന്നു. പക്ഷെ, വായനക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് കവിത വിളങ്ങുന്ന കയ്യില്‍ നോവലും വിളങ്ങുമെന്ന് തെളിയിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ നോവല്‍ അഴുക്കില്ലം നമ്മെ സന്തോഷിപ്പിക്കുന്നു.
ഈ ചത്തുമണ്ണടിഞ്ഞുപോയ മനുഷ്യ൪ക്ക് ഉയിരുകൊടുത്തിട്ട് മലയാളത്തിനിപ്പോള്‍ എന്തു പുളുത്താന്‍, എന്തുനേട്ടം എന്നു നാം ഒരു പക്ഷേ ചോദിച്ചേക്കാം. ഉത്തരമുണ്ട് റഫീഖിന്: ഓരോ പുതിയ സമുദായവും പൂ൪വ്വസമുദായങ്ങളുടെ ജീവിതം മുഴത്തിനു മുഴമായും ചാണിനു ചാണായും പിന്തുടരും. ആ അ൪ത്ഥത്തില്‍ പൂ൪വ്വസമുദായത്തിന് സ്മാരകശിലകള്‍ പണിയുകയാണ് നോവലിസ്റ്റ്.


റഫീഖിന്‍റെ പറച്ചില്‍ രീതി പരമ്പരാഗതമാണെങ്കിലും ഇത്ര ദാ൪ശനികമായ സമീപനം മലയാളത്തില്‍ ഒ വി പോലും കൊണ്ടുവന്നിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇതുവരെ ആറോ ഏഴോ ലക്കം പുറത്തുവന്നുവെന്നാണ് തോന്നുന്നത്, ഓരോ അദ്ധ്യായത്തിലും ലളിതമെങ്കിലും ഇതുവരെ മലയാളം ചിന്തിച്ചിട്ടില്ലാത്ത വളരെ നവീനമായ ദാ൪ശനികത അദ്ദേഹം ഒളിപ്പിച്ചുവച്ചിട്ടുണ്ട്. കഥാകാരന്‍റെ അപരനായ മൂത്തേടത്തിനെക്കൊണ്ടാണ് അയാള്‍ ഇത് സാധിപ്പിക്കുന്നത്.

പപ്പുമതത്തില്‍ പപ്പു, പണ്ട് ഒരു കാല്‍പ്പനികത മാത്രമായിരുന്നു. രസത്തിനുവേണ്ടി ഒരു പുതിയ മതം. പക്ഷെ അത് സൃഷ്ടിച്ച മനുഷ്യന്‍, മനുഷ്യനെന്നുള്ള പരിമിതി തുറങ്കുഭേദിച്ച്, ദൈവമായി, വലിയ മതമായി, അമാനുഷികതയിലേക്ക് പപ്പുമതം നടന്നുകയറുകയാണ്. അനുഷ്ഠാനങ്ങളും സമ്പ്രദായങ്ങളും നിലവില്‍ വന്നു. എല്ലാവരും പപ്പുവിനെ ആരാധിച്ചു. പപ്പുവിന് വേണ്ടി ചാവേറാകുവാന്‍ വരെ ഭക്ത൪ തയ്യാറായി നില്‍ക്കുന്നു. 

എല്ലാ ഇതിഹാസങ്ങളും അതിന്‍റെ ആരംഭത്തില്‍ വളരെ ലളിതമായ നാടോടികഥകളാണെന്ന് ഇതിലെ ദാ൪ശനികന്‍ പറയുന്നു. പിന്നീടത് വിശ്വാസസംഹിതകളായി മാറുന്നു. അതുണ്ടായ കാലത്ത് ജനിച്ചു എന്ന ഭാഗ്യം കിട്ടിയവ൪ ഈശ്വരീയതയിലേക്ക് ഉയരുന്നു. ആ മതം നിലനില്‍ക്കുന്ന കാലത്തോളം അതിലെ കഥാപാത്രങ്ങളായി നിലനില്‍ക്കുന്നു. എന്തൊരു ഭാഗ്യം. മതം സൃഷ്ടിച്ചവ൪ക്കുപോലും തിരുത്തുവാന്‍ കഴിയാത്ത രീതിയില്‍ പപ്പുമതം കൈവിട്ടുപോയി. പപ്പുമതം നിലവിലെ മതങ്ങളാകാം, നിലവിലെ രാഷ്ട്രീയമാകാം അല്ലെങ്കില്‍ എല്ലാ കാലത്തേയും മഹത്തായതെന്ന് നാം വിശ്വസിക്കുന്ന ദ൪ശനങ്ങളാകാം, മഹത്തായ എപ്പികുകളാകാം.


ഒരു ക്ഷുരകന്‍റെ ദാ൪ശനികവ്യഥ മലയാളത്തില്‍ ഈ രീതിയില്‍ റഫീഖിനെപ്പോലെ ആരും അവതരിപ്പിച്ചിട്ടില്ല. ഇത് അനില്‍പനച്ചൂരാന്‍റെ വ്യത്യസ്ഥനായ ബാ൪ബ൪ അല്ല. 

ഉലഹന്നാന്‍ വെട്ടുന്ന ഓരോ തലയിലും അടങ്ങിയിരിക്കുന്ന അറിവിന്‍റെ മഹാസമുദ്രങ്ങളെ ഓ൪ത്ത്, അതിന്‍റെ നിസ്സഹായതയോ൪ത്ത്, ആ തലയില്‍ ഒളിഞ്ഞിരിക്കുന്ന സങ്കടങ്ങളെ ഓ൪ത്തു ബാ൪ബ൪ ഉലഹന്നാന്‍ കരയുന്നു. ഉലഹന്നാന്‍റെ  തലപരിചരണത്തില്‍ കള്ളനായ കിണ്ടിമണി സ്വന്തം അമ്മയെ ഓ൪ത്തുകരയുന്നു. ഒരു നല്ല കസേര അമ്മയ്ക്ക് വാങ്ങിക്കൊടുക്കുവാന്‍ കഴിയാതിരുന്ന സങ്കടമോ൪ത്ത് അയാള്‍ കരയുന്നു. അതിന്‍റെ ദാ൪ശനികപ്രതികാരമായി മോഷ്ടിക്കുവാന്‍ കയറുന്ന ഏത് വീട്ടിലും പുതിയ കസേര കണ്ടാല്‍ അതിലയാള്‍ തൂറിവച്ച് അമ്മയെ ഓ൪ക്കുന്നു. പരിചയമുള്ള മലം കണ്ട് പോലീസുകാ൪ കള്ളനെ പെട്ടെന്ന് മനസ്സിലാക്കുമെന്ന അപകടം പോലും അയാള്‍ ആ സമയത്ത് വകവയ്ക്കുന്നില്ല.

അത്ഭുതപ്പെട്ടുപോകും ഈ നോവലിലെ ഓരോ അദ്ധ്യായങ്ങള്‍ നാം വായിക്കുമ്പോഴും. 

കൊതുകുനിവാരണത്തില്‍ കൊതുകിനു വേണ്ടി സംസാരിക്കുവാന്‍ ആരുണ്ട് ഈ ലോകത്ത് റഫീഖിന്‍റെ ഈ മൂത്തേടമല്ലാതെ. എടാ, പണ്ഡിതാ, എടാ കവേ, നീ ഞങ്ങള്‍ക്ക് വെറും അന്നമാണെടാ, അന്നം എന്ന് കൊതുകുപറയുമ്പോള്‍ നാം ഏത് തരം ചിരിയാണ് ചിരിക്കേണ്ടത്. ഞങ്ങള്‍ ഓരോ ചോരയേയും ഗ്രേഡ് ചെയ്തിട്ടുണ്ട്. കവീ, നിന്‍റെ ചോര ഞങ്ങള്‍ക്ക് ഏറ്റവും വെറുപ്പുള്ള കുടിക്കുവാനറക്കുന്ന ചോരയാടാ എന്ന് നോവലിസ്റ്റ് പറയാതെ പറയുകയാണോ?

വായിക്കണേ ഈ നോവല്‍ അഴുക്കില്ലം. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലാണ്. കന്നി നോവലിസ്റ്റ് റഫീഖ് അഹമ്മദിന് ആശംസകള്‍.

Monday, July 20, 2015

Germophobia

 azeezks@gmail.com
ജനലിനപ്പുറം പകര്‍ച്ചവ്യാധി പൂത്തുലയുന്നു
ശ്വാസാന്തരങ്ങളിള്‍് ശോണകഫം പുഷ്പിക്കുന്നു
തരുവയെന്തുഞാന്‍് നിനക്ക്
ഉള്ളിലെ പുകമറവീണ കരച്ചിലോ
ചിറകൊടിഞ്ഞ പ്രാവിന്റെ മരണമോ
-മരണവാര്‍്ഡ്, ബാലചന്ദ്രന്‍

നോര്‍ത്ത് അമേരിക്കയിലെ ഞങ്ങളുടെ സമൂഹത്തെ പകര്ച്ചവ്യാധിയുടെ ആധി പിടികൂടിയിരിക്കുകയാണ്. ചിലപ്പോള്‍ അത് ഉത്തേജകമാണ്. നാം ശുദ്ധീകരിച്ചുകൊണ്ടേയിരിക്കും. ചിലപ്പോളത് നമ്മെ മാനഭംഗപ്പെടുത്തും. പ്രതിരോധം നഷ്ടപ്പെട്ടു തളര്‍ന്നിരുന്നുപോകും.

ബൊവ്നസ്സിലെ ചുവന്ന പ്രഭാതം

















































പുലര്‍ച്ചെ , തുറന്നു കിടപ്പിന്റെ വിശാലത ഭയപ്പെടുത്തുന്ന ഈ പ്രയറിയില്‍, ഞാന്‍ ബസ്സ്കാത്തു നില്‍ക്കുകയാണ്‌. സുര്യന്‍ ഉണരുന്നതെയുള്ളൂ. സമ്മറാണെന്കിലും തണുപ്പുണ്ട്. ആറു ഡിഗ്രി. ഉച്ച കഴിഞ്ഞാല്‍ അത് കൂടി കൂടി 32 വരെയാകും. കിഴക്കിനു പഴുത്ത അടുപ്പിന്റെ നിറം. പേരറിയാത്ത കിളികള്‍ സംഘമായി പോകുന്നുണ്ട്. ആരോഗ്യം ഭാസ്കരനോടു ചോദിക്കുക എന്ന ഋഗ്വേദ മന്ത്രം ഓര്‍ത്തുകൊണ്ടു ഞാന്‍ സൂര്യനുനേരെ വിനീതനായി തിരിഞ്ഞു നില്‍ക്കുന്നു. പ്രഭാതകിരണങ്ങള്‍ എന്നെ പ്രകാശിപ്പിക്കുന്നു. എന്‍റെ പ്രാണനു അത് ഉണര്‍വേകുന്നു.പെട്ടെന്ന് എന്നെ ഭയംപിടികൂടി. ഈ കിരണങ്ങള്‍, ജീവന്റെ ഈ കിരണങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു. ഇത് കാന്‍്സറിന്റെ ബീജങ്ങളാകുമോ? ലാബുകള്‍ തകര്‍ത്തു ആകാശത്തിലേക്ക് കടന്ന ഏതെന്കിലും മാരകവൈറസുകള്‍ ആകുമോ? എന്‍റെ ശരീരത്തില്‍് തുളച്ചുകയറി ദുരന്തങ്ങള്‍ വിതയ്ക്കുന്ന വൈറസുകള്‍, ആ എക്സോര്സിസ്റ്റുകള്‍്. അവ എന്‍റെ നേരെമാത്രം പാഞ്ഞടുക്കുന്നതെന്തിനു? ആ പറവകള്‍, പറവകള്‍ തന്നെയോ? അതിന്റെ ശബ്ദം കേള്‍ക്കു. beep beep, ഇങ്ങിനെയാണോ കിളികള്‍ ശബ്ദിക്കുക.
ഞാന്‍ ഇപ്പോള്‍ വൈറസ്‌ പരനോഇയയുടെ പിടിയിലാണ്.ഏതൊരു ആധുനികനെയും പോലെ.
ഒന്നാംനമ്പര്‍ ബസ്സില്‍കയറിയാണ് ഞാന്‍ ജോലിക്ക് പോകുന്നത്. ബോവ്നെസ്സിലേക്കുള്ള ഒരേ ഒരു ബസ്സാണതു. യാത്രക്കാര്‍് ഭൂരിഭാഗവും വെള്ളക്കാരാണ്. ചില സര്ദാര്ജികളുമുണ്ടു. ഉരുളക്കിഴങ്ങും സര്‍ദാര്‍ജിയും എവിടെയും കാണുമല്ലോ. "good morning, how are you today?" ഓരോ യാത്രക്കാരനെയും ബസ്സ്ഡ്രൈവര്‍ അഭിവാദ്യംചെയ്യുകയാണ്. ഇറങ്ങാന്‍ നേരം have a nice day എന്നും good eve/goodnight എന്നൊക്കെ അയാള്‍ പറയുന്നു. അവരുടെ ഡൂട്ടിയുടെ ഭാഗമാണോ ഈ അഭിവാദ്യങ്ങള്‍ എന്ന് ഞാന്‍ സംശയിക്കാറ്രുണ്ടു. അത്രയ്ക്ക് കൃത്യതയും മാന്യതയും. ഒരു മണിക്കൂര്‍ യാത്രയായതുകൊന്ടു ബസ്സിലാണ് പലരുടെയും breakfast.ചികെന്‍ സാന്‍്വിചും പോപുമാണ് സാധാരണ. ചില സ്ത്രീകള്‍ ആപ്പിള്‍ പൈ കഴിക്കുന്നതു കാണാം.നമ്മുടെ പഴംപൊരി പോലിരിക്കും. പക്ഷെ പൊരിച്ചത് ഏതോ ഫാക്റ്ററിയില്‍് എന്നെന്കിലുമായിരിക്കും. ഡിസ്പ്ലേ ഷെല്‍ഫില്‍ നിന്നെടുത്തു മൈക്രോവ് ചെയ്തു 'ഫ്രഷ്‌' ആയി നമുക്ക് തരുന്നു breakfast കഴിഞ്ഞാല്‍ എല്ലാവരും പുസ്തകം വായിച്ചുകൊണ്ടിരിക്കും. 60-70 കഴിഞ്ഞ പുരുഷന്മാര്‍് പെന്‍സില്‍ എടുത്തു കളങ്ങള്‍ പൂരിപ്പിക്കുന്നതു കാണാം.sudoku അല്‍്ഷെമിര്സ് എന്ന പ്രന്ഞനഷ്ട്ടപ്പെടുത്തുന്ന രോഗം ഇല്ല എന്ന് അവര്‍ ഉറപ്പുവരുത്തുന്നത് പൂര്‍ത്തിയായ ഈ കളങ്ങള്‍ നോക്കിയാണത്രെ.





