Wednesday, May 23, 2012

അമ്മയ്ക്കൊരു ദിനം


അമ്മയ്ക്കൊരു ദിനം

അമ്മയ്ക്കൊരു ദിനം

അമ്മദിനമായ ഇന്ന് എന്റെ അമ്മയേയും ലോകത്തിലെ എല്ലാ അമ്മമാരേയും ഞാന്‍ നമിക്കുന്നു. അവര്‍ക്കു എന്‍റെ എല്ലാ പ്രാര്‍ത്ഥനകളും. അമ്മയുടെ ഓ൪മ്മയ്ക്കായി ഒരു ചുവന്ന റോസാത്തണ്ട്.ഒരിക്കലും വീട്ടിത്തീരാത്ത കടമാണമ്മ. അമ്മയാണെല്ലാം. എല്ലാ ജീവജാലങ്ങള്‍ക്കും. മക്കളെ ഉപേക്ഷിച്ചുപോകുന്ന അച്ഛന്മാരുണ്ട്. ഒരമ്മയും മക്കളെ ഉപേക്ഷിച്ചുപോകില്ല. അമ്മയ്ക്കു പ്രണാമം.

മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് ഇവിടെ അമ്മദിനം. ചില രാജ്യങ്ങളില്‍ അത് വ്യത്യാസപ്പെടുന്നു.സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ആഴ്ചയിലൊരിക്കലെങ്കിലും ഒരു സ്ത്രീ സ്കൂളില്‍ വരുമായിരുന്നു. ഇന്‍റെര്‍വെല്‍ ടൈം അവര്‍ക്കറിയാം. കയ്യില്‍ എന്തെങ്കിലുമൊരു പൊതിയുണ്ടാകും. തന്‍റെ മകനെ കാണുവാന്‍ വേണ്ടി അവര്‍ വരികയാണ്. അവരെക്കണ്ടാല്‍ ഞങ്ങള്‍ ഓടിച്ചെന്ന് ഷംസുവിനെ വിളിക്കും. കുറച്ചുനേരം കെട്ടിപ്പിടിച്ചു തലതടകി കരഞ്ഞുകൊണ്ട് ആ അമ്മ പോകും. ആ സ്ത്രീ ഇപ്പോള്‍ വേറൊരാളുടെ ഭാര്യയാണല്ലോ.
ക‌ണ്ണംകുള‌ത്തിന‌ടുത്തുള്ള‌ എന്റെ ആത്മ‌മിത്രം നൂറുവിനെ അവ‌ന്റെ ഉപ്പാപ്പ‌യാണ് വ‌ള‌ര്‍ത്തിയ‌ത്. വ‌ണ്ടിയിടിച്ചു മ‌രിച്ചുപോയി അവ‌ന്‍റെ ഉപ്പ‌. ഉമ്മ‌ ചെറുപ്പ‌മായിരുന്ന‌തുകൊണ്ട് ഇദ്ദ‌ ക‌ഴിഞ്ഞ‌പ്പോള്‍ ( 4 മാസവും 10 ദിവസവും) മുത‌ല്‍ ഉമ്മ‌ക്കു ആലോച‌ന‌ക‌ള്‍ വ‌ന്നുതുട‌ങ്ങി. ര‌ണ്ട് മ‌ക്ക‌ളെ കെട്ടിപ്പിടിച്ച് ആ അമ്മ‌ കുറെ നാള്‍ ക‌ര‌ഞ്ഞു. പക്ഷെ ആരു നോക്കും?ആങ്ങ‌ള‌മാരുടെ ഭാര്യ‌മാര്‍ സ‌മ്മ‌തിക്കുമോ? ഉപ്പാപ്പ‌ എത്ര‌നാളുണ്ടാകും? എല്ലാവ‌രും സ‌മ്മ‌ര്‍ദ്ദം ചെലുത്തി അവ‌ര്‍ സ‌മ്മ‌തിച്ചു. ക‌ല്യാണ‌വും ന‌ട‌ന്നു. പ‌ക്ഷെ പുതിയാപ്ല‌ക്കു നൂറുവിന്‍റെ ഉമ്മ‌യെ മ‌തി.നൂറുവിനേയും അവ‌ന്‍റെ അനിയ‌ത്തിയേയും വേണ്ട‌.നൂറുവിന്‍റെ ഉമ്മ‌ കാലുപിടിച്ച‌പേക്ഷിച്ചു. അയാള്‍ സ‌മ്മ‌തിച്ചില്ല‌. അങ്ങിനെയാണ് നൂറുവിനേയും അനിയ‌ത്തിയേയും ഉപ്പാപ്പ‌ വ‌ള‌ര്‍ത്തുന്ന‌ത്. പ‌ക്ഷെ പുതിയ‌ മാപ്പിള‌ക്കു ആദ്യ‌ത്തെ കെട്ടില്‍ മ‌ക്ക‌ളുണ്ട്. അവ‌രെ നൂറുവിന്‍റെ ഉമ്മ‌ പൊന്നുപോലെ നോക്ക‌ണ‌മ‌ത്രെ. ഒരു സ്ത്രീയുടെ ക്രൂര‌മായ‌ വിധിയാണിത്.നൂറുവിന്‍റെ ഉമ്മ‌ അങ്ങിനെ അവ‌രുടെ മ‌ക്ക‌ളെ ഇട്ടെറിഞ്ഞുപോയി. പിന്നീടയാളിലും അവര്‍ക്ക് മക്കളുണ്ടായി. പ‌ക‌യോടെ നൂറു വ‌ള‌ര്‍ന്നു. അവ‍ന്‍ നാടുവിട്ടുപോയി. കുറെ നാള്‍ ബോംബെയിലോ മ‌റ്റോ ആയിരുന്നു. തെമ്മാടിയായ‌വ‌ന്‍ വ‌ള‌ര്‍ന്നു.ആ നൂറു ഇപ്പോള്‍ എവിടെയാണാവോ. ഉമ്മയോ, അറിയില്ല‌. ഞാനും നാടുവിട്ട‌ല്ലോ.

