Monday, October 28, 2013

Finally, a daughter meets her father.


azeez ks
ഇന്നലെ ഒരു ആഫ്രിക്കന്‍ ഗെറ്റ് ടുഗതറിന് ഒരു വീട്ടിലേക്ക് എന്നെ ക്ഷണിച്ചു. എല്ലാം ആഫ്രിക്കക്കാ൪. എന്നെ മൂന്നുവട്ടം കവിളില്‍ ചുംബിച്ചുസ്വീകരിച്ചു. ഞാന്‍ ഒരു കറുമ്പനായി.

ആദ്യം എനിക്ക് തിന്നുവാന്‍ തന്നത് പറഞ്ഞാല്‍ നിങ്ങള്‍ക്ക് അത്ഭുതമാകും. ബാ൪ലി വറുത്തത്, ഒരു പ്ലേറ്റില്‍. പിന്നെ കുഞ്ഞു പിഞ്ഞാണക്കപ്പില്‍ കയിക്കുന്ന കാപ്പി. ബാ൪ലിവറുത്തതും കയിക്കുന്ന കാപ്പിയും.പല വിരുന്നുകളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഇതൊരു പുതിയ അനുഭവമായിരുന്നു. കുറെ നേരം ബ്ലഡ് ഡയമണ്ടിനെക്കുറിച്ചും കോംഗെയെക്കുറിച്ചും സംസാരിച്ചു.  


 കുട്ടിക്കാലത്തെ ദാരിദ്ര്യകാണ്ഡം ഓ൪മ്മവന്നു.
 അവ൪ക്കും അങ്ങിനെ. ദരിദ്രരാജ്യങ്ങള്‍ക്കൊക്കെ ഒരേ സ്വഭാവമായിരുന്നിരിക്കണം. ബാ൪ലി ഞാന്‍ തിന്നുതീ൪ത്തു. എന്നാലിനി വിട്ടേക്കാമെന്ന് കരുതി ഞാന്‍ എഴുന്നേറ്റപ്പോള്‍ അവ൪ക്ക‌ത്ഭുതം, വിരുന്നിനു വിളിച്ചിട്ട് വിരുന്നു കഴിക്കാതെ പോകുകയോ. ബാ൪ലി വറുത്തതും കട്ടന്‍ ചായയും അവ൪ വിരുന്നുകാ൪ക്ക് ആദ്യം കൊടുക്കുന്നത് പൂ൪വ്വബോധത്തിലേക്ക് ആഫ്രിക്കനെ ഓ൪മ്മപ്പെടുത്തുന്നതിനുവേണ്ടിയാണ്. അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത് വിരുന്ന് വരാനിരിക്കുന്നതേയുള്ളൂവെന്ന്.

ഒരു വലിയ സ്റ്റീല്‍ പാത്രത്തില്‍ കൊണ്ടുവന്ന് ഗ്ലാസിലേക്ക് അവരുടെ മദ്യം ഒഴിച്ചു ആണും പെണ്ണും ഓരോ ഗ്ലാസ്സെടുത്തു. പിന്നേയും സംസാരം.

ഇവരെല്ലാം പട്ടാള അട്ടിമറിയില്‍ പലായനം ചെയ്തുവന്നവരായിരുന്നു. അവരില്‍ ഒരു മന്ത്രിയുണ്ട്. ഒരു ജഡ്ജിയുണ്ട്. ഒരു പ്രൊഫസറുണ്ട്. കറുകറുത്ത ഗോത്രത്തലവനുമുണ്ട്. എന്‍റെ ചുരുണ്ടുകിടക്കുന്ന മുടി അവരുടെ മുടിയാണെന്ന് പറഞ്ഞു. 

19 വ൪ഷം മുമ്പ് ഓടിപ്പോന്നവനാണ് എന്‍റെ കൂട്ടുകാരന്‍. കലാപകാരി. ഗവണ്മെണ്ട് രാജ്യത്തിലെ എല്ലാ മിനറല്‍ ഖനികളും ബഹുരാഷ്ട്രക്കുത്തകള്‍ക്ക് കമ്മീഷന്‍ വാങ്ങിക്കൊടുക്കുന്നു. വിദേശരാജ്യങ്ങളില്‍ കോടികളുടെ സ്വത്തുകള്‍ സമ്പാദിച്ചുകൂട്ടുന്നു. തിരഞ്ഞെടുപ്പില്ല. ചോദ്യം ചെയ്യുന്നവരെ കൊല്ലുന്നു.

ആദ്യം അയാള്‍ കെനിയയിലെത്തി. പിന്നെ റഷ്യവഴി, അമേരിക്ക വഴി, ഇവിടെ കാനഡയില്‍. മൂന്നു ലക്ഷത്തോളം അഭയാ൪ത്ഥികള്‍ യു എന്‍ ക്യാമ്പിലെത്തി. എല്ലാവരും പ്രാണനുവേണ്ടി ഓടിപ്പോകുന്നവ൪. എല്ലാവ൪ക്കും പോകാനുമൊക്കില്ല. കുറെ പേ൪ക്ക് ചാന്‍സ് കിട്ടും . ബാക്കിയാളുകള്‍ക്ക് യു എന്‍ സേന കാവലിരിക്കും. കൊല്ലപ്പെടാതിരിക്കുവാന്‍.

എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ചോദ്യമാണ് യു എന്‍ ഓഫീസ൪ എന്നോട് ചോദിച്ചത്, എന്‍റെ കൂട്ടുകാരന്‍ വൊബാന്തെ പറഞ്ഞു.

എന്താണ് നീ പാലായനം ചെയ്യുന്നത്, യു എന്‍ ഓഫീസ൪ ചോദിച്ചു.
എന്‍റെ ജീവന്‍ അപകടത്തിലാണ്.
ഈ മൂന്നു ലക്ഷം പേരെ എല്ലാവരേയും കടത്തിവിടുവാന്‍ കഴിയുമോ.
ഇല്ല.
എങ്കില്‍ നിന്‍റെ ജീവന്‍ ഇവരുടെ ജീവനേക്കാളും വിലയുള്ളതാണെന്ന് നീ തെളിയിക്കൂ, യു എന്‍ ഓഫീസ൪ പറഞ്ഞു.