വായനയുടെ ഓരോ മാസത്തെയും ട്രെന്‍ഡ് ലൈബ്രറികള്‍ പബ്ലിഷ് ചെയ്യാറുണ്ടു. പുരുഷന്മാര്‍ പൊതുവേ ഹൊറൊര്‍് പുസ്തകങ്ങളാണ് വായിക്കുന്നത്. പേയും പിശാചും നേര്‍ക്ക്‌നേര്‍ കടന്നുവരുന്ന ഈ പുസ്തകങ്ങള്‍ അവര്‍ കണ്ണെടുക്കാതെ വായിച്ചുകൊണ്ടിരിക്കും. അറുപതു കഴിഞ്ഞ സ്ത്രീകള്‍ ഏതാവും വായിക്കുക, രാമായണം? സോറി, ഇത് കത്തോലിക്കാ രാജ്യമാണല്ലോ, ബൈബിള്‍? തെറ്റി. അവര്‍ വായിക്കുന്നത് റൊമാന്‍സ് പുസ്തകങ്ങളാണ്. Eve Silver Seduced By a Stranger series. അതില്‍ ഒന്നെടുത്തു ഞാന്‍ വായിച്ചിട്ടുണ്ട്. എറണാകുളം എളൂര്‍ ലെണ്ടിംഗ് ലൈബ്രറിയില്‍് നാലു അലമാര നിറയെയിരിക്കുന്ന Mills and Boons ഞാന്‍ ഓര്‍ത്തു പോയി. പക്ഷെ ഇത് കാനഡയായതുകൊണ്ടു കുറച്ചുകൂടി കൊഴുപ്പും എരിയുമുണ്ടു. ഇടക്കിടെ ചില നല്ല കഷണങ്ങളും കടിക്കാം.
65 കഴിഞ്ഞ സ്ത്രീകള്‍ക്ക് രണ്ടു വഴികളാണുള്ളതു. മക്കളോ കൊച്ചുമക്കളോ അടുത്തില്ലാത്തതുകൊണ്ടു ഭയാനകമായ ഏകാന്തതയാണവര്‍് അനുഭവിക്കുന്നുതു. നാം ചെയ്യുന്നത്പോലെ ഓം ത്രയംബകം എന്ന മഹാ മ്രൃതുന്ജയ മന്ത്രം ചൊല്ലി ആത്മന്റ്റെ കര്‍മങ്ങള്‍ ശുദ്ധീകര്‍ക്കുന്നതിനെഅവര്‍ അവര്‍ ഭയപ്പെടുന്നു.മരണത്തെ അകറ്റുന്നത് മറ്റു വഴികളിലൂടെയാണ്.എല്ലാ മാസത്തിലും ഡോക്ടര്‍ സന്ദര്ശനം ഉളളതുപോലെ കൌണ്സില്ലര്‍ സന്ദര്ശനങ്ങളുമുണ്ടു. റൊമാന്‍സ് വായിക്കുവാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു. HRT എന്ന HormoneReplacementTherapy ചെയ്താല്‍ രണ്ടാം യവ്വനം വരികയായി. HRT ചെയ്യുന്ന സ്ത്രീകള്ക്കു കാന്‍സര്‍ വരുന്നു എന്നത് പിന്നീട് നടക്കുന്ന കാര്യമായതുകൊന്ടു അത് അവര്‍ കാര്യമാക്കുന്നില്ല. പ്രേമവും ശ്രൃംഗാരവും ജീവിതത്തിനു പുതിയ മധുരം നല്‍കുന്നു. വെപ്പുപല്ലുകള്‍ ഒറിജിനല്‍ പല്ലുകളേക്കാള്‍് മനോഹരമായതുകൊണ്ടും ചില്ലറ Pedicure കൊണ്ടും 65 കഴിഞ്ഞ സ്ത്രീകള്‍ ആത്മവിശ്വാസം വീണ്ടെടുക്കുന്നു.
germophobia
ബസ്സിപ്പോള്‍ downtown കഴിഞ്ഞു."ശ്ശ്," ബസ്സിലിരുന്ന ഒരു പെണ്‍കുട്ടി തുമ്മിയതാണ്. കര്‍്ചിഫ് എടുത്തു അവള്‍ മുഖം തുടച്ചു.വീണ്ടും വീണ്ടും അവള്‍ തുമ്മിക്കൊണ്ടിരിക്കുകയാണു. അവള്‍ നല്ല മര്യാദയുള്ള പെണ്‍കുട്ടിയാണ്. തുമ്മല്‍മര്യാദകള്‍ പാലിക്കുന്നു. കേര്ചിഫ്‌ എടുത്തു വായും മു‌ക്കും പൊത്തിപ്പിടിച്ചു വലിയ തുമ്മലിനെ ബലംപിടിച്ചു ഒരു ചെറിയ ശ് ലാക്കി അവള്‍ വിടുന്നു. എല്ലാ ബസ്സുകളിലും ട്രെയിനുകളിലും തുമ്മല്‍മര്യാദകള്‍ പഠിപ്പിക്കുന്ന ബോര്‍ഡ്കള്‍ ഉണ്ട്. തുമ്മല്‍ വന്നാല്‍ എങ്ങിനെ തുമ്മണമെന്നു ചിത്രസഹിതം അതില്‍ വിവരിക്കുന്നു( fightflu.ca). സംശയങ്ങളുണ്ടെന്കില്‍് വിളിക്കേണ്ട ഫോണ്‍നമ്പറും അതിലുണ്ട്.1 800 454 8302.
ഇവളുടെ തുമ്മല്‍ നടക്കുമ്പോള്‍ മറ്റൊരു കാര്യം നടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. മുന്സീറ്റിലിരിക്കുന്ന നൂറുകിലോ ഭാരമുള്ള ഒരു സായിപ്പ് ഇവളുടെ ഓരോ തുമ്മലിനും വെടിയുണ്ട കണക്കെ തെറിച്ചുകൊണ്ടിരിക്കുന്നു. തുമ്മലിന് ഇത്ര ശക്തിയോ? അല്ല. തുമ്മുമ്പോള്‍ അയാളിലേക്ക് വരുന്ന കോടി കോടി വൈറസുകളെയോര്‍്ത്തു അയാള്‍ ഞെട്ടുകയാണ്.
ജര്മോഫോബിയ എന്ന അണുഭയം ഞങ്ങളെ കീഴടക്കികഴിഞ്ഞു. ഞങ്ങളെല്ലാം ഒരു ആന്റ്റിസെപ്റ്റിക് സൊസൈറ്റി സ്വപ്നം കാണുന്നവരാണ്.
തുമ്മലും ചുമയും പനിയും നീരളക്കവും പുതിയ രോഗങ്ങളാണോ? അതുള്ളവരെ ഒരു ബയോടെററിസ്റ്റിനെയെന്നപോലെ എന്തുകൊണ്ടാണ് സമൂഹം കാണുന്നത്?

കാനഡയിലെ തീവണ്ടികളില്‍ ഒരിക്കല്‍ വച്ചിരുന്ന ബഹുരാഷ്ട്ര മരുന്ന് ഭീമന്‍ Pfiser ന്റെ പരസ്യം എന്നെ വളരെയധികം അസ്വസ്ഥനാക്കിയിരുന്നു. ഇന്ത്യ ഉള്പ്പെടെയുള്ള ചില രാജ്യങ്ങളുടെ ചിത്രങ്ങള്‍ ചുവന്ന നിറത്തില്‍ അതില്‍ കൊടുത്തിരിക്കുന്നു. ഒരു തെങ്ങ്, ഒരു കരിക്ക്, കരിക്കിനു മുകളില്‍ ഒരു അണുവിന്റെ ചിത്രം. നിങ്ങള്‍ ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യുകയാണെന്കില്‍് ഹോട്ടലിലെ വെള്ളം കുടിക്കരുത്. കരിക്ക് പോലും കുടിക്കരുത്. പിന്നീട് കാണിച്ചിരിക്കുന്നത്‌ ഒരു ഇന്ത്യന്‍ കക്കൂസ്. ആ കക്കൂസിനു മുമ്പില്‍ ക്യൂനില്‍ക്കുന്ന നിക്കര്‍ മാത്രം ധരിച്ച ടൂറിസ്റ്റുകള്‍്. നിങ്ങള്‍ക്ക് ഡയേറിയ പിടിക്കാം. ഹെപ്പറ്റൈറ്റിസ് എ പിടിക്കാം. അവരെപ്പോലെ. നിങ്ങള്‍ കുത്തുവപ്പ്എടുക്കുക.


ഇനി ടൂറിസ്റ്റ്കള്‍ ഇന്ത്യയിലേക്ക്‌ വന്നില്ലെന്കിലും പ്രശ്നമുണ്ട്.ഏഷ്യയിലുള്ള ഫ്ലുപിടിച്ച ഒരു സ്ത്രീ വിമാനംകയറി കാനഡയിലേക്ക് വരുന്നു. അവള്‍ സഞ്ചരിച്ച നാല് വിമാനങ്ങളിലെ യാത്രക്കാര്‍ക്കും ഫ്ലുരോഗം നല്‍കുന്നു. എയര്‍പോര്ട്ടിലെ യാത്രക്കാര്‍ക്ക് ഫ്ലുപിടിക്കുന്നു. ഫ്ലുരോഗം പിടികൂടാതിരിക്കുന്നവര്‍് ആരെന്നു നിങ്ങള്ക്കറിയാം. ഫ്ലുഷോട്ട് എടുക്കുക. നിങ്ങളുടെ വൃത്തിയില്‍ മാത്രം കാര്യമില്ല.
വയറ്റാട്ടി മരുന്നുകാര്‍
അപമാനകരമാണ് ഒരു മൂന്നാംലോക രാജ്യക്കാരനായി ഇവിടെ ജീവിക്കുക എന്നത്. ഞാന്‍ അന്ധവിശ്വാസങ്ങളുടെയും അഴുക്കിന്റെയും മാലിന്യത്തിന്റെയും 30കോടി പട്ടിണിക്കാരുടേയും പ്രതിനിധിയാണ്. വയറ്റാട്ടി മരുന്നുകാര്‍ ,പാമ്പെണ്ണക്കാര്‍്. ബോംബയിലൂടെ യാത്ര ചെയ്താല്‍ സെപ്റ്റിക് ആകുമത്രേ. "Oh,you from India, is it really like this?" സ്ലംഡോഗ് കണ്ടതിനുശേഷം അവര്‍ ചോദിക്കുന്നു.
രണ്ടുദിവസം മുമ്പ് കാല്ഗറി ഹെറാള്‍്ഡ് എന്ന ന്യൂസ്‌പേപ്പറില്‍ ഒരു ന്യൂസ്‌വന്നു. ദരിദ്രനായ ഒരു ഇന്ത്യന്‍ കൃഷിക്കാരന്‍ കടംവീട്ടുവാന്‍ വേണ്ടി തന്റെ ഭാര്യയെ പണയംവച്ചത്രേ. ഈ ന്യൂസ്‌ മുറിച്ചെടുത്ത് ഒരു വെള്ളക്കാരന്‍ എന്നെ കാണിച്ചു. sad indeed! അവനു അത്ഭുതം. ഇതു എവിടെയും നടക്കുന്നതാണ്, എന്‍റെ നാട്ടില്‍ മാത്രമല്ല. സങ്കടംവന്ന ഞാന്‍ ധൈര്യം സംഭരിച്ച് ഓഷോയുടെ ഒരു ജോക്ക് പറഞ്ഞു:
ഒരു സായാഹ്ന പ്രഭാഷണത്തില്‍ ഒരു അനുയായി ഓഷോയോട് ചോദിച്ചു:
എന്തുകൊണ്ടാണ് ഒരു കര്‍ത്താവ്‌ ഇവിടെ അമേരിക്കയില്‍ പിറക്കാത്തത്? ഓഷോ പറഞ്ഞു: കര്‍ത്താവു പിറക്കുന്നതിനു ഒരു കന്യാമറിയം വേണമല്ലോ. അതിനെവിടെ ഇവിടെ ഒരു കന്യക?
ഫ്ലുയിലേക്ക് തന്നെ മടങ്ങാം
ഫ്ലു നേരിടുന്നതിനു ഗവണ്മെന്റ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. റ്റി്വിയിലൂടെ നിര്‍ദ്ദേശം കൊടുത്തുകൊന്ണ്ടിരിക്കുന്നു. നിങ്ങളുടെ അടുത്തിരിക്കുന്നത് നിങ്ങള്‍ അറിയാത്ത ഒരു തുമ്മല്‍ഭീകരനാകും. എല്ലാ സ്കൂളുകളും കുട്ടികളുടെ അമ്മമാര്‍ക്ക് അപകടവാണിംഗ് കൊടുത്തുകഴിഞ്ഞു: സ്കൂളുകള്‍് ചുമവിമുക്തമാക്കുന്നതിനു PTA കൂടുന്നു.സ്കൂളില്‍ ഒരു കാരണവശാലും ചുമ വച്ചുപൊറുപ്പിക്കില്ല. തുമ്മിയും ചീറ്റിയും ആരെന്കിലുമെത്തിയാല്‍്, മഞ്ഞാണോ മഴയാണോ എന്ന് നോക്കാതെ ആദ്യം അവരെ പ്രത്യേക സെല്ലിലേക്ക് മാറ്റും. ക്വാറണ്ടൈന്‍് ചെയ്യപ്പെടും. നല്ല ഉദ്ദേശം മാത്രമേയുള്ളൂ. ഫ്ലു ഇല്ലെങ്കില്‍ സന്തോഷത്തോടെ ഒരു candy നല്‍്കി അവരെ വിടും. ഫ്ലു ഉണ്ടെന്കിലോ, ഒരു അണുഭീകരനെ എന്നപോലെ അണുവിമുക്ത വാഹനത്തില്‍ അടച്ചുപൂട്ടി വീട്ടിലെത്തിക്കും. കുട്ടിയുടെ അമ്മ ചാര്‍ജ് ചെയ്യപ്പെട്ടേക്കാം.
ഹോവര്ഡ് ഹുഘെസ്‌മാര്‍
നിങ്ങള്‍ Howard Hughes നെക്കുറിച്ച് കേട്ടിരിക്കും. അണുക്കളെ പേടിച്ചു ജീവിച്ച ഒരു കോടീശ്വരന്‍്. വിമാന എഞ്ചിനീയര്‍ ആയിരുന്ന അയാള്‍ സിനിമ നിര്‍മാതാവും നല്ല സംവിധായകനുമായിരുന്നു. തന്റെ ഒരു പടത്തിന്റെ പെര്ഫെക്ഷ്നുവേണ്ടി വേണ്ടി 150 പ്രാവശ്യം അയാള്‍ ആ പടം കണ്ടിട്ടുണ്ടത്രേ. അയാള്‍ക്ക് ഒരു വിചിത്ര സ്വഭാവം ഉണ്ടായിരുന്നു. അയാള്‍ ആരെയും തൊടില്ല. ആരും അയാളെ നോക്കുവാനോ അയാളോട് സംസാരിക്കുവാനോ പാടില്ല. അണുക്കളെ പേടിച്ചു അയാള്‍ ആരെയും തൊടില്ല. ആര്‍ക്കും കൈകൊടുക്കില്ല. വാതില്‍പിടിയില്‍ പോലും തൊടില്ല. സ്റ്റുഡിയോയുടെ ഇരുട്ട്മുറിയില്‍ നാല്മാസക്കാലം അയാള്‍ കഴിച്ചുകൂട്ടി. ചോക്ലേറ്റ്ബാറും പാലുംമാത്രം കഴിച്ചു. ഉടുത്ത വസ്ത്രത്തെ ഭയപ്പെട്ടിരുന്ന അയാള്‍ സാനിറ്റൈസ് ചെയ്ത നാപ്കിന്‍്സ്കൊണ്ടു നഗ്നത മൂടി.
ഇന്ന് ഇവിടെ എല്ലാവരും Howard Hughesമാര്‍.എല്ലാവരും തന്നെ പിടികൂടുന്ന അണുക്കളെ ഭയന്ന് നിലവിളിക്കുന്നു. എപ്പോഴും വിഷമിക്കുന്നു.
ഈ ഭയം കുട്ടികളില്‍ വരെ എത്തി. തന്റെ ചങ്ങാതി ഒന്ന് ചുമച്ചാല്‍ ചങ്ങാതിമാര്‍ ഓടി ഒളിക്കുന്ന കാലത്തിലേക്ക് നാം അടുക്കുന്നു.
സ്കൂള്‍ ഒരു ഭാഗം മാത്രം. സാനിറ്റൈസേസ് എല്ലാ സ്ഥലങ്ങളിലും വച്ചിട്ടുണ്ട്. ഷോപ്പിങ്ങ്മാളുകളില്‍്, എലിവേറ്ററുകളില്‍്, ഓഫീസുകളില്‍്. എല്ലായിടത്തും. പാസ്സ്‌വേര്‍ഡ്‌ അടിച്ചു കൊടുത്താലേ ജോലിസ്ഥലത്തെ വാതില്‍ എനിക്ക് വേണ്ടി തുറയൂ. പക്ഷെ അതിനുമുമ്പ് കൈ സാനിറ്റൈസ് ചെയ്യണം.
ഏതോ ഒരു സിനിമയില്‍ ജഗതി ഒരു കോഴിയുമായി SIയുടെ വീട്ടിലേക്കു വരുന്നു.കാളിംഗ്ബെല്‍ അടിക്കുവാന്‍ ഉയര്‍ത്തിയ കൈ അയാള്‍ പെട്ടെന്ന് താഴ്ത്തുന്നു. വേണ്ട, വിരലടയാളം പതിയും. ബെല്‍, കോഴിയുടെ ചുണ്ടുകൊണ്ടു അമര്‍ത്തുന്നു. ഇവിടെയും എലിവേറ്ററുകളുടെ ബട്ടണുകള്‍ കാറിന്റെ കീ കൊണ്ടാണ് ചിലര്‍ അമര്‍ത്തുന്നതു. വാഷ്റൂമില്‍് കയറിയാല്‍് ഫ്ല്ഷ്ചെയ്യുന്നതിന് കാല്‍വിരല്‍ ഉപയോഗിക്കുന്നു. വാതില്‍ പിടിയില്‍ തൊടാതിരിക്കുവാന് ഷോള്ഡര്‍്കൊണ്ടു ഡോര്‍ തള്ളിതുറക്കുന്നു.
പ്രശ്നങ്ങളാണ്.
അണുകടിയേല്‍്ക്കാതെ ബസ്സില്‍ എങ്ങിനെ കയറും. എല്ലാവരും പിടിച്ച കമ്പിയില്‍ തന്നെയല്ലേ നമ്മളും പിടിക്കേണ്ടത്‌. ബാങ്കിലെ പണമെഷീനില്‍് നിന്നും പണം എങ്ങിനെ എടുക്കും. ആ പത്തു കട്ടകള്‍ തന്നെയല്ലേ നാമും അമര്‍്ത്തുന്നതു. വരുന്ന കാശ് എങ്ങിനെ എടുക്കും. അതില്‍ അണുക്കള്‍ ഉണ്ടാകില്ലേ.
ഭയം പടരുകയാണ്
പ്രണയിനിയുടെ ചുംബനങ്ങള്‍്
പ്രണയിനിയുടെ ചുംബനം, അതിനി സ്വപനം മാത്രമാകുമോ?
കാല്‍വിരലുകളില്‍ ഏങ്ങി, കഴുത്തിലേക്കു കൈ പടര്‍ത്തി,നെഞ്ചമര്‍്ത്തി കാമുകി തരുന്ന ആ മുത്തമുണ്ടല്ലോ, ഹോ ,അതിനി വാ യുവിലായിരിക്കുമോ?
അണുക്കളേക്കാള്‍് ഭയാനകമായ അണുഭയം നമ്മില്‍ നിറച്ചവരാരാണു?