ഞാന്‍ ഈ അമ്മ‌ദിനം ഓര്‍ത്ത‌തേയില്ല‌. ഇന്നു ഞായ‌റാഴ്ച‌ കുറ‌ച്ചു മീന്‍ വാങ്ങുന്ന‌തിനുവേണ്ടി ഷോപ്പേസ് ഡ‌ഗ് മാര്‍ട്ടില്‍ പോയിരുന്നു. അവിട‌ന്നാണ് മീന്‍ വാങ്ങുന്ന‌ത്. നിങ്ങ‌ള്‍ ഉദ്ദേശിക്കുന്ന‌തുപോലെ പിട‌ക്കുന്ന‌ മീനൊന്നുമ‌ല്ല കേട്ടൊ. എന്നോ എവിടെയോ പിടിച്ച് ഫ്രോസ‌ന്‍ ആക്കി ടിന്നിലാക്കിയ‌ മീന്‍. വില‌കുറ‌ഞ്ഞ‌ ഒരിന‌മാണ് ഞാന്‍ വാങ്ങുന്ന‌ത്. ന‌മ്മുടെ ട്യൂണ‌പോലിരിക്കും. ഒരു രുചിയുമില്ല‌. ക‌റിവെച്ചാല്‍ ച‌കിരിനാരു പോലിരിക്കും.എങ്കിലും ക‌ഴിക്കും. മീനല്ലേ എന്നോര്‍ത്ത്.ശാസ്ത്രക്കുട്ടികള്‍ പറയുന്നതുപോലെ കുറച്ച് ഒമേഗ ത്രി കിട്ടട്ടെ. ഇതിനുപോലും ന‌ല്ല‌ വില‌വ‌രും 213 ഗ്രാമിനു ന‌മ്മുടെ 160 രൂപ‌ വ‌രും , മൂന്ന‌ര‌ ഡോള‌ര്‍.ഈ 213 നെക്കുറിച്ച് മുമ്പു ഞാനോര്‍ത്തിട്ടുണ്ട്.ജയിലി‍ല് തടവുകാര്‍ക്കു കൊടുക്കുന്ന ചെറുപയര്‍ കറി 213 ഗ്രാമാണ്.തലയിലിടാന്‍ എണ്ണ ആഴ്ചയില്‍ 28 ഗ്രാം.213 ഗ്രാം ചെറുപയര്‍പുഴുക്ക് കിട്ടാത്തതിന്റെ പേരില്‍ ജയിലി‍ല്‍ കലാപം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടത്രേ.കാന്റ്റീനില്‍ രണ്ട് പപ്പടം വിളമ്പിയതു ഒരു പപ്പടമാക്കിയപ്പോള്‍ നമ്മുടെ ഏലൂരില്‍ തൊഴിലാളികള്‍ സമരം നടത്തിയതിന്‍റെ പേരില്‍ ഒരു വലിയ കമ്പനി നാലുമാസം പൂട്ടിയിട്ടതോര്‍ക്കുമ്പോള്‍ ജയിലില്‍ 213 ന്‍റെ കലാപം നമുക്ക് വിശ്വസിക്കാവുന്നതാണ്.അന്നു ഞാനോര്‍ത്തു,എന്താണീ 213. ഇപ്പോഴാണ് എനിക്കത് പിടികിട്ടിയത്, അര പൌണ്ടാണെന്ന്.

ആ ക‌ട‌യില്‍ ഇന്നു പ‌തിവില്ലാത്ത‌ തിര‌ക്കുണ്ടായിരുന്നു. എല്ലാവ‌രും അമ്മ‌മാര്‍ക്കു കൊടുക്കുവാനുള്ള‌ ഗ്രീറ്റിംഗ്സ് കാര്‍ഡ് വാങ്ങുന്നു. ന‌ല്ല‌ വ‌രിക‌ള്‍ വായിക്കുന്ന‌ത് ഞാന്‍ കാണുന്നു. അമ്മ‌യ്ക്കു പ‌ക‌ര‌മായ‌ ഏത് വരി! എങ്കിലും. എല്ലാവ‌രും ഒരു തണ്ട് റോസാപ്പൂവും വാങ്ങും. അമ്മ‌യില്ലാത്ത‌ ഞാന്‍ നോക്കി നിന്നു. ഞാന്‍ ആര്‍ക്കു കൊടുക്കാന്‍. എങ്കിലും മ‌ധുസൂദ‌ന‌ന്‍നായരുടെ വരികള്‍ എനിക്കു സാന്ത്വനമായി വരുന്നു:

"എങ്കിലും അമ്മ‌ ഒരോ൪മ്മ‌യായ്

ആദിമ‌സംഗീത‌മായ് വ‌ന്നു മൂളുന്നിട‌ക്കിടെ."