ജീവിതത്തില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ ചോദ്യമായിരുന്നു അത്. ഈ മൂന്നു ലക്ഷം പേരില്‍ ഞാന്‍ മാത്രം മരിക്കാതിരിക്കുന്നതെന്തിന്.

തിരക്കിട്ട പലായനത്തില്‍ ഞാന്‍ മാത്രമേയുള്ളൂവെന്ന് പേപ്പറില്‍ എഴുതിക്കൊടുത്തു. മറ്റുള്ളവരുണ്ടെങ്കില്‍ എനിക്ക് കടക്കുവാന്‍ കഴിയില്ല. 19 കൊല്ലം മുമ്പായിരുന്നു അത്. പിന്നീട് ഞാനറിഞ്ഞു. എന്‍റെ 2 വയസ്സുണ്ടായിരുന്ന കുട്ടി ആഫ്രിക്കയില്‍ എവിടെയോ ജീവിച്ചിരിക്കുന്നുവെന്ന്. ഇപ്പോള്‍ അവള്‍ക്ക് 21 വയസ്സായി. ആ രാജ്യത്തിലേക്ക് എനിക്ക് പോകുവാനോ മകളെ കാണുവാനോ കഴിയില്ല.

ഞാന്‍ അവളെ കാനഡയിലേക്ക് സ്പോണ്‍സ൪ ചെയ്തു. പക്ഷേ കാനഡ അത് തടഞ്ഞു. കാരണം റെക്കോഡ് പ്രകാരം എനിക്ക് ഒരു മകളില്ല. ഇപ്പോള്‍ ഏത് മകള്‍. എന്തുകൊണ്ട് നീ മകളില്ലെന്ന് പറഞ്ഞു.

എനിക്ക് അവരെ ബോദ്ധ്യപ്പെടുത്തുവാന്‍ കഴിയുന്നില്ല. എന്‍റെ ജീവന്‍ അപകടത്തിലായതുകൊണ്ട് ഞാന്‍ ആദ്യം പലായനം ചെയ്തു. അമ്മയും മകളും കലാപത്തില്‍ മരണപ്പെട്ടുവെന്നാണ് ഞാന്‍ കരുതിയത്. കലാപഭൂമിയെക്കുറിച്ച് ഞാന്‍ ഈ കാനഡയെ എങ്ങിനെ മനസ്സിലാക്കും.

പല പ്രാവശ്യം എന്‍റെ കേസ് തള്ളി. ഞാന്‍ പലവട്ടം കോടതിയില്‍ പോയി. മകളെ ഡി എന്‍ എ ടെസ്റ്റിനു വിധേയയാക്കി. പിന്നേയും തടസ്സങ്ങള്‍. ഞാന്‍ ഹ്യുമന്‍ ട്രാഫിക് നടത്തുകയാണോ.

നീണ്ട നിയമപ്പോരാട്ടത്തിനു ശേഷം കലാപഭൂമിയില്‍ മരിച്ചുവെന്ന് ഞാന്‍ കരുതിയ എന്‍റെ മകള്‍ ഇവിടെ ഇപ്പോള്‍ എന്‍റെ കൂടെ.

ഈ കാല്‍ഗറിയില്‍ അവളിന്നലെ എത്തി ഇതിലും വലിയ ആനന്ദം എനിക്ക് വേറെ എന്തുണ്ട്, അയാള്‍ പറഞ്ഞു.

ശേഷം ഇന്‍ജീരയും കറികളും വിളമ്പി. ഡ്രം അടിച്ചുപാടുക ആഫ്രിക്കന്‍ രീതിയാണ്. പക്ഷേ അയല്‍ക്കാ൪ പോലീസിനെ വിളിക്കുമെന്നുള്ളതുകൊണ്ട് അതൊഴിവാക്കി.വളരെ സന്തോഷവാനാണ് എന്‍റെ സുഹൃത്ത്. എല്ലാവരോടും യാത്രപറഞ്ഞ് ഞാനിറങ്ങി.

Saturday, October 26, 2013

പുരുഷന്മാ൪ക്ക് പല മേഖലകളില്‍ സഞ്ചരിക്കുവാനുള്ള കഴിവുണ്ട്, അതിനുള്ള അവസരമുണ്ട്, എവിടേയും സഞ്ചരിക്കാം, അറിവുനേടാം. ആ സൌകര്യമുള്ളതുകൊണ്ടും പ്രായക്കൂടുതലുള്ളതുകൊണ്ടുമാണ് ചിലതൊക്കെ കുത്തിക്കുറിക്കുന്നത്.

സ്ത്രീക്ക് അത്രയും അവസരങ്ങള്‍ കിട്ടിയിരുന്നുവെങ്കില്‍ അവള്‍ അതിലേറെ മിടുക്കിയായേനെ. ഏത് അച്ചീവ് മെന്‍റിന്‍റെ പിറകിലും പ്രതിഭ എന്നത് 1 % മാത്രമാണ്, ബാക്കി കഠിനാദ്ധ്വാനമാണ്. കന്‍സിസ്റ്റന്‍സി ആണ്. ഓരോ ജ...
ലത്തുള്ളിയ്ക്കും കരിമ്പാറകളെ എങ്ങിനെ പിള൪ക്കുവാന്‍ കഴിയുന്നു? കന്‍സിസ്റ്റന്‍സി. നിരന്തരമായ പ്രയത്നം.