ഇലിനോയിസിലെ മിലാനിലെ McDonald റെസ്റ്റോറന്റ്റില്‍് ഒരു ജോലിക്കാരന്‍ ഭക്ഷണം എടുത്തുകൊടുത്തു. 2008 ജൂലൈയില്‍ ഏഴുദിവസമാണ് അയാള്‍ അവിടെ ജോലിചെയ്തത്. ഹെല്‍ത്ത്‌ പരിശോധകര്‍ അയാള്‍ക്ക് ഹെപ്പറ്റൈറ്റിസ് എ ഉണ്ടെന്നു കണ്ടെത്തി. അയാള്‍ വാഷ്റൂമില്‍് കയറി രണ്ടുപ്രാവശ്യം കൈകഴുകാതെ അടുക്കളയിലേക്ക് വന്നുകാണുമെന്നു ഹെല്‍ത്ത്‌കാര്‍ മനസ്സിലാക്കുന്നു. പ്രശ്നം അതല്ല. ഈ ഏഴുദിവസം 10000 ആളുകളാണ് അവിടെ നിന്ന് ഭക്ഷണംകഴിച്ചത്. അവരെയൊക്കെ ഹെപ്പറ്റൈറ്സ് എ പിടികൂടിയിട്ടുണ്ടാവും. അടിയന്തിരമായി ഹോട്ടല്‍കാരും ഹെല്ത്തുകാരും മീറ്റിംഗ്കൂടി. ഹോട്ടല്‍ മൂന്നുദിവസത്തേക്ക് ശുദ്ധികരണത്തിന്വേണ്ടി പൂട്ടി. മക്ഡൊണാള്ഡിന്റെ ചിലവില്‍ വന്നവര്‍ക്കൊക്കെ ഹെപ്പറ്റൈറ്റിസ് എ യുടെ ഇഞ്ചക്ഷന്‍ കൊടുത്തു. ഇന്ജെക്ഷനുവേണ്ടി വേണ്ടി ധാരാളംപേര്‍ വന്നു. ഒന്നുകൂടി ഉറപ്പാക്കുവാന്‍ ചിലര്‍ രണ്ടു പ്രാവശ്യം ഷോട്ട് എടുത്തുവത്രേ.
എലിപ്പനിയല്ല, പുലിപ്പനി
ഇക്കാര്യത്തില്‍ നമ്മള്‍ കേരളീയരുംമോശമല്ലല്ലോ. എലികള്‍ എത്രയോ ആയിരംവര്‍ഷങ്ങളായി നമ്മോടൊപ്പം ജീവിക്കുന്നു.മനുഷ്യരെക്കാള്‍മുമ്പ് ഇവിടെ വന്നത് എലികളാണല്ലോ. അവ മൂത്രമൊഴിച്ചു തന്നെയാണ്ഇത്രയും കൊല്ലം ജീവിച്ചത്. മാലിന്യനഗരമായ കൊച്ചിയില്‍് കണ്ട ഒരുതരം പനിയെ അവര്‍ എലിപ്പനി എന്ന്പേരിട്ടു വിളിച്ചു. കാരണം, എലി കാനകളില്‍ മൂത്രമൊഴിക്കുന്നു. കൊച്ചിന്‍ കോര്‍പറേഷന്‍ എലിവേട്ട തുടങ്ങി. കോടി രൂപയുടെ വിഷംവാങ്ങി അവര്‍ സകല ജലാശയങ്ങളിലും തളിച്ചു. എലിപ്പനിയല്ല, പുലിപ്പനി. എന്ന് കേരളത്തിലെ പ്രകൃതിചികിത്സ പ്രവര്‍ത്തകര്‍ പ്രചാരണം നടത്തി. കൊച്ചിയിലെ മലിനമായ ഓടയില്‍ കാല്‍മുറിച്ചു നിന്ന് ജേക്കബ്‌ വടക്കാന്ചേരിയും ഏഴു പ്രകൃതി ചികിത്സ പ്രവര്‍്ത്തകരും, പനിയുടെ യഥാര്‍ത്ഥ കാരണത്തെ എലിയുടെ തലയില്‍ വച്ചുകെട്ടുന്നതിനെതിരെയും കോടി കണക്കിന് രൂപയുടെ കൊട്ടേഷന്‍് കൊടുത്തു വിഷം വാങ്ങി ജലാശയങ്ങള്‍ വിഷമയമാക്കുന്നതിനെതിരെയും പ്രതിഷേധിച്ചു.
കുറച്ചുനാള്‍ കഴിഞ്ഞു ഗവണ്മെന്റ് അറിയിപ്പുണ്ടായി: എലിപ്പനിയുറെ കാരണം എലി മൂത്രമിറ്റിച്ചതുകൊണ്ടല്ല!
അണുക്കളേക്കാള്‍് ഭയാനകമായ ഭയം നമ്മില്‍ കുത്തിവക്കുന്നവരാരാണു? ചാറ്റല്‍മഴ കൊള്ളരുതേ നീരളക്കം പിടിക്കും എന്ന അമ്മമൊഴി നമുക്ക് നഷ്ട്ടമായതെങ്ങിനെ? കോടാനുകോടി വൈറസുകള്‍ നിന്നെ തേടിനടക്കുന്നു എന്ന ശാസ്ത്ര അറിവുകള്‍ നമ്മെ മനോരോഗികളാക്കുമ്പോള്‍് ഭീമന്‍ മരുന്ന് കമ്പനികള്‍ നമുക്ക് സഹായമായി വരുന്നതിനു പിന്നിലെ വാണിജ്യ താല്പര്യമെന്തു?
Part 2
ബഹുരാഷ്ട്ര മരുന്ന്കമ്പനികളും ആന്റ്റിബയോട്ടിക്കില്‍് തിടം വയ്ക്കുന്ന സൂപ്പര്‍ ബഗ്കളും
.

Thursday, June 4, 2015

കഞ്ഞിക്കലം

Azeez KS
വീട്ടിലേക്കുപോകുവാനുള്ള ഒരുക്കത്തിലാണ്.
എനിക്കിവിടെ സ്ഥാവരവസ്തുക്കളില്ല. ജംഗമവസ്തുക്കളെ ഞാനൊന്നു നോക്കി.
എല്ലാം ഉപേക്ഷിക്കേണ്ടവ. എല്ലാം ഓരോരൊ ഓ൪മ്മകള്‍ തരുന്നവ.

ഉപേക്ഷിക്ക തന്നെ. എത്ര പ്രിയെപ്പെട്ട വസ്തുക്കള്‍ ഉപേക്ഷിച്ചിട്ടാണ് ആത്മാവ് ശരീരം വെടിഞ്ഞുപോകുന്നത് ? പിന്നെയാണോ ഇത്
അധികനാള്‍ നാട്ടില്‍ നില്‍ക്കുവാന്‍ പ്ലാനുണ്ടായിരുന്നതുകൊണ്ട് ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ മുറി വെക്കേറ്റ് ചെയ്താണ് പോയത്. മൂന്നു മാസത്തേക്ക് വെറുതെ മൂവായിരം ഡോള൪ കളയുന്നതെന്തിന്, ഒരു വരുമാനവുമില്ലാതെ.
ഭക്ഷണശേഷിപ്പുകളെല്ലാം കറുത്ത ബിന്നിലിട്ടു. രണ്ട് നല്ല വിന്‍റ്൪ ജാക്കറ്റുകളുണ്ടായിരുന്നു. അതു സാല്‍വേഷന്‍ ആ൪മിക്ക് കൊടുക്കുവാന്‍ മാറ്റിവച്ചു. അത് കൊടുക്കുവാന്‍ വേണ്ടി എടുത്തപ്പോള്‍ ആ ജാക്കറ്റിലെ സ്റ്റിക്ക൪ കണ്ടു. മുമ്പ് സാല്‍വേഷന്‍ ആ൪മിക്കാരുടെ ത്രിഫ്റ്റില്‍ നിന്നും വാങ്ങിയത്. ഹഹഹ. അവിടെ നിന്ന് വാങ്ങിയത് അവിടെത്തന്നെ ദാനമായി നല്‍കുന്നതെങ്ങിനെ ?
അത് കളഞ്ഞു.

ഒരു ബെഡ് ഉണ്ടായിരുന്നു. പുതിയ മലയാളി പിള്ളേരോടൊക്കെ ചോദിച്ചു, ഒരുത്തനും വേണ്ട. പുതിയ ഇമ്മിഗ്രന്‍റിന് സീലുപൊട്ടിക്കാത്ത നല്ല ഒന്നാന്തരം ബെഡും സെറ്റും ഫ്രീയായിക്കിട്ടുമ്പോള്‍ ആ൪ക്കുവേണം ഇത്. കുറെ മക്കളുള്ള ഒരു ടാന്‍സാനിയക്കാരന്‍ മുഹമ്മദിനെ കിട്ടി. ഭാഗ്യം, അയാളത് കൊണ്ടുപോയി.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ അയാളുടെ ഒരു ഫോണ്‍: അസീസ് എനിക്ക് പുതിയ ബെഡ് കിട്ടി. അസീസിന് ആവശ്യമുണ്ടെങ്കില്‍ ഞാനത് തരാം. ഞാനൊന്ന് കിടുങ്ങിപ്പോയി, അത് തിരിച്ചുവരികയോ? സന്തോഷത്തോടെ കൊടുത്ത ബൊമ്മയുടെ കഥയോ൪ത്തു. ഞാന്‍ പറഞ്ഞു, അരുത്, ഒരിക്കല്‍ ദാനം ചെയ്തത് ധ൪മ്മി തിരിച്ചെടുക്കാറില്ല. ഭാഗ്യത്തിന് അയാള്‍ പിന്നെ വിളിച്ചില്ല.
മുറിയിലുണ്ടായിരുന്ന ഗ്ലോബ്, മാക്ലീന്‍സ് ഒക്കെ നീല ബിന്നിലിട്ടു. മുറി ഒരു വിധം കാലിയാക്കി.
ഒടുവില്‍ ഒരു കഞ്ഞിക്കലം ബാക്കിയായി.
എറണാകുളത്തുള്ള കാളിയപ്പ ചെട്ടിയാരുടെ കടയില്‍ നിന്ന് ഭാര്യ വാങ്ങിത്തന്നത്. നല്ല ഗേജുള്ളത്. ഭാര്യ വാങ്ങുമ്പോള്‍ നല്ല ഗേജും ഗുണമേന്മയുള്ളതുമേ വാങ്ങൂ. നല്ല ബന്ധങ്ങള്‍ ഖിയാമത് വരെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നത് തെറ്റല്ലല്ലോ. അതുപോലെ ഈ കലവും.
കഞ്ഞിമാത്രമല്ല, തണുപ്പു രാജ്യത്തേക്കല്ലേ അതിയാന്‍ പോകുന്നത്, ഒന്ന് വെള്ളം കാച്ചേണ്ടിവന്നാല്‍, അതിനും ഉപകരിക്കട്ടെ.

ആ കലം ഒരു പ്രശ്നമായി.
കിച്ചന്‍ വേസ്റ്റ് ഇടുന്ന കറുത്ത ബിന്നിലിടുവാന്‍ വയ്യ. പ്ലാസ്റ്റിക് , കാ൪ഡ് ബോ൪ഡ് പെട്ടി  എന്നിവയിടുന്ന നീലബിന്നിലിടുവാനും വയ്യ. ചില പഞ്ചാബികള്‍ ചെയ്യുന്നതുപോലെ പൊതിഞ്ഞുകെട്ടി വേണമെങ്കില്‍ സിറ്റിയെ പറ്റിക്കാം. ഇത്രയും നല്ല ഒരു ജീവിതം തന്ന ഈ രാജ്യത്തെ ഞാന്‍ ചതിക്കുകയോ, നിയമങ്ങള്‍ ലംഘിക്കുകയോ, വയ്യ. ഞാന്‍ നല്ല ഒരു സമരിറ്റനാണ്. കലം മാത്രം ബാക്കിവച്ചു.
എന്‍റെ കമ്പനിയില്‍ മെറ്റല്‍ ട്രാഷ് റിസൈകിള്‍സ് ഉണ്ട്. നല്ല തീരുമാനം. പിറ്റെ ദിവസം ജോലിക്കുപോയപ്പോള്‍ കാളിയപ്പചെട്ടിയാരുടെ കലം പൊതിഞ്ഞ് എന്‍റെ കമ്പനിയിലേക്ക് കൊണ്ടുപോയി. സീറ്റില്‍ തന്നെ വച്ചു. വൈകീട്ട് പോരാറായപ്പോള്‍ പൊതിയഴിച്ച് ആരും കാണാതെ ആ മെറ്റല്‍ ട്രാഷ് ബിന്നിലിട്ടു. എന്‍റെ കലം എത്തേണ്ടിടത്തെത്തി. ഞാന്‍ എത്ര നല്ല പൌരനായി. നല്ല ഒരു പരിസ്ഥിതി പ്രേമി. അങ്ങിനെയായിരുന്നു ഞാന്‍ പണ്ട്, ഇപ്പോള്‍ വീണ്ടും . താങ്ക്യു കാനഡ.

പിറ്റെ ദിവസം ജോലിക്കുചെന്നപ്പോള്‍ എന്‍റെ ഡിപ്പാ൪ട്ടുമെന്‍റില്‍ മൂന്നുനാലു പെണ്ണുങ്ങള്‍ വട്ടം കൂടി നില്‍ക്കുന്നുണ്ട്.
ഒരു ഗോളാന്തരജീവിയെ കണ്ടതുപോലെ ആ മദാമ്മ എന്തോ നോക്കുന്നുണ്ട്.

അടുത്തെത്തിയപ്പോള്‍ ഞാ.ന്‍ കണ്ടു, എന്‍റെ മേശപ്പുറത്ത് എന്‍റെ പ്രിയപ്പെട്ട കഞ്ഞിക്കലം.
മെറ്റല്‍ ട്രാഷില്‍ കിടക്കുന്നത് ഡയാനാണ് കണ്ടത്. അവരത് പൊക്കിയെടുത്തു.

ഡയാന്‍ പറഞ്ഞു: ഇത് ഇന്‍റസ്ട്രിയല്‍ മെറ്റല്‍ റിസൈക്ളിംഗുനുള്ള ബിന്നാണ്. ഇത് ഇതിലിടുവാന്‍ പാടില്ല. ഇതുപോലുള്ള സാധനങ്ങള്‍ നിക്ഷേപിക്കുവാനുള്ള ഒരു ഫോണ്‍ നമ്പറും അവ൪ പറഞ്ഞുതന്നു.
വൈകീട്ട് ഞാനെന്‍റെ കഞ്ഞിക്കലവുമായി തിരിച്ചുപോന്നു.
പഞ്ചാബിയെപ്പോലെ ഞാനത് പ്ലാസ്റ്റിക്കിലാക്കി നീല ബിന്നിലൊതുക്കി

Thursday, May 14, 2015

മേടസൂര്യന്

മേടസൂര്യന്
azeez ks
ഹേ സൂര്യാ , പ്രഭാകരാ, നിന്നെ ചുറ്റിപ്പറ്റിയാണ് നാളത്തെ ഞങ്ങളുടെ ഉത്സവം. വിഷു.
നീ അന്ന് നീതിമാനാണത്രേ. തുല്യമായി ശോഭ നല്‍കുന്നവന്‍. ഇരുട്ടുപോലെ വെട്ടവും. നീ ഞങ്ങളുടെ വൈദ്യനാഥന്‍.

പക്ഷേ നീ ഞങ്ങളുടെ ദൈവമല്ല. നിനക്ക് മുമ്പേ, നിന്നേക്കാളും കോടാനുകോടി പിണ്ഡമുള്ള എത്രയെത്ര നക്ഷത്രങ്ങള്‍, നോക്കൂ, മരിച്ച് കറുത്ത ചുഴിയായി, തമോഗ൪ത്തമായി രാക്ഷസനായി അതിലൂടെ കടന്നുപോകുന്ന എല്ലാത്തിനേയും വിഴുങ്ങി കാലമില്ലാതെ, സ്ഥലമില്ലാതെ ഈ മഹാപ്രപഞ്ചത്തില്‍ നശിച്ചുകിടക്കുന്നു.
നിന്നെക്കാളും വലിയ വലിയ നക്ഷത്രങ്ങള്‍. അതിലുണ്ടായിരുന്ന, കോടാനുകോടികോടി വ൪ഷത്തെ വിവരങ്ങള്‍, അറിവുകള്‍, കരച്ചിലുകള്‍, ഹ൪ഷം, രഹസ്യങ്ങള്‍, പ്രണയം മരണം പ്രാണവേദന എത്രയെത്ര വിവരങ്ങള്‍ അതിനോടൊപ്പം ഒന്നും പുറത്തുവരാതെ ഇരുണ്ടുകിടക്കുന്നു.
ഭൌതീകപ്രപഞ്ചത്തിലെ ഒരു നിയമവും നിനക്ക് അന്ന് ബാധകമല്ല. നിനക്ക് ദ്രവ്യമില്ല. നിനക്ക് പിണ്ഡമില്ല. നിന്‍റെ ഊ൪ജ്ജം അനന്തം. എന്നിട്ടും നിനക്ക് വ്യാപ്തമില്ല. നീ ഇല്ല. നിന്‍റെ അസ്തിത്വം ശൂന്യം. എത്ര ദയനീയമായ അവസ്ഥ.
അതുകൊണ്ട് സൂര്യാ ഭൌതീകനിയമങ്ങള്‍ ബാധകമല്ലാത്ത ഒരു ലോകത്തെക്കുറിച്ച് നീ നിന്‍റെ ഭൂമിസന്തതികള്‍ക്ക് പറഞ്ഞുകൊടുക്കൂ.
ആ൪ക്കും ആരേയും സഹായിക്കുവാന്‍ കഴിയാത്ത ഒരു ലോകത്തെക്കുറിച്ച്, ഭൂമിയിലെ ധനവും അറിവും അഹങ്കാരവും പദവിയും നിഷ്ഫലമാകുന്ന ഒരു കാലത്തെക്കുറിച്ച് നീ പറഞ്ഞുകൊടുക്കുക‌

41

നമ്മുടെ മാതൃഭാഷ നമ്മുടെ രക്തമാണ് മാംസമാണ്. അത് നമ്മുടെ സംസ്കാരമാണ്.
ഹാപ്പി വിഷു.
കണ്ണന് കണിവെള്ളരി
നാണം കെട്ട മലയാളികളെ, മക്കളോട് പറയരുത് അത് Oriental Pickling Melon ആണെന്ന്.

പണ്ട് അരവിന്ദന്‍ ചെറിയ മനുഷ്യരും വലിയലോകവും
എന്ന കാ൪ട്ടൂണില്‍ പറഞ്ഞതുപോലെ
മകരവിളക്കിന് മലചവിട്ടുക അത് ഫോ൪ട്ടി വണ്ണിലെ ലാമ്പിനാകരുത്.

കുട്ടികള്‍ ദൈവത്തെപ്പോലെയാണ്


azeez ks
കുട്ടികളില്‍ നിന്ന് പലതും പഠിക്കുവാനുണ്ട്. ഉദാഹരണത്തിന് ചോറും കൂട്ടാനുമെന്ന പരമ്പരാഗത ശല്യമൊഴിവാക്കി വായിലും കയ്യിലും പറ്റിപ്പിടിക്കാത്ത ബ൪ഗ൪ പോലുള്ളവ കഴിച്ച് എങ്ങിനെ ഹെല്‍ത്തിയായി ജീവിക്കാം, എങ്ങിനെ നല്ല ഭ൪ത്താവാകാം എക്സ്ട്രാ എക്സ്ട്രാ
ശ്ശെ, വെറുതെ മുപ്പതു കൊല്ലം പാഴായി, ഇതൊന്നും പഠിക്കാതെ.
ജീവിതത്തിലെ നല്ല ആനന്ദനിമിഷങ്ങള്‍ നഷ്ടപ്പെടുത്തി. ചോറും കറിയും വയ്ക്കുന്നതൊഴിവാക്കിയിരുന്നുവെങ്കില്‍ ഭാര്യയെ പ്രണയിക്കുവാന്‍ കുറച്ച് സമയം കണ്ടെത്താമായിരുന്നു.
പോച്ച്.
ഇപ്പോള്‍ തോന്നുന്നു, എന്‍റെ കാല്‍ഗറി സായിപ്പന്മാരെപ്പോലെ കുട്ടികളുണ്ടായിട്ട്, അവരില്‍ നിന്ന് പഠിച്ചതിനുശേഷം വിവാഹം ചെയ്താല്‍ മതിയായിരുന്നുവെന്ന്.

ഒരു ഓഷോ ജോക്

azeez ks
എന്‍റെ ഭ൪ത്താവിന്‍റെ അകാലചരമത്തില്‍ ഏറെ ദു:ഖിക്കുകയും എന്നെ സാന്ത്വനപ്പെടുത്തുകയും ചെയ്ത എല്ലാവ൪ക്കും നന്ദി രേഖപ്പെടുത്തുന്നു.
എന്‍റെ ഭ൪ത്താവിന്‍റെ മരണാനന്തര ചടങ്ങുകളില്‍ സംബന്ധിച്ച എല്ലാവ൪ക്കും എന്‍റെ അകൈതവായ നന്ദി.
അന്ന് ഞാന്‍ എന്‍റെ ഒരു സുഹൃത്തിന്‍റെ കൂടെ ഒരു യാത്രയിലായിരുന്നതുകൊണ്ട് എനിക്ക് എന്‍റെ ഭ൪ത്താവിന്‍റെ മരണാനന്തരചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ കഴിയാതിരുന്നതില്‍ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ക്കുണ്ടായ വിഷമത്തില്‍ അവരോട് ഞാന്‍ ക്ഷ‌മ ചോദിക്കുന്നു

ആവിപാത്രം

azeez ks
പനി കുര വലി ഇവയായി ആശുപത്രിയില്‍ പോയി. മാ൪ അഗസ്റ്റിന്‍ ജൂബിലി എംഎജെ) ആശുപത്രിയിലെ മിടുക്കനായ ഡോ. ജെയിംസ് സെബാസ്റ്റ്യന്‍. എത്രയോ ദശകങ്ങളായി വളരെ ചെറിയ ചിലവില്‍ ജനങ്ങള്‍ക്ക് വൈദ്യസഹായം നല്‍കുന്ന കത്തോലിക്ക ആശുപത്രി. സ്തുതിക്കുന്നു. ആതുരസേവനം മനുഷ്യസേവയാക്കിമാറ്റിയ കത്തോലിക്കാപള്ളി. 
ഇതുപോലുള്ള ഒരെണ്ണം ..... ഇല്ലാതെ പോയല്ലോ എന്നോ൪ത്ത് ഞാന്‍ ദു:ഖിച്ചു. മരുന്നിനും ഡോക്റ്റ൪ക്കും കൂടി ആകെ മുന്നുറുരൂപയില്‍ താഴെ മാത്രം.

ഞാന്‍ ആവി പിടിച്ച് ഇരിക്കുകയായിരുന്നു. മകന്‍ ഭയപ്പെടുത്തുന്നു. പോയി.

കാല്‍ഗറിയില്‍ എനിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. തൊടുപുഴക്കാരന്‍ ഒരു റാവുത്ത൪ ഡോക്റ്റ൪. അദ്ദേഹത്തെ ഞാനോ൪ത്തു. ശത്രു അടിക്കുന്നതിനു മുമ്പ് നാം അങ്ങോട്ട് കയറി അടിക്കണം എന്നതാണ് അദ്ദേഹത്തിന്‍റെ ഫിലോസഫി. ലക്ഷണപ്പിശകുകണ്ടാല്‍ ആന്‍റിബയോട്ടിക് സൈക്കിള്‍ തുടങ്ങുക.

വീട്ടില്‍ വന്ന് മേശമേല്‍ വച്ചു. അത് വെച്ച ഇന്നത്തെ പത്രത്തിലെ വാ൪ത്ത എന്നെ ഞെട്ടിച്ചു. അമേരിക്കയിലേക്കും കാനഡയിലേക്കും ഇനി മരുന്ന് കൊണ്ടുപോകുമ്പോള്‍ ഡ്രഗ് കണ്‍ഡ്രോള൪ ഓഫീസിലെ സ൪ട്ടിഫിക്കറ്റ് കൂടി വേണമത്രേ. കാരണം ഇവിടെ നിന്ന് കൊണ്ടുപോകുന്ന പല മരുന്നുകളും അവിടെ നിരോധിച്ചതാണത്രെ.
ദൈവമേ, പനി കുര വലി ഒരു വശത്ത്, പത്രവാ൪ത്ത മറുവശത്ത്. ആവിപാത്രം അടുക്കളയില്‍. ഏത് വഴി?

ഒരു വെള്ളിയാഴ്ച‌ ചിന്ത‌


azeez ks
നടയില്‍ കിടന്ന് അടിപിടി.മൂന്നിന് പോകേണ്ട ചിറ്റൂരപ്പന്‍ അഞ്ചിന് പോയി. വെളുത്താട്ടമ്മയാണ് ബഹളം വയ്ക്കുന്നത്.
പള്ളിയില്‍ പോകുവാന്‍ ബസ്സ് കാത്തുനില്‍ക്കുകയായിരുന്നു. എന്തുകൊണ്ടും വെള്ളിയാഴ്ചയ്ക്കു പറ്റിയ വിഷയം.
ബസ്സിലിരുന്ന ഞാന്‍ ഭഗവാന്‍ കൃഷ്ണനെന്നപോലെ ഒന്ന് ഊറിച്ചിരിച്ചു.
അജ്ഞതയില്‍ കിടന്നുഴറുന്ന ഈ മനുഷ്യകൃമികള്‍ക്കെന്തറിയാം കാലത്തേയും സ്ഥലത്തേയും കുറിച്ച്. പാവങ്ങള്‍. ദു:ഖക്കടലില്‍ എത്രനാള്‍ പൊന്തിത്താഴണം. സംസാരചക്രം എത്ര മറികടക്കണം ഈ അജ്ഞതയകറ്റുവാന്‍.
12 : 03 നു പോകേണ്ടത് 12: 05 നു പോയി പോലും. ഹഹഹ.
സ്ഥലവും വെറും മായ. എല്ലാം മാരീചകാഴ്ചകള്‍.
കാലമില്ല. സ്ഥലമില്ല.
ആകുന്നു ഇല്ല, ആയിരുന്നു ഇല്ല ആയിരിക്കും ഇല്ല. എല്ലാം മിഥ്യയുടെ സൃഷ്ടികള്‍.
നാം അസത്യലോകത്ത് ജീവിക്കുന്നു. ഭൌതീകതയുടെ മിഥ്യയില്‍, സ്വന്തമെന്ന മിഥ്യയില്‍, സാമൂഹികതയെന്ന മിഥ്യയില്‍
ബസ്സില്‍ ഞാന്‍ ധ്യാനത്തിലിരുന്നുപോയി.കാലം കടന്നുപോയതറിയാതെ.വെളുത്താട്ടമ്മ തോണ്ടി. ഒരു കറുമ്പന്‍ മുമ്പില്‍. ടിക്കറ്റ്. സമയം 12: 10. ഞാന്‍ സ്ഥലകാലബോധത്തിലേക്കും നാണയം എന്ന മിഥ്യയിലേക്കും തിരികെയെത്തി.
ണിം ണിം. വെളുത്താട്ടമ്മ ഉരുണ്ടുതുടങ്ങി.

Saturday, December 20, 2014

ത൪ജ്ജമയുടെ അശ്ലീലതകള്‍

Azeez KS
ആരെന്തു ഫേവ൪ ചെയ്താലും കനേഡിയന്‍സ് താങ്ക്യു പറയും. അത് അവരുടെ ഒരു ശീലമാണ്. എല്ലാ സിവിലൈസ്ഡ് സമൂഹങ്ങളും അങ്ങിനെ ചെയ്യാറുണ്ട്.

ഇവിടെ എത്തിയതിനുശേഷം കുറെ നാള്‍ ഞാനും ആ ശീലം തുട൪ന്നു. ചില൪ ഒകെ എന്നു പറയും, ചില൪ പുഞ്ചിരിച്ച് താങ്ക്സ് സ്വീകരിക്കും, ചിലരൊന്ന് നോക്കും. പക്ഷേ ഈയിടെ എനിക്കത് നി൪ത്തേണ്ടി വന്നു. ഒരു ചായ കുടിച്ച് പൈസകൊടുത്ത് ഞാനറിയാതെ താങ്ക്സ് പറഞ്ഞുപോയി. പുള്ളിയെ ഒന്ന് ആക്കിയതാണെന്ന് അയാള്‍ ധരിച്ചു. അയാളുടെ ഒരു രഹസ്യം ഞാന്‍ കണ്ടുപിടിച്ചു. പുള്ളി മറുപടി പറഞ്ഞു: പാല്‍ ഇച്ചിരി പിരിഞ്ഞിട്ടുണ്ടായിരുന്നുവല്ലേ?

കാനഡയില്‍ ഒരു സ്ഥലത്തും വികലാംഗനെ ഹാന്‍റികാപ്ഡ് എന്ന് വിളിക്കാറില്ല. പ്രായമായവരെ കിഴവാ എന്നു വിളിക്കുന്നതുപോലെയാണത്. കറുത്തവനെ നീഗ്രൊ എന്നു വിളിക്കുന്നത് കുറ്റകരവുമാണ്.
പടിഞ്ഞാറ് ഹാന്‍റികാപ്ഡ് എടുത്തുകളഞ്ഞപോലെ കേരളത്തില്‍ ഗവണ്മെണ്ടിന്‍റെ ഭാഷാവിഭാഗം കുറെ ത൪ജ്ജമകള്‍ കൊടുത്തു. അത് സ൪ക്കാ൪ ഓഫീസുകളിലും ബസ്സിലും എഴുതിവച്ചിട്ടുണ്ട്.
വികലാംഗന്‍ കുഴപ്പമില്ലാത്ത വാക്കായിരുന്നു ഇവിടെ. കാലുകള്‍ക്ക് ബലക്കുറവുള്ളവന്‍ കയറിവന്നാല്‍ ആ സീറ്റ് ഒഴിഞ്ഞുകൊടുക്കും. ഇപ്പോള്‍ അവന്‍ വികലാംഗനല്ല, അംഗപരിമിതന്‍ ആണ്. Physically Challenged എന്നത് വെല്ലുവിളിക്കപ്പെട്ട ശരീരി ആണ്. പക്ഷേ സ൪ക്കാ൪ അപേക്ഷയില്‍ വികലാംഗന്‍ എന്നത് വികലാംഗന്‍ എന്ന് കറുപ്പിച്ച് എഴുതണം. അതിന് അംഗപരിമിതന്‍ എന്ന് എഴുതിയാല്‍ കാലുംകയ്യുമില്ലെങ്കിലും ഒരു ഐഡി പോലും കിട്ടില്ല.

വൃദ്ധന്മാ൪ എന്നുവച്ചാല്‍ ആ൪ക്കും മനസ്സിലാകും. കയ്യും കാലും വിറച്ച് വയസ്സന്മാ൪ കയറിവന്നാല്‍ ഇരിപ്പിടം കിട്ടും. കാനഡയില്‍ അത് സീനിയ൪ സിറ്റിസന്‍ ആണ്. ഇവിടെ അത് മൂത്തപ്രജയായി.
അന്ധ൪ എന്നു എഴുതിയാല്‍ നമുക്കറിയാം. കാനഡയില്‍ അവ൪ Vision Impaired ആണ്. അതിന്‍റെ ത൪ജ്ജമയായി കേരളത്തില്‍ അത് ദ൪ശനം തക൪ന്നവരായി.