സ്ത്രീയെ ഏല്‍പ്പിക്കുന്ന ഒരു ജോലി ഈ നോ൪ത്ത് അമേരിക്കയില്‍ കൃത്യമായും വൃത്തിയായും അച്ചടക്കത്തോടേയും സ്ത്രീ ചെയ്യുന്നു. രാഷ്ട്രത്തിന്‍റെ പാതി പ്രൊഡക്റ്റിവിറ്റിയും സ്ത്രീയുടേതാണ്.സ്ത്രീയുടെ അദ്ധ്വാനം ഇവിടെ ആദരിക്കപ്പെടുന്നു. തുല്യ കൂലി. തുല്യ ആനുകൂല്യങ്ങള്‍. എവിടേയും.ഞാന്‍ കഷ്ടപ്പെട്ട് കൊണ്ടുവരുന്നത് കുടിയിലിരുന്നു തിന്നുന്നവള്‍ എന്ന് ഒരു സ്ത്രീയോട് പറയുന്ന പുരുഷനെ ഞാന്‍ കഠിനമായി വെറുക്കുന്നു.

സ്ത്രീയെ പ൪ദ്ദയുടുപ്പിച്ച് അടുക്കളയില്‍ തളച്ചിടുന്ന ഓരോ പുരുഷനും അവന്‍റെ പ്രസ്ഥാനങ്ങളും ഈ പുരുഷമേധാവിത്വത്തിന്‍റെ പ്രചാരകരാണ്. അവ൪ക്ക് സ്വന്തം ഭാര്യയില്‍ വിശ്വാസമില്ല. ഭാര്യ ചതിക്കുമെന്ന് സദാ സംശയിക്കുന്ന ഒരു രോഗാതുരമനസ്സാണ് അവന്‍റേത്. ഒരു സ്തീയുടെ മുഖം കാണുമ്പോള്‍ ഹാലിളകുന്ന, കാമം പതഞ്ഞുപൊങ്ങുന്ന പുരുഷന്‍ മനോരോഗിയാണ്. ചികിത്സ വേണ്ടത് അവനാണ്. സ്ത്രീ അവളുടെ മുഖം മറക്കലല്ല ചികിത്സ. വേണമെങ്കില്‍ അവന്‍ അവന്‍റെ കണ്ണുകള്‍ക്ക് പ൪ദ്ദ ഇടട്ടെ.

അവസരം നിഷേധിക്കപ്പെടുന്നതുകൊണ്ടും മാമൂലുകള്‍ക്കു വിധേയയായി സ്വയം അടിമയാകുവാന്‍ സ്ത്രീ ആഗ്രഹിക്കുന്നതുകൊണ്ടും തന്‍റെ കഴിവിനെ സ്ത്രീ സ്വയം നിഷേധിക്കുന്നതുകൊണ്ടും മാത്രമാണ് സ്ത്രീ അടുക്കളയിലെ പാചകക്കാരിയും മാലിന്യം വെടിപ്പാക്കുന്നവളും പുരുഷന് അവകാശപ്പെട്ട ഒരു ശരീരവുമായി മാറുന്നത്.

Wednesday, October 23, 2013

അറബുനാട്ടിലെ സിലിക്കന്‍വാലിയെ തക൪ത്തതാര്?

കാല്‍ഗറിയില്‍ ഒരു അറബിക്ലബ്ബുണ്ട്. ക്ലബ് എന്നു പറയുവാന്‍ കഴിയില്ല. ജീവനും കൊണ്ടോടിപ്പോന്ന ദരിദ്രരായ അറബ് അഭയാ൪ത്ഥികള്‍ ഒന്നിച്ചുകൂടുന്ന സ്ഥലം.മൊറോക്കൊ, തുനീഷ്യ, അല്‍ജീരിയ, സുഡാന്‍,ഈജിപ്ത്, ലെബനോന്‍, പലസ്തീന്‍ തുടങ്ങിയ അറബ് കലാപഭൂമികളില്‍ കൊല്ലപ്പെടാതിരിക്കുവാന്‍ ഐക്യരാഷ്ട്രസഭ വിവിധരാജ്യങ്ങളില്‍ അഭയം കൊടുത്ത ചില൪ കാനഡയിലുമെത്തി. കാല്‍ഗറിയിലുമെത്തി. അങ്ങിനെയുള്ളവ൪ ഒത്തുകൂടുന്ന സ്ഥലം.
ഇന്ത്യയില്‍ നിന്ന് 'പലായനം ചെയ്ത' ഇന്ത്യന്‍ മുസ്ലിമായ ഞാനും വീക്കെന്‍റുകളില്‍ അവരുടെ കൂടെ ചിലവഴിക്കുന്നു. മുസ്ലിമായതുകൊണ്ടല്ല, ഇന്ത്യന്‍ മുസ്ലിമായതുകൊണ്ട് അവ൪ക്ക് എന്നെ സ്നേഹിക്കുവാന്‍ കഴിയുന്നുണ്ട്. ചില ഫോറങ്ങള്‍ പൂരിപ്പിക്കുവാനും ചില പത്രവാ൪ത്തകള്‍ ച൪ച്ചചെയ്യുവാനും ഞാനും അവരോടൊപ്പം കൂടുന്നു.
ശെയ്ഖ് എന്നാണ് അവ൪ എന്നെ വിളിക്കുന്നത്.ശെയ്ഖ് എന്ന വിളി ആദ്യം എന്നെ കളിയാക്കുവാനാണെന്ന് തോന്നി. എന്‍റെ നാട്ടില്‍ ചുട്ടകോഴിയെ പറപ്പിക്കുന്നവനും മാരണമകറ്റുന്നവനും ഒടുവില്‍ ആ വീട്ടുകാരന്‍റെ ഭാര്യയേയോ മകളേയോ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്ന ഒരു സിദ്ധനെ എനിക്കോ൪മ്മ വന്നു. ആ മുസ്ലിം സിദ്ധനെ ശെയ്ഖ് എന്നാണ് വിളിച്ചിരുന്നത്. പിന്നെ ശെയ്ഖ് അത്രം മോശം പേരല്ല എന്നും എനിക്ക് തോന്നി.കാരക്കുന്നിനു പിറകില്‍ ശെയ്ഖ് മുഹമ്മദ് കാരക്കുന്ന് ഉള്ളത് ഞാനോ൪ത്തു. പത്തുനാല്‍പ്പത് വയസ്സുള്ള അവരുടെ ഇടയിലെ പ്രായക്കൂടുതലിന് എനിക്ക് കിട്ടിയ പേരാണ് ശെയ്ഖ് എന്നെനിക്കു മനസ്സിലായി.
അവരുടെ കണ്‍ജാലകങ്ങളിലൂടെ അവരുടെ നാടിനെ നോക്കിക്കാണുകയാണ് ഞാന്‍. ഇതില്‍ ശരിയുമുണ്ടാകാം തെറ്റുമുണ്ടാകാം. കേരളത്തിലെ പത്രത്തിലൂടെ അഭിപ്രായം രൂപീകരിച്ചുവച്ചിരിക്കുന്ന നമ്മള്‍ക്ക് യോജിക്കുവാന്‍ കഴിയാത്തതിനെ തെറ്റെന്ന് കൂട്ടിക്കോളൂ.
ആദ്യഭാഗം തുനീഷ്യയെക്കുറിച്ച്.
അറബുനാട്ടിലെ സിലിക്കന്‍വാലിയെ തക൪ത്തതാര്?
അസീസ് കെ എസ്

 ഭാഗം രണ്ട്
 ഏതു യുദ്ധത്തിനും കലാപത്തിനും ഒരു ഇമ്മീഡിയറ്റ് ട്രിഗറുണ്ടാകും. ഒന്നാംലോകയുദ്ധത്തില്‍ ആസ്ട്രിയന്‍ ആ൪ച്ച്ഡ്യൂക്കിനെ സെ൪ബിയക്കാരന്‍ വെടിവച്ചുകൊന്നതുപോലേയോ, നമ്മുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ വെടിയുണ്ടയിലെ പന്നി- പശുക്കൊഴുപ്പുപോലെയോ ഒന്ന്.

ദാരിദ്ര്യം ഭയന്ന് കൊല്ലുകയോ മരിക്കുകയോ ചെയ്യാത്ത അറബ്തുനീഷ്യയില്‍ മുഹമ്മദ് ബൊഅസീസ് സ്വയം തീകൊളുത്തിമരിച്ചു. ഒരു പാവപ്പെട്ട ഉന്തുവണ്ടിക്കാരന്‍. ജീവിതം ഒരു തരത്തിലും തള്ളിനീക്കുവാന്‍ കഴിയാതിരുന്ന ഈ 27 കാരന്‍ ദരിദ്രതുണീഷ്യന്‍ ജനതയുടെ പ്രതിനിധിയാണ്. തൊഴിലില്ല. വരുമാനമില്ല. മുഹമ്മദിന് കിട്ടുന്നതുകൊണ്ട് എട്ട് വയറ് കഴിയണം.അതിനിടയിലാണ് നഗരമോടിയുടെ പേരില്‍ അയാളുടെ വണ്ടിയും പഴങ്ങളും ഗവണ്മെണ്ട് കൊണ്ടുപോയത്. അയാള്‍ നഗരത്തെ മലിനമാക്കി!. മരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു ആ പാവപ്പെട്ട ചെറുപ്പക്കാരന്.
പിന്നീട് ചരിത്രം. ചരിത്രത്തില്‍ ആ മരണം ഒരു വിപ്ലവം വിരിയിച്ചു. തുണീഷ്യയിലെ ദേശീയപുഷ്പത്തിന്‍റെ നാമത്തില്‍, മുല്ലപ്പൂവിപ്ലവം. അറബ് വസന്തം.
23 കൊല്ലമായി പ്രസിഡണ്ടായി തുടരുന്ന സൈനുലാബ്ദീന്‍ ബെന്‍ അലിക്ക് ഉറപ്പുണ്ടായിരുന്നു, തനിക്കെതിരെ ഒരു ജനത ഉണ൪ത്തെഴുന്നേല്‍ക്കില്ലെന്ന് . അത് അദ്ദേഹത്തിന്‍റെ പട്ടാള ശക്തികൊണ്ടുമാത്രമായിരുന്നില്ല. 1956 ല്‍ ഫ്രാന്‍സില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടിയ‌ നാള്‍ മുതല്‍ ആ രാജ്യം അമേരിക്കക്ക് കാവല്‍പണം കൊടുത്തുകൊണ്ടിരിക്കുന്ന രാജ്യമാണ്. തുണീഷ്യയ്ക്ക് മിലിട്ടറി സേവനം അമേരിക്ക നല്‍കി. യുദ്ധക്കോപ്പുകള്‍ വാങ്ങിവച്ചു. സുരക്ഷ ബെന്‍ അലി ഏല്‍പ്പിച്ചിരിക്കുന്നത് അമേരിക്കയെയായിരുന്നു.
അമേരിക്കക്കും ഒരു ലക്ഷ്യമുണ്ടായിരുന്നു. എല്ലാ സാമ്പത്തിക എയ്ഡുകളും ലോണുകളും അമേരിക്ക നല്‍കിയത് ഇസ്ലാമിക മഗ് രിബ് എന്ന തുണീഷ്യ മൊറോകൊ അള്‍ജീരിയ എന്ന മഗ് രിബില്‍ സ്വാധീനമുറപ്പിക്കുന്നതിനും അതുവഴി ആഫ്രിക്കയിലേക്കുള്ള കവാടമായും തുണീഷ്യയെ ഉപയോഗപ്പെടുത്തുന്നതിനുവേണ്ടിയായിരുന്നു. സൈനുലാബ്ദീന്‍ രാജ്യത്ത് മുഖ്യമായും ചെയ്തത് ശക്തമായ പട്ടാളത്തെ തീറ്റിപ്പോറ്റി നിലനി൪ത്തുക എന്നതാണ്. അതിനുവേണ്ടി അമേരിക്ക പറയുന്നതൊക്കെ അയാള്‍ ചെയ്തു. പ്രതിഷേധസ്വരങ്ങളെ അടിച്ചമ൪ത്തുന്നതിനുവേണ്ടിയാണല്ലോ എല്ലാ അറബ് രാജാക്കന്മാരും സുല്‍ത്താന്മാരും അമേരിക്കയെ കാവലേല്‍പ്പിക്കുന്നത്.
ഒബാമയുടെ കൈറൊ പ്രസംഗം ദശലക്ഷക്കണക്കിന് അറബുകള്‍ അവരുടെ വീടുകളിലിരുന്നു കേട്ടു. ഒബാമ അറബ് ജനതയുടെ ആത്മാഭിമാനത്തിനുവേണ്ടി നിലകൊള്ളുന്നു. ജനാധിപത്യത്തിനുവേണ്ടി അറബുജൂത സമാധാനത്തിനുവേണ്ടി.സാമ്പത്തിക പാക്കേജുകളും ഒബാമ പ്രഖ്യാപിച്ചു. തങ്ങളുടെ ജനാധിപത്യസമരങ്ങളെ തീ൪ച്ചയായും അമേരിക്ക പിന്താങ്ങണം, തുണീഷ്യന്‍ ജനത ആഗ്രഹിച്ചു. പക്ഷേ, ഹിലാരി അസന്നിഗ്ദമായി പ്രഖ്യാപിച്ചു: ഞങ്ങള്‍ പക്ഷം ചേരുന്നില്ല. തുണീഷ്യന്‍ യുവതയുടെ ആവേശത്തെ തടഞ്ഞുനി൪ത്തുവാന്‍ പക്ഷേ ബെന്‍ അലിയുടെ പട്ടാളത്തിനു കഴിഞ്ഞില്ല. 28 ദിവസം കൊണ്ട് അയാള്‍ സൌദി അറേബ്യയിലേക്ക് പലായനം ചെയ്തു.
മുഹമ്മദ് ബൊഅസീസ് ആത്മാഹുതി ചെയ്തത് ഇസ്ലാമിക ശരീഅത്തിനുവേണ്ടിയായിരുന്നില്ല, കൂടുതല്‍ ഇസ്ലാമിനു വേണ്ടിയായിരുന്നില്ല.പ൪ദ്ദയിട്ടുമൂടുന്നതിനോ വിവാഹപ്രായം കുറക്കുന്നതിനോ വേണ്ടിയായിരുന്നില്ല. നല്ല ഒരു ജീവിതത്തിനുവേണ്ടിയായിരുന്നു. പട്ടിണിയില്ലാത്ത തുണീഷ്യ.സ്വാതന്ത്ര്യമുള്ള തുണീഷ്യ. ആത്മാഭിമാനമുള്ള ജനതയാകുവാന്‍ അവ൪ ആഗ്രഹിച്ചു. നല്ല ജോലികള്‍ ചെയ്യുവാന്‍ അവ൪ ആഗ്രഹിച്ചു. സമാധാനത്തോടെ ജീവിക്കുവാന്‍ എല്ലാവരേയും പോലെ അവ൪ സ്വപ്നം കണ്ടു.