അന്ധന്‍ കയറിവന്നാല്‍ എഴുന്നേല്‍ക്കുന്നവ൪ ഇപ്പോള്‍ ദ൪ശനം നഷ്ടപ്പെട്ടവ൪ വന്നാല്‍ എഴുന്നേല്‍ക്കാറില്ല. എല്ലാവരും ദ൪ശനം നഷ്ടപ്പെട്ടവരാണിവിടെ.

ത൪ജ്ജമയുടെ ഓരോരോ തന്തയില്ലായ്മക‌ളേ !

Saturday, November 29, 2014

നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്.

നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്.
azeez ks
പരിശുദ്ധ ഖു൪ആനിലെ ചാപ്റ്റ൪ 17 ലെ മനോഹരമായ വരികളില്‍ ഒന്നാണിത്. മനുഷ്യനെ വളരെ ധാ൪മ്മികമായി ഉയ൪ത്തിയ ധാരാളം ഉപദേശങ്ങള്‍ അല്ലാഹു ഇതിലൂടെ നമുക്ക് തരുന്നു. ഈ ലോകത്തിലെ കോടാനുകോടി മുസ്ലിംകള്‍ ഹോളിഖുറാനിലെ ഈ ഉപദേശങ്ങള്‍ക്കനുസരിച്ച് അവരുടെ ജീവിതം ക്രമപ്പെടുത്തി എന്നത് ഖു൪ആന്‍ സാധിച്ച വലിയ ഒരു വിപ്ലവമായി ഞാന്‍ കരുതുന്നു.

ദാരിദ്ര്യത്തെ ഭയന്നുകൊണ്ട് നീ നിന്‍റെ സന്താനങ്ങളെ കൊല്ലരുത്.അത് മഹാപാപമാണ്. അല്ലാഹുവാണ് അവ൪ക്ക് ഭക്ഷണം നല്‍കുന്നത്. ഈ ഒരൊറ്റ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഭ്രൂണഹത്യയില്‍ നിന്ന് മുസ്ലിംകള്‍ വിട്ടുനില്‍ക്കുന്നത്.

നീ വ്യഭിചരിക്കരുത്. അത് അധാ൪മ്മികവും തിന്മയുമാകുന്നു. വ്യഭിചാരത്തില്‍ നിന്ന് മുസ്ലിംകള്‍ വിട്ടുനില്‍ക്കുന്നത് പോലീസിനെ ഭയന്നോ എയ്ഡ്സിനെ ഭയന്നോ അല്ല, അല്ലാഹുവിന്‍റെ ഈ ശാസന അനുസരിച്ചാണ്.

ഒരു മനുഷ്യനേയും വധിക്കരുത്. അല്ലാഹു വിലക്കിയ ഒരു ആത്മാവിനേയും വധിക്കരുത്. ഇസ്ലാം ടെററിസ്റ്റുകളുടെ മതമാണെന്ന് പ്രചരിപ്പിക്കുന്നവ൪ക്ക് ഖു൪ആന്‍ തന്നെ നല്‍കുന്ന മറുപടിയാണിത്.

അനാഥകളുടെ സ്വത്ത് നീ അപഹരിക്കരുത്. അവ൪ പ്രായപൂ൪ത്തിയാകുന്നതുവരെ നീ അത് കൈകാര്യം ചെയ്യുക. പ്രായപൂ൪ത്തിയായാല്‍ അത് അവ൪ക്ക് തിരിച്ചുനല്‍കുക.

അളവിലും തൂക്കത്തിലും ഒരികലും നീ കുറക്കരുത്. നല്ല ത്രാസ് ഉപയോഗിക്കുക.

കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. അറിയാത്ത കാര്യങ്ങള്‍ പറഞ്ഞുനടക്കരുത്.നിന്‍റെ കാഴ്ചയേയും അറിവിനേയും ഹൃദയത്തേയും അല്ലാഹു വിചാരണ ചെയ്യും...

തുടങ്ങിയ ഒട്ടനവധി വചനങ്ങള്‍ ഈ അദ്ധ്യായത്തില്‍ അടങ്ങിയിരിക്കുന്നു.

ഒരിക്കലും കടം വീട്ടാതിരിക്കുക എന്നതാണ് പുതിയ കാലത്തിന്‍റെ സാമ്പത്തിക നയം

azeez ks
ഉള്ളതുവച്ച് ജീവിക്കുവാന്‍ പഠിക്കണം. എന്‍റെ ബാപ്പ ( ബാപ്പയെക്കുറിച്ച് ആദ്യമായിട്ടാണ് ഞാനെഴുതുന്നതെന്നു തോന്നുന്നു) ഞങ്ങള്‍ മക്കളോടു എപ്പോഴും പറയുമായിരുന്നു. കോളേജില്‍ നിന്നുവന്ന് ആകെയുള്ള ഒരേയൊരു ഷ൪ട്ട് ദിവസവും കുത്തിത്തിരുമ്മിയിട്ടാണ് അടുത്ത ദിവസം ക്ലാസില്‍ പൊയ്ക്കൊണ്ടിരുന്നത്. വീട്ടില്‍ സ്വത്തില്ലാഞ്ഞിട്ടല്ല. ഭൂമിയും തെങ്ങും കവുങ്ങും ബാപ്പയ്ക്കുണ്ടായിരുന്നു.... കെട്ടുതെങ്ങ് പണയപ്പെടുത്തി അദ്ദേഹം പണം വാങ്ങില്ല. തേങ്ങ വിറ്റുകിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പോറ്റും.

കടം വാങ്ങിക്കല്യാണം കഴിക്കരുത്. സ്ഥിരമായ ഒരു വരുമാനമില്ലെങ്കില്‍ ചിലവു വിട൪ത്തരുത്. മാങ്ങയുടെ വിത്തിന്‍റെ കശപ്പുമാറ്റി അരച്ചപ്പം തിന്നിരുന്ന കാലമായിരുന്നു അത്. മുറ്റത്തെ വെള്ളം കണ്ട് അണ്ടി കട്ടൂറാന്‍ വയ്ക്കരുത്. ബാപ്പയുടെ ഉപദേശങ്ങളായിരുന്നു ഇതൊക്കെ.

കടക്കാരന്‍ തടവുകാരനെപ്പോലെയാണ്; കടക്കാരന് നുണ പറയേണ്ടിവരും, അന്യായം പ്രവ൪ത്തിക്കേണ്ടിവരും, പ്രവാചകന്‍ മുഹമ്മദ് നബിയെ ഉദ്ധ‌രിച്ച് അദ്ദേഹം പറയുമായിരുന്നു. രണ്ടേരണ്ടു ദിനാ൪ കടക്കാരനായിരുന്ന ഒരു വ്യക്തിയുടെ മയ്യിത്ത് നമസ്കാരം നമസ്കരിക്കാതെ പ്രവാചകന്‍ വിട്ടുനിന്നതും പിന്നീട് അബൂഖത്താദ എന്ന സഹാബി ആ കടം വീട്ടിയപ്പോള്‍ മയ്യിത്തിന്‍റെ പാപമോചനത്തിനുവേണ്ടി പ്രാ൪ത്ഥിച്ചതും എന്‍റെ ബാപ്പ ഞങ്ങളോടു പറയുമായിരുന്നു.

ബാപ്പ എത്ര പഴഞ്ചനായിരുന്നുവെന്നാണ് ഞാനോ൪ക്കുന്നത്. ആ ബാപ്പയുടെ മകന് പേഴ്സ് നിറയെ ക്രെഡിറ്റ് കാ൪ഡുകള്‍. ഒരു ശരാശരി കനേഡിയന്‍റെ, വീടു കടമില്ലാതെ,
കടമിതാണെന്ന് (
29635 ഡോള൪ )   TransUnion പുതിയ ത്രൈമാസിക പറയുന്നു.

ഒരിക്കലും കടം വീട്ടാതിരിക്കുക എന്നതാണ് പുതിയ കാലത്തിന്‍റെ സാമ്പത്തിക നയം. തീ൪ച്ചയായും കടത്തില്‍ മരിക്കുക എന്നത് വളരെ നല്ല കാര്യമായി ഞങ്ങള്‍ കരുതുന്നു. 67 ശതമാനം കനേഡിയന്മാ൪ക്കും താന്‍ മരിച്ചാല്‍ തന്‍റെ കടത്തിന് എന്തു സംഭവിക്കുമെന്നറിയില്ല. കടത്തില്‍ മരിക്കുന്നതില്‍ ദു:ഖമുണ്ടോ?, അവ൪ പറയും, എന്തിന് മരണപ്പെട്ടവ൪ക്ക് ദു:ഖമുണ്ടോ?

ജീവിതകാലം മുഴുവനും അവന്‍ അശാന്തിയില്‍ ജീവിച്ചുമരിക്കുന്നു. കടക്കെണിയിലാണ് എന്നാല്‍ മരണപ്പെട്ടിരിക്കുന്നുവെന്നാണ്. നമ്മള്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന യഥാ൪ത്ഥവരുമാനം നമുക്കുണ്ടാകില്ല. ഒരിടത്തുനിന്ന് ആയിരം വാങ്ങി മറ്റൊരിടത്ത് തിരിച്ചടച്ച്, മറ്റൊരിടത്തുനിന്ന് 1500 വാങ്ങി മൂന്നാമതൊരിടത്ത് തിരിച്ചടച്ച് ജീവിതം ഒരു ട്രപ്പീസ് കളിയായി മാറുന്നു.

പെട്ടെന്ന് ജോലി തെറിച്ചുപോയാല്‍, രോഗം വന്നാല്‍, വരവ് നിലച്ചാല്‍ കടം തിരിച്ചടക്കുവാന്‍ കഴിയാതാകുന്നു.അത് സ്പൈറല്‍ ആയി മാറുന്നു. കലഹങ്ങളായി. പോലീസ്സ്റ്റേഷന്‍, ജയില്‍, മാനസികരോഗം വിവാഹമോചനം ,കുട്ടികളുടെ ഗവണ്മെണ്ട് ഷെല്‍ട്ട൪...

എങ്ങിനെ ഇത്ര കടക്കാരനായി മാറി എന്ന് എല്ലാ കടക്കാരനും കടക്കെണിയില്‍ പെട്ടുകഴിയുമ്പോള്‍ ചോദിക്കുന്ന ചോദ്യമാണ്.മാളിലൂടെ നടക്കാനേ വയ്യ. പഞ്ചാരപ്പെണ്‍കുട്ടികള്‍ കൈകാട്ടി വിളിക്കുന്നു. ക്രെഡിറ്റ്കാ൪ഡിനുള്ള കടം പൂരിപ്പിക്കുവാന്‍.

"എനിക്ക് 50000 ഡോളറിന്‍റെ ലൈന്‍ ഓഫ് ക്രെഡിറ്റ് ഉണ്ടല്ലോ."

"അതിനെന്താ, ഒരു ലിമിറ്റ് ഇരിക്കട്ടെ. എടുക്കേണ്ട. ആവശ്യമാണെങ്കില്‍ എടുത്താല്‍ മതി. ഒരു ഫീസുമില്ല. ഒരു ചിലവുമില്ല. ക്രെഡിറ്റ് കൂടുതല്‍ ഉള്ളവനാണ് ഇവിടെ വില."

പിന്നെ എന്തിനെടുക്കാതിരിക്കും. അതും വാങ്ങി. ബാങ്കുകള്‍, ക്രെഡിറ്റ് കാ൪ഡ് കമ്പനികള്‍, ലീസിങ് കമ്പനികള്‍, സ്വകാര്യ വായ്പക്കാ൪ എല്ലാം കടക്കമ്പോളം ( ഡെറ്റ് മാ൪ക്കറ്റ്, കടകളും കമ്പോളവുമല്ല) മത്സരിച്ചു കീഴടക്കുകയാണ്. ആയിരം ഡോള൪ വാങ്ങിയാല്‍ 30 കൊല്ലം കൊണ്ട് തിരിച്ചടച്ചാല്‍ മതി. 120 കൊല്ലത്തേക്ക് തിരിച്ചടവുകാലാവധി തരുന്ന കമ്പനികളുണ്ട്. 2 % അടച്ചാല്‍ മതി.

ആനന്ദത്തിന്‍റെ ഉറവിടം വസ്തുക്കളാണ് എന്നു നാം വിശ്വസിക്കുന്നു. ഒന്നുവാങ്ങുമ്പോള്‍ അടുത്തത്. പുതിയ വസ്തുക്കള്‍, പുതിയ സന്തോഷം. പിന്നേയും പുതിയ വസ്തുക്കള്‍, പുതിയ സന്തോഷം...സന്തോഷം തരുമെന്നു വിശ്വസിക്കുന്ന കുറെ ചവറുകള്‍ നാം വാങ്ങിക്കൂട്ടുന്നു. ഇതെല്ലാം കഴിയുമ്പോഴും ദു:ഖം ബാക്കി. എല്ലാം നിങ്ങള്‍ക്ക് പ്രാണവായുപോലെ ഒഴിവാക്കുവാന്‍ വയ്യാത്ത വസ്തുക്കളായി തോന്നുന്നു.കുറെ കമ്പൂട്ടറുകള്‍ , വിലകൂടിയ സ്റ്റീരിയൊ, പ്ലാസ്മ ടിവി, കാറുകള്‍, ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍, ഇട്ടിരിക്കുന്ന ഷൂസ്, കഴിക്കുന്ന ഭക്ഷണം, ബാ൪, നൈറ്റ്ക്ലബ്ബ്, എന്തിന് കാമാത്തിപ്പുരയില്‍ വരെ ക്രെഡിറ്റ് കാ൪ഡ് കൊടുത്തു നാം കാര്യം സാധിക്കുന്നു.

എങ്ങിനെ നാം കടക്കാരനാകാതിരിക്കും?
(രാത്രി 12 15 ആയി മതി . അടുത്ത ദിവസം തോന്നിയാല്‍ എഴുതാം
അതുവരെ നന്ദി നമസ്കാരം.)

Monday, November 24, 2014

മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് ഇനിയെങ്കിലും പറയരുത്
അസീസ് കെ എസ്

എല്ലാ ഹൈടെക് ആശുപത്രികളിലും മരണം കാത്തുകിടക്കുന്ന ഹോസ്പിസുകളിലും മരണം സംഭവിക്കുന്നത് വൈകീട്ട് അഞ്ചിനും ആറിനുമിടക്കാണെന്ന് റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതെങ്ങിനെ സംഭവിക്കുന്നു? ജീവന്‍റെ സുപുലിംഗം അണഞ്ഞുപോകുന്നത് എല്ലാവരിലും ഈ സമയത്താകുന്നതെങ്ങിനെ?

കാരണം അതല്ല. പലരോഗികളും അവസാന സമയത്ത് ഓക്സിജന്‍ മാസ്കിലായിരിക്കും.ലൈഫ് സപ...
്പോ൪ട്ടില്‍ പലദിവസങ്ങള്‍ അവ൪ കഴിഞ്ഞുകൂടുന്നു.ഈ ലൈഫ് സപ്പോ൪ട്ട് ചിലവേറിയ ഏ൪പ്പാടാണ്.സ്വന്തമായ ഇന്‍ഷ്വറന്‍സ് ഉള്ളവരാണെങ്കില്‍ പ്രശ്നമില്ല.അതില്ലാത്തവരെ അധികം നാളുകള്‍ കിടത്തുന്നതെങ്ങിനെ, പ്രത്യേകിച്ച് അങ്ങിനെ കിടത്തിയിട്ട് യാതൊരു പ്രയോജനവുമില്ലെന്ന് ഡോക്റ്റ൪മാ൪ പറയുമ്പോള്‍?ഫാമിലി അംഗങ്ങള്‍ ജോലി കഴിഞ്ഞ്, തിരക്കുകഴിഞ്ഞ്, ആശുപത്രിയില്‍ വരുന്നത് സാധാരണ വൈകീട്ടാണ്.ഡോക്റ്റേസുമായി അവ൪ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ച് ച൪ച്ചചെയ്യുന്നത് അപ്പോഴാണ്.ആ തീരുമാനത്തിന്‍റെ ഫലമാണ് ട്യൂബ് ഊരല്‍ നടക്കുന്നത്.

മരണം വൈകീട്ടാകുമ്പോള്‍ പ്ലാന്‍ ചെയ്യുവാന്‍ എളുപ്പമാണ്.ചില൪ ശനിയാഴചവരെ നീട്ടിക്കൊണ്ടുപോകാറുണ്ട്.ഈവന്‍റ് മാനേജേസിന്‍റെ ഒഴിവ്, ശവമടക്കുകേന്ദ്രത്തിന്‍റെ ഒഴിവ്, ശീതീകരണിയുടെ ഗ്യാപ് ഇവയൊക്കെ മരണം നീട്ടിക്കൊണ്ടുപോകുന്നതിന് കാരണമാകാറുണ്ട്.

എന്തുകേട്ടാലും മരവിപ്പ് നഷ്ടപ്പെട്ട നമ്മള്‍ക്ക് ഇതും ഒരു തമാശയാകുന്നുവോ?

ഞാന്‍ എന്‍റെ ഒരു പ്രിയപ്പെട്ട സുഹൃത്തിനെക്കാണുവാന്‍ അയാളുടെ അവസാന നാളുകളില്‍ അയാളുടെ വീടു സന്ദ൪ശിക്കുകയുണ്ടായി. പലപ്പോഴും ചെല്ലുമ്പോള്‍ ജോഗിംഗും ഓട്ടവുമൊക്കെ കഴിഞ്ഞ് ഉഷാറായി വന്നുനില്‍ക്കുന്ന ആ വ്യക്തിയുടെ അവസാനരംഗം അന്ന് എന്നെ ഏറെ ദു:ഖിപ്പിച്ചു.മലയാളിയാണ്. ദശാബ്ദങ്ങള്‍ക്കുമുമ്പ് കാനഡയില്‍ കുടിയേറിയ ഒരു നല്ല മനുഷ്യന്‍. കാനഡയില്‍ ആരുമില്ലാതെ ലോസ്റ്റ് ആയിപ്പോയ എന്നെ കാനഡയില്‍ ആദ്യമായി സന്ദ൪ശിച്ചതും ബാങ്ക് അക്കൌണ്ട് തുടങ്ങുവാന്‍ സഹായിച്ചതും കോളകുടിച്ച് മൂന്നുനാളു കഴിച്ചുകൂട്ടിയ എന്നെ വീട്ടില്‍ കൊണ്ടുപോയി മലബാ൪ പത്തിരിയും കറിയും നല്‍‍കി ആശ്വസിപ്പിച്ചതും അദ്ദേഹമായിരുന്നു. ആദ്യ ഇമ്മിഗ്രന്‍റായെത്തിയ എന്നെ മലയാളികള്‍ താമസിക്കുന്നിടത്തേക്ക് കൊണ്ടുവന്ന് കൂട്ടം പിരിഞ്ഞുപോയ ദു:ഖം‍ എന്നില്‍ നിന്നകറ്റിയതും അദ്ദേഹമായിരുന്നു. ചാവക്കാടുകാരന്‍ മുഹമ്മദ് മ൪ച്ചന്‍റ് എന്ന ഒരു നല്ല മനുഷ്യന്‍.

മരണത്തെത്തടുക്കുന്ന പലജാതി യന്ത്രങ്ങള്‍കൊണ്ട് അദ്ദേഹത്തിന്‍റെ മുറി നിറഞ്ഞിരുന്നു.ആ യന്ത്രങ്ങളുടെ നടുക്ക് ഏകാന്തനായി ആ മനുഷ്യന്‍ കിടക്കുന്നു.കാണുകയാണോ കാണാതിരിക്കുകയാണോ എന്നറിയുവാന്‍ കഴിയാത്ത കണ്ണുകള്‍ തുറന്നു പിടിച്ചിരിക്കുന്നു.
പുതിയ ഇമ്മിഗ്രന്‍റായ എനിക്ക് ആ കാഴ്ച താങ്ങാനാകുന്നതിനപ്പുറമായിരുന്നു.

മരണത്തിന്‍റെ ടെക്നോളജി എന്നെ അല്‍ഭുതപ്പെടുത്തിക്കളഞ്ഞു.
ഹൈടെക് ആശുപത്രിയിലെ ഐസിയുവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഞാന്‍ കണ്ടത് ഒന്നുമല്ലെന്ന് Intensive Care: A Doctor's Journal എന്ന പുസ്തകത്തില്‍ ജോണ്‍ മുറെ എഴുതുന്നു.ഓരോ ഐസിയുവും ബാഹ്യാകാശപേടകത്തെ ഓ൪മ്മിപ്പിക്കുന്നു.സൂപ്പ൪ ഹൈടെക് സെറ്റിംഗ്സ്.ഭൂമിയുടെ മരണമുറിയില്‍ നിന്നും ആകാശത്തിലെ ദൈവഭവനത്തിലേക്ക് കൊണ്ടുപോകുവാന്‍ തയ്യാറായി നില്‍ക്കുന്ന സ്പേസ് വാഹനങ്ങളെപ്പോലെ.വേദനമാറ്റുന്ന യന്ത്രങ്ങള്‍, ശരീരസെന്‍സേഷന്‍ ഇല്ലാതാക്കുന്ന യന്ത്രങ്ങള്‍. ജീവന്‍നിലനി൪ത്തുന്ന യന്ത്രങ്ങള്‍ കൊണ്ട് ആദ്യം തുടങ്ങുന്നു.അത് ഒടുവില്‍ മരണവേദനയില്ലാതാക്കുന്ന യന്ത്രത്തിലവസാനിപ്പിക്കുന്നു.

ഡോക്റ്റ൪മാരും ടെക്നീഷ്യന്മാരും ശുശ്രൂഷിക്കുകയല്ല, മരണസംവിധാനം കൈകാര്യം ചെയ്യുന്ന അഡ്മിനിസ്ട്രേറ്റ൪മാരായി മാറുന്നു.രോഗം മാറി വീട്ടിലേക്കുപോകുവാന്‍ ഇവിടെ ആരും വരാറില്ല. മരണത്തിലവസാനിക്കുന്ന രോഗങ്ങള്‍. അവയ്ക്കുവേണ്ടി സജ്ജരാക്കുന്ന സംവിധാനങ്ങള്‍.

യന്ത്രങ്ങളുടെ ചെറിയ ചെറിയ ശബ്ദങ്ങള്‍.പച്ചനിറത്തില്‍ കത്തി എല്ലാം ഒകെ എന്ന് അറിയിക്കുന്ന യന്ത്രങ്ങള്‍.ഇടക്ക് ചുവപ്പ് കയറിവരുമ്പോള്‍ കണ്‍റോള്‍ റൂമില്‍ നിന്നുതന്നെ നിരീക്ഷണം നടത്തി വേഗം അത് പച്ചയാക്കുവാന്‍ കഴിയുമെങ്കില്‍ പച്ചയാക്കുന്ന സംവിധാനങ്ങള്‍.

ഓക്സിജന്‍ മാസ്കിലൂടെ തുറിച്ചിരിക്കുന്ന മുഖം.ലിംഗം, പ്രായം അജ്ഞാതം.മമ്മി പോലുള്ള ചലനമറ്റ രോഗികള്‍. പാതിമനുഷ്യ൪,പാതിയന്ത്രം.തൂങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍.മൂക്കിലൂടേയും വായിലൂടേയും നെഞ്ചിലൂടേയും പുറത്തേക്കുവരുന്ന വയറുകള്‍ ഭിത്തിയിലെ ടെലിവിഷന്‍ മോണിറ്ററിലേക്ക് ഘടിപ്പിച്ചിരിക്കുന്നു.ഹൃദയം ഇപ്പോഴും മിടിക്കുന്നുവെന്നറിയിക്കുന്ന, രക്തം ചലിക്കുന്നുവെന്നറിയിക്കുന്ന ഫ്ലാഷ് ലൈറ്റുകള്‍.

ഈ ലൈറ്റുകളല്ലാതെ ജീവന്‍റെ മറ്റൊരടയാളവുമില്ല.

എല്ലാം കഴിഞ്ഞ് എല്ലാവരുടേയും ഒഴിവുനോക്കി മരണമെന്ന അവസ്ഥപ്രാപിച്ച് അയാള്‍ ഭൂമിയിലെ യാത്രയവസാനിപ്പിക്കുന്നു.

മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് ഇനിയെങ്കിലും പറയരുത്, കേട്ടോ.
കൌമുദിയുടെ നമ്പൂരിക്കൊട്ട്
azeez ks
കേരള കൌമുദിക്കാ൪ നമ്പൂരിമാരെ തല്ലാന്‍വേണ്ടിയാണ് ശബരിമല ശാന്തിയെക്കുറിച്ച് എഴുതിയിരിക്കുന്നത്. മേല്‍ശാന്തി എന്നാല്‍ കോടിക്കണക്കിന് വരുമാനമാണ്. നമ്പൂരിമാ൪ക്ക് മാത്രമാണ് അതിന് അ൪ഹത. ഇതെന്ത് ന്യായം, കൌമുദി ഖേദിക്കുന്നു. ആര് കേട്ടാലും ഒന്ന് ചൊടിച്ചുപോകും.
കേരളത്തിലെ ക്ഷേത്രങ്ങളില്‍ വളരെ വളരെ കുറഞ്ഞ ശമ്പളത്തിന് ശാന്തിപ്പണി ചെയ്യുന്നവരാണ് നമ്പൂരിമാ൪. ജാതിആചാരത്തിന്‍റെ ഭാഗമായിട്ടാണ് ശബരിമലയുടെ മേല്‍ശാന്തിയായി അവ൪ വരുന്നത്. എല്ലാ നമ്പൂരിമാ൪ക്കും അത് പറ്റുകയും ഇല്ല. കണ്ഠരര് വിഭാഗക്കാരാണ് അവ൪.
അതിലെന്താണ് തെറ്റ്. കോടിക്കണക്കിന് വരുമാനമുണ്ടാക്കാനാണോ ഈ നമ്പൂരിമാ൪ വരുന്നത്. ബാറ് നടത്തുവാന്‍ നമ്പൂരിക്ക് കഴിയില്ലല്ലോ. ബാറ് നടത്തുന്നവനും സ്വ൪ണ്ണം കച്ചവടം ചെയ്യുന്നവനുമൊക്കെ എത്രയോ ഉണ്ടാക്കുന്നു.
ആചാരപ്രകാരമാണ് ശാന്തിമാരെ നിയമിക്കുന്നത്. ഈഴവനേയോ ദളിതനേയോ സ്ത്രീനമ്പൂരിശാന്തിക്കാരിയേയോ അവിടെ നിയമിക്കണമെന്ന് പറയുന്നത് ആചാരം അറിയാത്തത് കൊണ്ടാണ്. ദളിതരും ശ്രീനാരായണീയരും അവരുടെ ക്ഷേത്രങ്ങള്‍ പണിയട്ടെ. അവരുടെ ഇഷ്ടദൈവങ്ങളെ പ്രതിഷ്ഠിക്കട്ടെ. ദളിതരെ തന്നെ ശാന്തിക്കാരാക്കട്ടെ. അതാണ് ചെയ്യേണ്ടത്.
ശബരിമലയില്‍ ഒരു ദളിത് ശാന്തിക്കാരന്‍ വന്നാല്‍ ദളിതുകള്‍ തന്നെ അവിടെ കെട്ടുനിറച്ച് മലചവിട്ടുമോ? അത് ദളിതനോടുള്ള ബഹുമാനക്കുറവ് കൊണ്ടല്ല, ആചാരത്തിനെതിരായതുകൊണ്ടാണ്. അമ്പലവും ദൈവവുമൊക്കെ ഒരു വിശ്വാസ സ്ഥാപനങ്ങളാണല്ലോ, അത് ജനാധിപത്യവോട്ടിന് വിധേയമാകേണ്ടതല്ല.
ആരെങ്കിലും കെട്ടുനിറച്ച് മലക്ക് പോകുന്നെങ്കില്‍ അവിടെ കുത്തിത്തിരുപ്പുണ്ടാക്കുവാന്‍ കുറെ ഫേസ്ബുക്കുകാരും. ഇവന്മാരൊക്കെ വീട്ടില്‍ ആരെങ്കിലും മരിച്ചാല്‍ ബലിക൪മ്മത്തിന് ഒരു ദളിതനെ വിളിക്കുമോ? എന്തേ വിളിക്കുന്നില്ല. മന്ത്രം പഠിപ്പിച്ച് അത് ദലിതനെക്കൊണ്ട് ചൊല്ലിച്ചാല്‍ പോരെ. എന്തിനാണ് ഇളയതിനെ വിളിക്കുന്നത്. എന്നിട്ട് ഇളയതിന് എത്രയാ കാശ് എന്ന് പറയുന്നതെന്തിനാണ്.
മസ്ജിദ്- ക്ഷേത്ര ജോലിക്കാ൪ക്കൊക്കെ ശമ്പളം കുറവാണ്. കഴിഞ്ഞ ദിവസം ഒരു പള്ളിയില്‍ നിസ്കരിക്കുവാന്‍ ചെന്നപ്പോള്‍ പ്രമാണിമാരായ കമ്മിറ്റിക്കാ൪ മുസ്ല്യാരെ ചീത്ത പറയുന്നു. അയാള്‍ക്ക് ഒരു ദിവസമാണ് ലീവ്. രണ്ടുദിവസമായിട്ടും കാണുന്നില്ലത്രേ. 1984 ല്‍ പള്ളിയില്‍ വന്ന ഉസ്താദാണ്. ലക്ഷക്കണക്കിന് ഉറുപ്പിക വരവുള്ളവരാണ് കമ്മിറ്റിക്കാ൪ പ്രമാണിമാ൪. മുപ്പത് വ൪ഷം സേവനം ചെയ്ത ഉസ്താദിന് അവ൪ കൊടുക്കുന്ന ശമ്പളം ഇപ്പോള്‍ 7000 രൂപയാണ്. പിന്നെ ചോറും കൊടുക്കുമത്രേ.
മലബാറുകാരനായ ആ ഉസ്താദിന് ഭാര്യയും മക്കളുമുണ്ട്. മക്കളെ പഠിപ്പിക്കണം. ഭാര്യയ്ക്ക് വസ്ത്രം വാങ്ങിക്കൊടുക്കണം, ഒരു വീടുവേണം, ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ വീട്ടില്‍ പോയി മക്കളുടെ കാര്യങ്ങള്‍ നോക്കണം. ആകെ തുക 7000. വല്ല ദീനം പിടിച്ചാല്‍ പറയുകയും വേണ്ട. ഇപ്പോള്‍ തന്നെ ആ ഉസ്താദ് നാട്ടില്‍ പോയത് നട്ടെല്ലിന് വേദനയായിട്ട് സ്കാന്‍ ചെയ്യുവാനാണ്. പാവം ഉസ്താദ്.
മൊല്ലാക്കക്ക് കൊടുക്കുന്നത് 2000- 3000 രൂപയാണ് മാസം. പള്ളി മിംബറില്‍ കയറിനിന്ന് പ്രസംഗിച്ച് മഹല്ലുവിശ്വാസികളെ നന്നാക്കിയെടുക്കുന്ന ജോലിയാണ് ഈ ഉസ്താദിന്. കണക്കുപറഞ്ഞാണ് കാക്കമാ൪ മകന്‍റെ വിവാഹത്തിന് സ്വ൪ണ്ണം വാങ്ങുന്നത്. ഹറാമായ കാശ് കൊണ്ടാണ് കാക്കമാ൪ ഹജ്ജിന് പോകുന്നത്. തിന്നുന്നത് . കൊടുക്കുന്നത്. അതിനെയൊക്കെ ഈ ഉസ്താദ് ചോദ്യം ചെയ്താല്‍ പണി തെറിച്ചതുതന്നെ. പാവങ്ങളായ മുസ്ലിംകള്‍ക്ക് പള്ളിയില്‍ പോലും ന്യായം കിട്ടുമോ. ആര് പറയും അവ൪ക്കുവേണ്ടി. അല്ലാഹ് കഷ്ടം തന്നെ .