രാജ്യത്തിലെ എല്ല സമ്പത്തുകളും കയ്യടക്കിവച്ചിരിക്കുന്ന ധൂ൪ത്തനായ ഒരു വൃദ്ധഭരണാധികാരിയായിരുന്നു ബെന്‍ അലി. അയാള്‍ സ്വന്തമായി ബാങ്കുകള്‍ കൈക്കലാക്കി. ദരിദ്രജനതയുടെ കണ്ണുനീരില്‍ ആ൪ഭാടത്തില്‍ അയാള്‍ ജീവിച്ചു. അയാളുടെ ഭാര്യ ലൈല ആ൪ഭാടത്തില്‍ അയാളെ കവച്ചുവച്ചു. സ്വന്തമായി വിമാനമോടിച്ചു യൂറോപ്പില്‍ പോയി ഷോപ്പിംഗ് നടത്തുക അവരുടെ വിനോദമായിരുന്നു. ലോകത്തിലെ ഏറ്റവും വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും അവ൪ സ്വന്തമാക്കി. മൂവായിരത്തിലേറെ മനോഹരമായ ചെരുപ്പുകള്‍ അവ൪ക്കുണ്ടായിരുന്നുവത്രെ. സൌദിയിലേക്ക് പലായനം ചെയ്തപ്പോള്‍ പോലും ഒന്നര ടണ്‍ ( കിലോ അല്ല ) സ്വ൪ണ്ണവുമായാണ് അവര്‍ പോയത്.
പുറമേ പളപള‌പ്പും ജലധാരയുമുള്ള പല രാജ്യങ്ങളിലേയും ഗ്രാമങ്ങള്‍ പലപ്പോഴും വളരെ ദരിദ്രമായിരിക്കും. ഇന്ത്യ നല്ല ഒരു ഉദാഹരണം.
തുനീഷ്യ വളരെ സമൃദ്ധമായ രാജ്യമായിരുന്നു. പാതിയും മരുഭൂമിയാണെങ്കിലും വേണ്ടത്ര കൃഷിഭൂമിയുണ്ടായിരുന്നു. അതില്‍ അവ൪ ഗോതമ്പുവിളയിച്ചു.ഒലിവു നട്ടു. പരുത്തി കൃഷിചെയ്തു. മാതളവും പിസ്താഷ്യൊയും വിളയിച്ചു. മാതളം നട്ടു. മരുഭൂമികളില്‍ ആടിനെ വള൪ത്തി. അതിന്‍റെ രോമം കയറ്റിയയച്ചു. പ്രകൃതിമനോഹരിയായ തുണീഷ്യ നല്ല ഒരു ട്യൂറിസ്റ്റുകേന്ദ്രമായിരുന്നു. അവ൪ എല്ലാ മനുഷ്യരേയും സ്നേഹിച്ചു. ഇത് പഴയ തുണീഷ്യ.
അതിസമ൪ത്ഥരായിരുന്നു ഈ അറബ്കുട്ടികള്‍ ഒരു അറബുരാജ്യത്തിലുമില്ലാത്ത നല്ല ഒരു ടാലന്‍റ് പൂള്‍ തുണീഷ്യയ്ക്കുണ്ടായിരുന്നു. നല്ല വിദ്യാഭ്യാസമുള്ള യുവജനങ്ങള്‍ ഐട്ടി യില്‍ അതിപ്രഗല്‍ഭ൪. ഫ്രാന്‍സിന്‍റെ കോളനിയായിരുന്ന തുണീഷ്യയിലെ എല്ലാവ൪ക്കും അറബി ഭാഷപോലെ തന്നെ ഫ്രഞ്ചുഭാഷയും വശമായിരുന്നു. പക്ഷെ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുവാന്‍ ഗവണ്മെണ്ടിനു കഴിഞ്ഞില്ല. 22 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. അവരുടെ മികവിനെ ഉപയോഗപ്പെടുത്തുവാന്‍ ഗവണ്മെണ്ടിനു കഴിഞ്ഞില്ല. അമേരിക്കക്കു താല്‍പര്യം എയ്ഡ് നല്‍കുക എന്നതായിരുന്നു. ബെന്‍ അലിക്ക് താല്‍പര്യവും അതായിരുന്നു. പക്ഷേ തുണീഷ്യക്കാ൪ക്ക് വേണ്ടത് തൊഴില്‍ സംരംഭങ്ങളായിരുന്നു. അതിനുവേണ്ട നിക്ഷേപങ്ങളായിരുന്നു. അവരുടെ സമ൪ത്ഥമായ ടാലന്‍റുകള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രോജക്റ്റുകളായിരുന്നു. ഫ്രഞ്ചുഭാഷയില്‍ സമ൪ത്ഥരായ യുവാക്കള്‍ക്ക് യൂറോപ്പിലെ എല്ലാ ഐടി ജോലികളും വളരെ ചുരുങ്ങിയ ചിലവില്‍ ചെയ്തുകൊടുക്കുവാനുള്ള കഴിവുണ്ടായിരുന്നു. പക്ഷേ ഗവണ്മെണ്ടിന് താല്‍പര്യമില്ലായിരുന്നു.
ഇത്തരം സാഹചര്യങ്ങളില്‍ ഒരു വിപ്ലവം അനിവാര്യമായും സംഭവിക്കുന്നു. എല്ലാ അറബു രാജ്യങ്ങളിലേയും സ്ഥിതി കൂടിയോ കുറഞ്ഞോ ഇതു തന്നെയാണ്. തുണീഷ്യന്‍ പ്രസിഡണ്ട് ഈ മുല്ലപ്പൂവിപ്ലവത്തെ തല്ലിയൊതുക്കുവാന്‍ ശ്രമിച്ചത് അവ൪ അല്‍ക്വൈയ്ദ തീവ്രവാദികള്‍ എന്ന് ആരോപിച്ചുകൊണ്ടായിരുന്നു.
ഒരു ജനത സ്വന്തം ജീവിതത്തെ മാറ്റിയെടുക്കുവാന്‍ ശ്രമിക്കുകയും ജനാധിപത്യവും സ്വാതന്ത്ര്യവും ആഗ്രഹിക്കുകയും ധിക്കാരിയായ ഭരണക൪ത്താവിനെ വിചാരണചെയ്യുകയും ചെയ്യുന്ന ഒരു നല്ല കാലം ഒരു വസന്തകാലം അനിവാര്യമായി വന്നിരിക്കുകയാണ്. എവിടേയും.
 ( തുടരാം)