Monday, November 10, 2014

ആട്

ഒരു അയ്യപ്പന്‍ കവിത‌
azeez ks
( കണ്ണില്‍ കരുണയും നനവുമുള്ള മിശിഹായായും ആ൪ദ്രതയുള്ള സ്നേഹമായും ഇടക്കിടെ എന്‍റെ ഓ൪മ്മകളിലൂടെ കടന്നുപോകുന്ന ബിനോയ് കെ ജോസഫിന് സമ൪പ്പണം.)
കാവ്യസന്ധ്യ കാല്‍ഗറി രൂപപ്പെടുവാനുണ്ടായ ഒരു കാരണം എ അയ്യപ്പന്‍റെ മരണമായിരുന്നുവല്ലോ. അയ്യപ്പനോ൪മ്മകള്‍ അയവിറക്കിയാണ് ബിനോയ് കവിത ചൊല്ലാറ് തന്നെ. വാരികളില്‍ വന്നിട്ടില്ലാത്ത ഒരു അയ്യപ്പന്‍ കവിത ഞാനിവിടെ കുറിക്കുന്നു
ആട്
A Ayyappan
എന്‍റെ ആടിന്
ഐരാവതമെന്ന പേ൪
എന്‍റെ അജത്തിനും
സ്വ൪ഗ്ഗത്തിലെ ഗജത്തിനും
ധവളവ൪ണ്ണം
എന്‍റെ ആടിന്
വെള്ളത്തോലുടുപ്പ്
വ൪ണ്ണത്തിന്
അജഗജാന്തരമെന്ന ചൊല്ലില്‍
ഇടമില്ല‌
മക്കളില്ലാത്തവന്‍ ഞാന്‍
ആടെനിക്കു മകന്‍
പച്ചക്കാടുകളും
ഒറ്റയാനായ ഞാനുമാണ്
അവന്
ആശ്രയങ്ങള്‍‍
ഗ്രാമം വിട്ട് പോകേണ്ടിവന്നപ്പോള്‍
ആടിനെ
അയല്‍ക്കാരന്‍ കുഞ്ഞാലിക്കു കൊടുത്തു
ഏറെനാള്‍ കഴിഞ്ഞ് കൂരയിലെത്തി
കുഞ്ഞാലിയുടെ മകന്‍ അബ്ബു
ഗള്‍ഫില്‍ നിന്നും വന്നിരിക്കുന്നു
അബ്ദു എനിക്കൊരു സ്വ൪ണ്ണപ്പേന തന്നു
ഞാന്‍ ആടിനെ തലോടി
കിടക്കയിലേക്ക് പോയി
വെളുപ്പിന് അബ്ദു വന്നു
കൈയിലെ കിണ്ണം തന്നു
ഞാന്‍ സ്നേഹത്താല്‍ സസ്യഭുക്ക്
അബ്ദു നി൪ബന്ധിച്ചു
കുറച്ചെടുത്തു
അബ്ദുവും കൂടി
എന്‍റെ ചോരയുടെ രുചി
എന്‍റെ മാംസത്തിന്‍റെ ഗന്ധം
അശരീരിയില്‍
പരിചിതമായ കരച്ചില്‍
അബ്ദുവിനോടു ചോദിച്ചു
ഐരാവതമെവിടെ
അബ്ദു ഇറച്ചിച്ചിരിയോടെ പറഞ്ഞു
അതാണിപ്പോള്‍ തിന്നുതീ൪ത്തത്
-------
ഇന്ന് , എന്നത്തേയും പോലെ ,എറണാകുളത്ത് നിന്നു.
സമയം കൊല്ലുവാന്‍ എറണാകുളത്ത് ഞാന്‍ പറ്റിനില്‍ക്കുന്ന ഒരു സ്ഥലമുണ്ട്. ഒയാസിസ് ലോഡ്ജിനടുത്ത്.
ഇതിലെ ഒരു കുടുസ്സായ മുറിയില്‍ വാടകയില്ലാതെ കുറെ നാള്‍ അയ്യപ്പന്‍ താമസിച്ചിരുന്നു. . ഒരു സെക്യുരിറ്റിക്കാരനെ നിയമിക്കുവാന്‍ കഴിവില്ലാത്ത ലോഡ്ജുകാരന്‍ വെള്ളം പിടിച്ചുവയ്ക്കുവാനും കത്തികിടക്കുന്ന ലൈറ്റ് കിടത്തുവാനും കണ്ട ഒരാളായിരുന്നു അയ്യപ്പന്‍.
അയ്യപ്പന്‍റെ ക്വാളിഫിക്കേഷന്‍ രാത്രി ഉറക്കമില്ലാത്ത ആള്‍ എന്നത്. എങ്കിലും വെള്ളമുണ്ടായിരുന്നില്ല എന്ന താമസക്കാരുടെ ചീത്ത മുതലാളി വഴി അയ്യപ്പനു കിട്ടിയിട്ടുണ്ട്. കുടുസ്സായ മുറി. കാഡ് ബോഡാണ് മെത്ത. ആ കാ൪ഡ് ബോഡില്‍ തന്നെയാണ് തീപ്പെട്ടി ഉരച്ച് ആ ചെറിയ വെട്ടത്തില്‍ തലയിലേക്കിരച്ചുവന്നിരുന്ന തീഷ്ണമായ വരികള്‍കുറിച്ചുവയ്ക്കുന്നതും.
മറ്റൊരാളും കൂടി ഒരിക്കല്‍ ആ മുറി പങ്കുവയ്ക്കുവാനെത്തി. ജോണ്‍. അയ്യപ്പന്‍റെ സുഹൃത്തായ സെബാസ്റ്റ്യന്‍ ഒരിക്കല്‍ എവിടെയോ എഴുതിയതോ൪ക്കുന്നു. മൂന്നുപേരും കൂടി രാത്രി പുറത്തിറങ്ങി. ചാരായഷാപ്പാണ് ലക്ഷ്യം. സെബാസ്റ്റ്യന്‍ അന്ന് 15 വയസ്സ് മാത്രം. അവന് ഒരു താറാമുട്ട വാങ്ങിക്കൊടുത്തു പുറത്ത് നി൪ത്തി. രണ്ടുപേരും ഒരു ചെറുതടിച്ചു. പക്ഷേ കാശില്ല. സെബാസ്റ്റ്യന്‍റെ പോക്കറ്റില്‍ എന്തോ ഉള്ളത് അവ൪ക്കറിയാം. കുട്ടിയുടെ പക്കല്‍ നിന്നും ഓസുന്നതെങ്ങിനെയെന്ന് കരുതി അവ൪ സെബാസ്റ്റ്യനെ സമാധാനിപ്പിച്ചു : നിന്‍റെ സൌജന്യം വേണ്ട. ഇത് കടമായിട്ട് എഴുതിക്കോ
അങ്ങിനെ എത്രയെത്ര കടങ്ങള്‍. വീടാക്കടങ്ങ്വള്‍ ഇങ്ങോട്ടുമങ്ങോട്ടും
തിരികെ പോരുമ്പോള്‍ റെയില്‍വെസ്റ്റേഷനിലെ തൂക്കുയന്ത്രത്തില്‍ കയറി. ഒരു നാണയമേയുള്ളൂ. മൂന്നുപേരും കൂടി കയറി. ആദ്യം ജോണിറങ്ങി. പിന്നെ അയ്യപ്പന്‍. കുറക്കലും കൂട്ടലുമറിയാവുന്ന സെബാസ്റ്റ്യന്‍ ഓരോരുത്തരുടേയും ഭാരം കണ്ടെത്തി. ജോണ്‍ 45 കിലൊ. അയ്യപ്പന്‍ 40. സെബാസ്റ്റ്യന്‍ 60. ജോണ്‍ പറഞ്ഞു : ഞാനും അയ്യപ്പനും അകത്താക്കുന്നത് ബുദ്ധിയായിപ്പോകുന്നതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഭാരക്കുറവ്. നീ കഴിക്കുന്നത് ബുദ്ധിയാകാതെ മേദസ്സായി മാറുന്നു.
ആലുവായില്‍ സുഖമില്ലാതെ കിടന്നപ്പോള്‍ ഏറെ നാള്‍ അയ്യപ്പനെ നോക്കിയത് സിഐടിയു ചുമട്ടുകാരായിരുന്നു. പിന്നെ നേമത്തേക്കു പോയി. അയ്യപ്പനയച്ച ഒരു കത്ത് സെബാസ്റ്റ്യന്‍ ഇപ്പോഴും സൂക്ഷിക്കുന്നു;
പ്രിയപ്പെട്ട സെബാസ്റ്റ്യന്‍
മുണ്ഡനം ചെയ്ത തലകണക്കെ എന്‍റെ മുടി മുറിച്ചുകളഞ്ഞു. അന്ന് കണ്ടതിലും ശരീരം പകുതിയായി. ഇവിടം വിട്ട് എത്രയും ദൂരം പോകണമെന്നുണ്ട്. എന്നിട്ടും വയ്യ.
ഞാന്‍ തീരെക്കിടപ്പിലായിരുന്നു. ഞാനും മരണവുമായുള്ള ഒരു സംഗമേചഛ കൂടിയായിരുന്നുവെന്ന് പറയാം. നേരിയ നെഞ്ചുവേദനയായിരുന്നു.
കണ്ണുതുറന്നത് ജനറല്‍ ആശുപത്രി വാ൪ഡിലും
ഇപ്പോള്‍ വളരെ മിടുക്കനായിപ്പോയി.
മുടിമുളയ്ക്കുന്നു. ശ്മ്ശ്രുക്കള്‍ വളരുന്നു. സദാ കണ്ണട. പേന പുസ്തകം. ഇതൊക്കെ എനിക്ക് ജീവിതം തരുന്ന വിഭവവേളയാണ്. വളരെയേറെ എന്‍റെ മരണത്തിനെക്കുറിച്ചെഴുതണമെന്നുണ്ട്
അല്ലെങ്കില്‍ മരണതുല്യമായ ജീവിതത്തെക്കുറിച്ച്. കഴിയുന്നില്ല.
ഈ വരുന്ന 25 ന് ഞാന്‍ വരും
വൈകീട്ട് കൊടുങ്ങല്ലൂ൪ ക്ഷേത്രത്തിലെ ആല്‍ത്തറയിലിരിക്കും.
ആ വഴി ഞാന്‍ കോഴിക്കോട്ടേക്ക് പോകും
ആ വഴിക്ക് ... ആ വഴിക്ക്...
നിന്റെ സ്വന്തം അയ്യപ്പന്‍

Wednesday, November 5, 2014

ഒരു വെള്ളിയാഴ്ച‌ ചിന്ത‌

azeez ks
നടയില്‍ കിടന്ന് അടിപിടി.മൂന്നിന് പോകേണ്ട ചിറ്റൂരപ്പന്‍ അഞ്ചിന് പോയി. 
വെളുത്താട്ടമ്മയാണ് ബഹളം വയ്ക്കുന്നത്.
പള്ളിയില്‍ പോകുവാന്‍ ബസ്സ് കാത്തുനില്‍ക്കുകയായിരുന്നു. എന്തുകൊണ്ടും വെള്ളിയാഴ്ചയ്ക്കു പറ്റിയ വിഷയം.



ബസ്സിലിരുന്ന ഞാന്‍ ഭഗവാന്‍ കൃഷ്ണനെന്നപോലെ ഒന്ന് ഊറിച്ചിരിച്ചു.
അജ്ഞതയില്‍ കിടന്നുഴറുന്ന ഈ മനുഷ്യകൃമികള്‍ക്കെന്തറിയാം കാലത്തേയും സ്ഥലത്തേയും കുറിച്ച്. പാവങ്ങള്‍. ദു:ഖക്കടലില്‍ എത്രനാള്‍ പൊന്തിത്താഴണം. സംസാരചക്രം എത്ര മറികടക്കണം ഈ അജ്ഞതയകറ്റുവാന്‍.

12 : 03 നു പോകേണ്ടത് 12: 05 നു പോയി പോലും. ഹഹഹ.

സ്ഥലവും കാലവും വെറും മായകളെന്ന് ഭഗവാന്‍ പറയുന്നു. എല്ലാം മാരീചകാഴ്ചകള്‍.
കാലമില്ല. സ്ഥലമില്ല.
ആകുന്നു ഇല്ല, ആയിരുന്നു ഇല്ല ആയിരിക്കും ഇല്ല. എല്ലാം മിഥ്യയുടെ സൃഷ്ടികള്‍.
നാം അസത്യലോകത്ത് ജീവിക്കുന്നു. ഭൌതീകതയുടെ മിഥ്യയില്‍, സ്വന്തമെന്ന മിഥ്യയില്‍, സാമൂഹികതയെന്ന മിഥ്യയില്‍

ബസ്സില്‍ ഞാന്‍ ധ്യാനത്തിലിരുന്നുപോയി.കാലം കടന്നുപോയതറിയാതെ.

വെളുത്താട്ടമ്മ തോണ്ടി. ഒരു കറുമ്പന്‍ മുമ്പില്‍. ടിക്കറ്റ്. സമയം 12: 10. 
ഞാന്‍ സ്ഥലകാലബോധത്തിലേക്കും നാണയം എന്ന മിഥ്യയിലേക്കും തിരികെയെത്തി.
ണിം ണിം. വെളുത്താട്ടമ്മ ഉരുണ്ടുതുടങ്ങി.

Thursday, October 30, 2014

അഭിനന്ദനങ്ങള്‍ സുപ്രീംകോടതി.

azeez ks
20 ലക്ഷം രൂപ എന്‍റെ ബാങ്ക് അക്കൌണ്ടില്‍ വരുന്നതെന്നെന്നോ൪ത്ത് കണ്ണുകഴച്ചിരിക്കെയാണ് കള്ളപ്പണക്കാരുടെ ലിസ്റ്റ് സുപ്രീം കോടതിയുടെ നിരന്തര ഇടപെടലാല്‍ അവസാനം ഗവണ്മെണ്ട് ഇന്ന് കോടതിയെ ഏല്‍പ്പിച്ചിരിക്കുന്നത്. കള്ളപ്പണക്കാരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും കള്ളപ്പണം നാട്ടില്‍ കൊണ്ടുവരണമെന്നും അത് ഓരോ ഇന്ത്യക്കാരന്‍റേയും ബാങ്ക് അക്കൌണ്ടിലേക്ക് നിക്ഷേപിക്കണമെന്നും നിരന്തരം പാ൪ലമെന്‍റില്‍ പറഞ്ഞത്  എല്‍ കെ അദ്വാനിജിയും ബിജെപിയും ഇടതുപക്ഷവുമാണ്. സ്വിസ് ബാങ്കില്‍ അത്രയ്ക്ക് കള്ളപ്പണമുണ്ടെന്നും അത് വീതിച്ചാല്‍ ഓരോ ഇന്ത്യക്കാരനും ചുരുങ്ങിയത് 20 ലക്ഷം രൂപ കിട്ടുമെന്നും മോദിജിയും അന്ന് പറഞ്ഞിരുന്നു.
കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന നയമാണ് അന്ന് മന്മോഹന്‍ജി സ്വീകരിച്ചത്. അതിനെത്തുട൪ന്ന് കള്ളപ്പണം സൂക്ഷിച്ചിരിക്കുന്ന ജെനീവയിലെ HSBC ( Hongkong and Shangai Banking Corporation ) ല്‍ നിന്നും കള്ളപ്പണക്കാരുടെ ലിസ്റ്റ് ഒരു ജീവനക്കാരന്‍ ചോ൪ത്തിയെടുത്തു. അതിനു ശേഷമാണ് ഫ്രെഞ്ച് ഗവണ്മെണ്ട് ലിസ്റ്റ് ഇന്ത്യാഗവണ്മെണ്ടിനെ  ഏല്‍പ്പിച്ചത്. അത് 2011 ലായിരുന്നു. കൊല്ലം മൂന്നുകഴിഞ്ഞു.  ആ ലിസ്റ്റ് കൊണ്ട് പിന്നീട് ബിജെപി കോണ്‍ഗ്രസ്സുകാരെ ബ്ലാക് മെയില്‍ ചെയ്യുവാന്‍ തുടങ്ങി. ഒരു ഭാഗിക ലിസ്റ്റ് അവ൪ അതിന്നായി പുറത്തിറക്കി.
ഇന്നാണ് 627 പേരുടെ പേരുവിവരങ്ങള്‍ സുപ്രീംകോടതിയെ ഏല്‍പ്പിച്ചത്.
അമേരിക്കയുടെ ക൪ശനമായ സമീപനം ഈ ലിസ്റ്റ് പുറത്തുവരുന്നതിന് കാരണമായി. അയക്കുന്ന ഓരോ തുകയ്ക്കും ടാക്സ് ഒടുക്കി എന്ന രേഖ ഹാജരാക്കുവാന്‍ അമേരിക്ക ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഓരോ അയപ്പിനും 30 ശതമാനം അവ൪ ട്ടി ടി എസ് പിടിക്കുമെന്നായി.  കള്ളപ്പണക്കാ൪ ഇതോടെ പൂട്ടിലായി.
എന്‍റെ നാട്ടിലാണ് ലീബ എന്ന ഒരു വീട്ടുവേലക്കാരിയുടെ കൂമ്പിടിച്ച് പോലീസ് കലക്കിയത്. മാല കട്ടുവെന്നും കള്ളമുതല്‍ എവിടെവച്ചിരിക്കുന്നുവെന്നുമാണ് പോലീസുകാ൪ക്കറിയേണ്ടത്. മാല പിന്നീട് മൊതലാളിയുടെ വീട്ടില്‍ നിന്നുതന്നെ കിട്ടി. ലീബയുടെ നട്ടെല്ലൊടിഞ്ഞത് ബാക്കി. ഇത്രയും ക്രൂരമായ ഒരു ശിക്ഷ നടപ്പാക്കുന്ന ഈ രാജ്യത്താണ് കള്ളപ്പണക്കാ൪ക്ക് പൂമെത്ത വിരിക്കുന്നത്. സമ്പത്തിനെ തല്ലിക്കൊന്നതോ൪മ്മയില്ലേ.  സ്വിസ് ബാങ്കില്‍ അവ൪ ഒളിപ്പിച്ചിരിക്കുന്നത് കള്ളമുതലാണ്. മാലപോലെ.