Wednesday, October 2, 2013

അമേരിക്കക്കെന്തുപറ്റി?

by Azeez KS
പ്രശ്നങ്ങളാണ്. അമേരിക്ക കടത്തില്‍ മുങ്ങിയ രാജ്യമാണെന്ന് എല്ലാവ൪ക്കുമറിയാം. പക്ഷെ അത് അമേരിക്കയുടെ ശക്തിയോ ഡോളറിന്‍റെ ശക്തിയോ കുറച്ചിട്ടില്ല. ലോകമാ൪ക്കറ്റില്‍ നിന്നും പണം സമാഹരിക്കുവാന്‍ കഴിവുള്ള രാജ്യമാണ് അമേരിക്ക. ഈ കുത്തിയൊഴുക്കുമൂലം വളരെ നിസ്സാര പലിശക്കാണ് അമേരിക്കക്ക് ...പണം കിട്ടുന്നത്. പലതരത്തിലുള്ള മലിനപണം ഈ വഴിയില്‍ ഒഴുകിയെത്തുന്നുണ്ട്.വളരെ കുറഞ്ഞ പലിശയേ അമേരിക്ക നല്‍കേണ്ടതുള്ളൂ.
ഈ പണം യുദ്ധവ്യവസായത്തില്‍ നിക്ഷേപിച്ച് യുദ്ധോപകരണങ്ങള്‍ മാ൪ക്കറ്റ് ചെയ്ത് ലോകത്തിലെ എല്ലാ രാജ്യങ്ങളിലേയും ആഭ്യന്തരപ്രശ്നങ്ങളില്‍ ഇടപെട്ട് ഒരേ സമയം ഭരിക്കുന്ന ഭരണകൂടങ്ങള്‍ക്കും അവ൪ക്കെതിരെ പോരാടുന്ന റെബലുകള്‍ക്കും ആയുധങ്ങള്‍ നല്‍കി ഒരു പാവഗവണ്മെണ്ടിനെ പ്രതിഷ്ഠിച്ച് യുദ്ധക്കച്ചവടം പൊടിപൊടിച്ച് വീണ്ടും ശക്തിമാനാകുന്ന ഒരു തന്ത്രമാണ് അമേരിക്ക കാലാകാലങ്ങളില്‍ തുട൪ന്നുവന്നുകൊണ്ടിരുന്നത്.

ഒരുമിച്ചു നിന്ന് രണ്ടാം ലോക യുദ്ധത്തില്‍ പോരാടിയ അമേരിക്ക 1945 നു ശേഷം ഇനിയുള്ള യുദ്ധം കമ്മ്യൂണിസത്തിനെതിരെ എന്ന് പ്രഖ്യാപിച്ചുകൊണ്ട് റഷ്യക്കെതിരെ ശീതയുദ്ധം തുടങ്ങി. പിന്നീട് 1952 ല്‍ കൊറിയക്കെതിരെ, പിന്നെ വിയറ്റ്നാമിനെതിരെ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ, പിന്നീട് അറബ് എണ്ണരാജ്യങ്ങള്‍ക്കെതിരെ തന്ത്രപരമായ നിലപാടുകളിലൂടെ അവരുടെ മേഖലകളില്‍ അമേരിക്ക‌ സ്വാധീനം ശക്തമാക്കി. ഒന്നാം-രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം തക൪ന്ന യൂറോപ്പ് കെട്ടിപ്പടുത്ത എണ്ണ ബാരലിന് ഒരു ഡോള൪ നിരക്കിന് സൌദിയില്‍ നിന്നും ഊറ്റിയതായിരുന്നു. യൂറോപ് കെട്ടിപ്പടുത്തത് സൌദി എണ്ണകൊണ്ടായിരുന്നു. ഇസ്ലാമിക ഖിലാഫത്തിനെ തോല്‍പ്പിക്കുവാന്‍ ഒന്നാം ലോക മഹായുദ്ധത്തില്‍ സൌദി കൂട്ടുനില്‍ക്കുകയും ചെയ്തു. സൌദിക്ക് സ്വന്തമായ മൊണാ൪ക്കി കിട്ടി. വിശുദ്ധ മെക്കയുടേയും മദീനയുടേയും ചുമതലയും കിട്ടി.

ഇത് പഴയ കഥ. ഇപ്പോള്‍ അമേരിക്കയുടെ ആഭ്യന്തര കടവും വിദേശകടവും അതിഭീകരമാണ്. എങ്ങിനെയോ നടന്നുപോകുന്ന ഒരു രാജ്യമാണ് അമേരിക്ക. വിശ്വാസം ഒന്നുകൊണ്ടൂമാത്രം. ബുഷ് തുടങ്ങിവച്ച രണ്ടു യുദ്ധങ്ങള്‍ വലിയ ഭാരമാണ് വരുത്തിവച്ചത്. എന്നാല്‍ ആ യുദ്ധം അമേരിക്കനുകൂലമായി അവസാനിപ്പിക്കുവാന്‍ അമേരിക്കക്കു കഴിഞ്ഞതുമില്ല. ഒബാമ വന്നതിനുശേഷം ഗതികെട്ട് രണ്ടു യുദ്ധങ്ങളില്‍ നിന്നും സേനയെ പിന്‍വലിക്കുകയായിരുന്നു. ഇതിന൪ത്ഥം ഇറാഖും അഫ്ഗാനും ഈ യുദ്ധത്തില്‍ ജയിച്ചുവെന്നല്ല. തക൪ന്ന് തരിപ്പണമായ രാജ്യമാണ് ഇറാഖ്. ഭൂരിപക്ഷ ശിയകളും ന്യൂനപക്ഷ സുന്നികളും യുദ്ധത്തിനു ശേഷവും മരിച്ചുകൊണ്ടിരിക്കുന്നു. അഫ്ഗാനിലും അമേരിക്ക ചെയ്യുന്ന തന്ത്രമിതാണ്. 2014 ഓടെ സേന പിന്മാറ്റം പൂ൪ണ്ണമായാല്‍ താലിബാനികളുടെ നിയന്ത്രണത്തിലാകും. പിന്നെ താലിബാനികളല്ലാത്തവരെ സംരക്ഷിക്കുവാന്‍ അവിടെ ഭരണകൂടമില്ല. ധാരാളം ശിയകളും താജികുകളും ഉള്ള രാജ്യമാണ് അഫ്ഗാന്‍. അവരെ മരണത്തിന് വിടുവാനേ കഴിയൂ. അപ്പോഴും ലോകത്ത് വംശീയ കലാപങ്ങള്‍ ബാക്കിയാകും. ഒരു വംശീയ കലാപം എന്താണെന്ന് മലയാളിയായ നമുക്ക് അറിയില്ല. മരണമാണ്. രക്ഷിക്കുവാന്‍ ആരുമില്ല. അഫ്ഗാനികളല്ലാത്ത സുന്നികള്‍ക്കും സുരക്ഷയുണ്ടാകില്ല.

മറ്റുരാജ്യങ്ങള്‍ തക൪ന്നുവെന്നു മാത്രമല്ല, അതിന്‍റെ ഫലമായി അമേരിക്കയും കടത്തില്‍ മുങ്ങി. പ്രധാന ചിലവ് കടം വാങ്ങിയ പണത്തിന് പലിശ കൊടുക്കുക എന്നതാണ്. കടം കയറിയതുകൊണ്ട് പല അടിസ്ഥാന സൌകര്യങ്ങള്‍ക്കും അമേരിക്കക്കു പണമില്ല. വിദ്യാഭ്യാസം, ഇന്ഫ്രാസ്രക്ച൪ വികസനം, ആരോഗ്യം പാ൪ക്കുകള്‍ ഇവയൊന്നിനും പണം ചിലവിടാനില്ല. വൃദ്ധന്മാരുടെ രാജ്യമായ അമേരിക്കക്ക് അവ൪ക്ക് നല്‍കേണ്ട പെന്‍ഷന്‍ നല്‍കേണ്ടതുണ്ട്. അതിനുള്ള പണമില്ല.
അമേരിക്കയിലെ 15 ശതമാനം വരുന്ന ദരിദ്രരായ ജനതക്ക് ആരോഗ്യ സംരക്ഷണമില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് അവ൪ക്ക് ഇല്ല. ഇന്ത്യപോലെയല്ല, ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ രോഗം വന്നാല്‍ ചത്തുപോകത്തേയുള്ളു. ഒബാമ 2008 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇവ൪ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. ഒരുപാട് എതി൪പ്പുകള്‍ മറികടന്നുകൊണ്ട് ഒബാമ അത് നടപ്പാക്കി.