ഗള്‍ഫില്‍ റിയാല്‍ കൈപ്പറ്റി നാട്ടിലുള്ള അവന്‍റെ കുടുംബത്തിന് ഇന്ത്യന്‍ രൂപ കൊടുക്കുന്ന പരിപാടിയാണ് കുഴല്‍പ്പണം. അത് എത്രയോ  ഭീകരമായ ഒരു രാജ്യദ്രോഹക്കുറ്റമായാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. കാരണം അക്കൌണ്ട് ചെയ്യാത്ത പണമാണ് കുഴല്‍. അത് രാജ്യത്തിന്‍റെ എക്ണോമി തക൪ക്കും. ഒരു പാരലല്‍ എക്ണോമി സൃഷ്ടിക്കും. പച്ചക്കറിക്കും കോഴിക്കും വിലകൂടും. ശരിയാണ്. പക്ഷേ സ്വിസ് ബാങ്കിലെ ഈ കള്ളപ്പണമോ? എന്തേ ഗവ. ഒരു മൃദുസമീപനം എടുക്കുന്നു.  കുഴല്‍പ്പണക്കാരുടെ പേരുവിവരം വെളിപ്പെടുത്തുന്നതുപോലും രാക്ഷ്ട്രീയക്കാ൪ക്ക് സഹിക്കുന്നില്ല. അതുവഴി അതിനു പിന്നിലെ രാഷ്ട്രീയ ബിനാമികള്‍ പുറത്തുവരുമെന്ന് രാക്ഷ്ട്രീയക്കാ൪ ഭയപ്പെടുന്നു.
നിയമം ശക്തിപ്പെടുന്നതോ൪ത്ത് നമുക്ക് സന്തോഷിക്കാം. ആ൪ബിഐ യിലെ രാജനും അരുണ്‍ ജെറ്റ്ലിയും ആ വഴിക്കാണ് നീങ്ങുന്നത്.
ബികസനം എന്ന കൊള്ളവഴിയിലൂടെ കോടികള്‍ കക്കുന്ന നമ്മുടെ രാഷ്ട്രീയ ദല്ലാളന്മാ൪ക്ക് അധികനാള്‍ ഇനി വിളയുവാന്‍ കഴിയില്ല. എന്‍റെ അക്കൌണ്ടിലേക്ക് ആരോ കാശടച്ചു, എനിക്കറിയില്ല ആരെന്ന് എന്ന് രാക്ഷ്ട്രീയക്കാ൪ക്ക് ഇനി പറയുവാന്‍ കഴിയില്ല.

Tuesday, October 21, 2014

ഹാപ്പി ദീപാവലി

azeez ks
മധുരം. മഹാലക്ഷ്മി. പ്രകാശം. ദീപം
പണ്ട് ബാങ്കിലായിരുന്നപ്പോള്‍ ചുരുങ്ങിയത് 10 പായ്ക്കറ്റ് മധുരപ്പൊതിയെങ്കിലും കിട്ടുമായിരുന്നു. ഇന്ന് രാവില്‍ ആ ഓ൪മ്മകള്‍ ഞാന്‍ മധുരമായി നുണയുകയാണ്.
ഹാപ്പി ദീപാവലി.
നല്ല ഒരു തുടക്കമാകട്ടെ
 

നിങ്ങള്‍ മാ൪വാടിയോ ഗുജറാത്തിയോ ആണോ?
ഈ രണ്ടുവ൪ഗ്ഗമാണ് ദലാല്‍ സ്ട്രീറ്റിലെ ദല്ലാളന്മാ൪. സ്റ്റോക്ക് മാ൪ക്കറ്റിലെ പ്രധാന കളിക്കാ൪. അവരാണ് സ്റ്റോക്കിളക്കുന്നതും തിളപ്പിക്കുന്നതും തണുപ്പിക്കുന്നതും.


മുഹൂ൪ത്തം തുടങ്ങാറായി. ഏതാനും മണിക്കൂറുകളേയുള്ളൂ.
ദീപാവലിയില്‍ ഒരു മണിക്കൂ൪ മുഹൂ൪ത്തം എന്ന മുഹൂറത്ത് ട്രേഡിംഗ് സെഷന്‍ തുടങ്ങാറായി. പൊട്ടുവാന്‍ പടക്കം റെഡി. റ‍ംഗോളിക്ക് കള൪ റെഡി. ദീപം റെഡി. പട്ടുവസ്ത്രത്താല്‍ പളപളക്കുന്ന ഗൃഹലക്ഷ്മിമാ൪ റെഡി. ഒരു വ൪ഷം ക്ലോസ് ചെയ്തുകഴിഞ്ഞു. പുതിയ വ൪ഷ‍ം തുടങ്ങുന്നത് മഹാലക്ഷ്മിയുടെ കയ്യില്‍ നിന്ന് എന്തെങ്കിലും വാങ്ങിയാകട്ടെ.


മൂക്കു കുത്തിക്കിടക്കുന്ന സ്റ്റോക്ക് മാ൪ക്കറ്റ് ഇന്ന് വാണം വിട്ടപോലെ കുതിക്കും.
ഇന്ന് വാങ്ങുന്നവന് ഒരു കൊല്ലം മുഴുവനും അടിക്കടി കേറ്റമായിരിക്കുമത്രേ. ഇന്ന് വാങ്ങാത്തവന്‍ മുടിഞ്ഞ് പോകും . ആരാണ് മുടിയുവാന്‍ ആഗ്രഹിക്കുന്നത്!. അതുകൊണ്ട് ഇന്ന് സ്റ്റോക്കില്‍ എല്ലാവരും വാങ്ങും. 

സ്റ്റോക്ക് മാ൪ക്കറ്റ് കൂപ്പുകുത്തിക്കിടക്കുകയാണ്. അതാണ് റിയാലിറ്റി അസസ്മെന്‍റ്. പക്ഷേ ഈ റിയാലിറ്റിയുടെ കൂടെ വിശ്വാസവും ചേ൪ത്താലോ. അതാണ് ഇന്നത്തെ മുഹൂറത്ത്.  സ്റ്റോക്ക് മാ൪ക്കറ്റിനെ ചലിപ്പിക്കുന്നത് ഈ അന്ധ വിശ്വാസമാണ്. ഈ വിശ്വാസത്തെ മുതലാക്കി മാ൪വാടികളും ഗുജറാത്തികളും കാശുണ്ടാക്കും.

അക്ഷര തൃതീയ ഓ൪മ്മയുണ്ടല്ലോ ഒരു നുള്ള് പൊന്ന് അന്ന് വാങ്ങാത്തവന് ഒരു കൊല്ലം മുഴുവനും ദാരിദ്ര്യമായിരിക്കും. സച്ചിനെ വരെ ഇറക്കി സ്വ൪ണ്ണമാ൪വാടികള്‍. 25 ടണ്‍ സ്വ൪ണ്ണമല്ലേ കഴിഞ്ഞ കൊല്ലം തൃതീയയുടെ പേരില്‍ വിറ്റത്. എല്ലാവരും സ്വ൪ണ്ണ നാണയം വാങ്ങി മഹാലക്ഷ്മിയെ വീട്ടില്‍ കുടിയിരുത്തി.
കാശില്ലാത്തവന്‍ കടം വാങ്ങി. അവന് ഒരു കൊല്ലം കൊണ്ട് അടച്ചുതീ൪ക്കാവുന്ന ഗഡുക്കള്‍ കിട്ടി. സ്വ൪ണ്ണക്കാരുടെ പിറകെ കാറുകാരും മിക്സിക്കാരും ഇറങ്ങി. പക്ഷെ അത് അത്ര ക്ലിക്കായില്ല. മഹാലക്ഷ്മിയുടെ കാലത്ത് കാറില്ലായിരുന്നുവല്ലോ.
വിശ്വാസമല്ലേ എല്ലാം അല്ലേ. അങ്ങിനെയിരിക്കെ കേള്‍ക്കാം വിശ്വസിച്ചവരുടെ ഇത്ര കോടി കോടി രൂപ നഷ്ടമായി എന്ന് . അതാണ് വിശ്വാസത്തിന്‍റെ ട്രാജഡിയും.

Monday, October 20, 2014

കുടിച്ചവെള്ളത്തില്‍ വിശ്വസിക്കരുത് ഇവരെ

azeez ks
ഇന്നലെ ഒരു സാഹിത്യമീറ്റിനു പോയി. ചില സാഹിത്യകാരന്മാരൊക്കെ വന്നു.
ഒരു കാര്യം മനസ്സിലായി, മലയാളത്തെ ഓ൪ത്ത് രോമാഞ്ചം കൊള്ളുന്ന, മലയാളികള്‍ക്ക് മലയാളം നഷ്ടപ്പെട്ടതോ൪ത്ത് വിതുമ്പുന്ന, മലയാളത്തില്‍ പഠിച്ചവ൪ക്കേ കേരളത്തില്‍ ജോലി കൊടുക്കാവൂ എന്നു പറയുന്ന, അമ്മ അച്ഛന്‍ എന്നൊക്കെ പറയാതെ മമ്മി ഡാഡി എന്നു വിളിക്കുന്ന മക്കള്‍ വളരുന്നതോ൪ത്ത് ദു:ഖിക്കുന്ന, ഇന്‍റ്൪നെറ്റിന്‍റെ അതിപ്രസരത്താല്‍ വായന മരിക്കുന്നുവെന്ന് വിലപിക്കുന്ന‌, ഈ സാഹിത്യകാരന്...മാരുടെ മക്കളും ചെറുമക്കളും അനേകവ൪ഷമായി അമേരിക്കയിലും യു കെയിലുമാണ്.

ഈ ചാഹിത്യകാരന്മാ൪ ഓരോ കൊല്ലം ഓരോ പോക്കുപോകും. കൊച്ചുമക്കളുടെ കൂടെ താമസിക്കും. അവ൪ അച്ഛാ അമ്മാ എന്ന് വിളിച്ചത് നൊസ്റ്റാല്‍ജിയ ആയി എഴുതും. അവ൪ക്ക് കാക്കേകാക്കേ ചൊല്ലിക്കൊടുത്തത് വിവരിക്കും, സന്ധ്യാവന്ദനം ചൊല്ലിപ്പിച്ചത് പറയും, എയ൪പോ൪ട്ടനുഭവങ്ങള്‍ വിവരിക്കും. സായിപ്പിന്‍റെ ഗുണദോഷങ്ങള്‍ സരസമായി വിവരിക്കും.

ഇവ൪ ഈ വാസത്തിനിടയ്ക്ക് നല്ല പടിഞ്ഞാറന്‍ സാഹിത്യകാരന്മാ൪ എഴുതിയ പുസ്തങ്ങള്‍ വായിക്കും. കൊണ്ടുപോരും. അതില്‍ മലയാളി സാഹിത്യമസാലപ്പൊടി ചേ൪ത്ത്, മണ്ഡലം മാറ്റി, പ്രതിപാദ്യം മാറ്റി, മലയാളത്തിന്‍റെ സവ൪ണ്ണനൊസ്റ്റാല്‍ജ്യ ബിംബങ്ങളും ചേ൪ത്ത് എഴുതും( ഉദാ: ചാവടി, ബലി, കുഴിമാടം, ശിവക്ഷേത്രം, പാല, വാര്യം, തക൪ന്ന മന, പിഎച്ഡി എടുത്ത് ടെക്സസില്‍ മദാമ്മയെ കെട്ടി സുഖമായി താമസിക്കുകയും ഇടക്കിടെ മേലേക്കാവിലെ ഉത്സവത്തെയോ൪ത്ത് ദുഃഖിക്കുകയും ചെയ്യുന്ന നായ൪ പയ്യന്‍, പുലയന്‍റെ ചെറുമകന്‍ വഴിയില്‍ വച്ചുകണ്ടപ്പോള്‍ പഴയ ആ സ്നേഹമോ൪ത്ത് കുശലം ചോദിച്ചത്, തേങ്ങാക്കാരന്‍ മമ്മദിന്‍റെ മക്കള്‍ മണിമാളിക പണിതു താമസിക്കുന്നതും പഞ്ചായത്ത് പ്രസിഡണ്ടായി മാറിയതും... എങ്കിലും മുണ്ടഴിച്ചിട്ട് സാറ് എപ്പോ വന്നുവെന്ന് ചോദിച്ചത്...

അറുത്ത കയ്യിന് ഉപ്പുചേ൪ക്കാത്ത പിശുക്കന്മാരാണ് പല സാഹിത്യകാരന്മാരും. മുണ്ടുടുത്തേ വരൂ. കാറില്‍ ഡൈവ൪ കൊണ്ടുവന്നാക്കുന്നു, തിരിച്ചുകൊണ്ടുപോകുന്നു.
മനുഷ്യരുടെ ദു:ഖവും പറിച്ചുനടീലിന്‍റെ വേദനയും പിഴുതുമാറ്റപ്പെട്ട സമൂഹത്തിന്‍റെ നിസ്സഹായതയും ആഗോളവല്‍ക്കരണത്തിന്‍റെ അതിപ്രസരവും, നാണയബന്ധങ്ങളും ഷെയറും റിയല്‍ എസ്റ്റേറ്റും നഷ്ടപ്പെടുന്ന വനവും ഗ്രാമീണതയും കൊയ്ത്തുപാടങ്ങളും ഓണവും വിഷുപ്പക്ഷിയും ഒക്കെയാണ് ഇവരുടെ എഴുത്തുറൊ മെറ്റീരിയലുകല്‍.

പരസ്പരം ഇത്ര അസൂയ പെരുത്ത ഒരു വ൪ഗ്ഗം ഇനി ദൈവം പടച്ചിട്ട് വേണം.
കമ്മാളനായ ദേവന്‍ മാഷ് ഒരാളെ പേര് കൂടെക്കൂടെ വിളിക്കുന്നുവെന്ന് പരാതിപറഞ്ഞ, കോടതികയറ്റിയ ഒരു മലയാളസാഹിത്യപ൪വ്വതത്തെ മലയാളികള്‍ക്കറിയാമല്ലോ.

Saturday, October 18, 2014

വിപ്ലവത്തിന്‍റെ പ്ല

പത്രങ്ങള്‍ പുറത്തുവരുന്നതിന് എന്തുപാടായിരുന്നു പണ്ട്. അച്ചുകള്‍ നിരത്തണം. ഓരോ അക്ഷരങ്ങള്‍ക്കും ഓരോ കളമുണ്ട്. അതില്‍ നിന്നും പെറുക്കി നിരത്തണം.

ദേശാഭിമാനിയില്‍ കൂടെക്കൂടെ ഉപയോഗിക്കുന്ന ഒരു വാക്കാണ് വിപ്ലവം....
നിരന്തര ഉപയോഗത്താല്‍ വിപ്ലവത്തിന്‍റെ പ്ല എന്ന കട്ട തേഞ്ഞുപോയി. പ്ല വ്യക്തമല്ലാത്തതുകൊണ്ടാണ് വിപ്ലവം വിജയിക്കാത്തതെന്ന കണ്ടെത്തലിനെത്തുട൪ന്ന് അച്ചുകൂടസാഹോദര്യത്താല്‍ പ്ല യുണ്ടോ എന്ന് മുസ്ലിംചന്ദ്രികക്കാരോട് ചോദിച്ചു. ഒരിക്കലും വിപ്ലവം ഉപയോഗിക്കാത്ത പത്രമാണല്ലോ ചന്ദ്രിക. കെട്ടുതുറന്നുപോലും നോക്കാത്ത ഒരു കെട്ട് പ്ല ചന്ദ്രിക ദേശാഭിമാനിക്ക് കൊടുത്തു.
പകരമായി ദേശാഭിമാനി ചന്ദ്രികയ്ക്ക് ഒരു പൊതി പകരം കൊടുത്തു. അത് ങ്ങ എന്ന പൊതിയായിരുന്നു. തങ്ങള്‍ തങ്ങള്‍ എന്ന് നിരന്തരം എഴുതി തങ്ങളുടെ ങ്ങ തേഞ്ഞുപോയതുകൊണ്ടാണ് തങ്ങള്‍ പറഞ്ഞിട്ട് ആരും അനുസരിക്കാത്തതെന്ന് ചന്ദ്രികയും വിശ്വസിക്കുന്നു.