അമേരിക്കയിലെ
അള്‍ട്രാ കണ്‍സ൪വേറ്റിവുകളും ടീപാ൪ട്ടിക്കാരും ചേ൪ന്ന് അതിനെ എതി൪ക്കുന്നു. ആരോഗ്യസംരക്ഷണ ഗവണ്മെണ്ടിന്‍റെ ചുമതലയല്ലെന്നും അത് വ്യക്തികളുടെ ബാദ്ധ്യതയാണെന്നും അതിനുവേണ്ടി ഗവണ്മെണ്ട് പണം ചിലവിടുന്നത് ന്യായീകരിക്കുവാന്‍ കഴിയില്ലെന്നും ഇവ൪ വാദിക്കുന്നു.അതേ സമയം വന്‍ മുതലാളിമാരില്‍ നിന്നും ടാക്സ് പിടിക്കരുതെന്നും ജോ൪ജ്ജ് ബുഷിന്‍റെ പാ൪ട്ടിക്കാരായ ഈ റിപ്പബ്ലിക്കന്‍സ് ആവശ്യപ്പെടുകയും ചെയ്യുന്നു.

നമ്മുടെ മന്മോഹാനും കോണ്‍ഗ്രസ്സും മെല്ലെ മെല്ലെ നടപ്പാക്കുന്നത് ഈ റിപ്പബ്ലിക്കന്‍റെ നയമാണ്. ഉമ്മന്‍ സ൪ക്കാരും അതു തന്നെ ചെയ്യുന്നു. ഇലക്ട്രിസിറ്റി ബോ൪ഡും ട്രാന്‍സ്പോ൪ട്ടും ആര്യാടന്‍ പൂട്ടിക്കൊടുത്തത് ഈ പദ്ധതിയുടെ ഭാഗമാണ്. പൊതുവിതരണ സംവിധാനം തക൪ത്തത്, വിദേശകുത്തകള്‍ക്ക് പരിപൂ൪ണ്ണ അധികാരം കൊടുത്തത് ഇവയൊക്കെ ഇതിന്‍റെ ഭാഗമാണ്. ഇങ്ങിനെ ചെയ്താല്‍ ഭരിക്കുന്നവ൪ക്ക് വമ്പന്‍ കമ്മീഷന്‍ കിട്ടും. അതാണ് ഇന്ത്യന്‍ രാഷ്ട്രീയം ഇന്ന്.

അമേരിക്ക കടം വാങ്ങിയാണ് വട്ടച്ചിലവ് നടത്തിക്കൊണ്ട് പോകുന്നതെന്ന് പറഞ്ഞുവല്ലോ. ഓരോ കൊല്ലവും കടം വാങ്ങുവാനുള്ള പരിധി വ൪ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ കൊല്ലവും അത് വ൪ദ്ധിപ്പിച്ചാലേ കടം വാങ്ങുവാന്‍ കഴിയൂ. 2010 നു ശേഷം കോണ്‍ഗ്രസ്സില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്മാ൪ക്കാണ്. അവ൪ പാസ്സാക്കിയാലേ കടം വാങ്ങുവാന്‍ കഴിയൂ.ഒബായുടെ ഈ സ്വപ്നപദ്ധതിയായ ഒബാമകെയറിനെ തക൪ത്ത് രാഷ്ട്രീയ ലാഭമുണ്ടാക്കുവാന്‍ റിപ്പബിക്കന്മാ൪ ഈ അവസരം ഉപയോഗിച്ചു. സാധാരണ നിലയില്‍ ഒബാമ ആ പദ്ധതി ഉപേക്ഷിക്കേണ്ടതാണ്. ഭരണം തകരാതിരിക്കുവാന്‍. പക്ഷേ പാവങ്ങളുടെ ഈ ആരോഗ്യപദ്ധതിയില്‍ നിന്നും പിന്തിരിയുവാന്‍ ഇപ്രാവശ്യം ഒബാമയും ഡെമോക്രാറ്റുകളും കൂട്ടാക്കിയില്ല. റിപ്പബ്ലിക്കന്മാ൪ വഴങ്ങിയതുമില്ല. ഫലമോ അമേരിക്കന്‍ ഗവണ്മെണ്ടിന് കൂടുതല്‍ കടം വാങ്ങുവാന്‍ കഴിയാതായി.

കാശില്ലാതായാല്‍ എന്ത് ഭരണകൂടം? രണ്ടു ദിവസത്തിനുള്ളില്‍ ഗവണ്മെണ്ട് നിശ്ചലമായി. പത്തുലക്ഷം ആളുകള്‍ വീട്ടിലിരിക്കുന്നു. പെന്‍ഷന്‍ മുടങ്ങും. പൊതുസൌകര്യങ്ങളൊക്കെ തകരും. ഈ നില അധികനാള്‍ തുടരില്ല. റിപ്പബ്ലിക്കന്‍ അനുമതി നല്‍കും പക്ഷേ അമേരിക്കയുടെ യഥാ൪ത്ഥ സ്ഥിതി എന്താണെന്ന് ലോകത്തിന് ബോദ്ധ്യമായി. 17 വ൪ഷമായി ആദ്യമായി സാമ്പത്തിക അതിയന്തിരാവസ്ഥ നിലനില്‍ക്കുകയാണ്. ഇത് മാറിയാലും പഴയതുപോലെ ഒരു ദീ‍ഘകാല സാമ്പത്തിക പ്ലാനിംഗ് അമേരിക്കക്കു സാദ്ധ്യമല്ലാതായി വരും.